Br Mathew Karikunnel MCBS, 42 Death Anniversary

കാരികുന്നേൽ ബഹുമാനപ്പെട്ട മാത്യു ശെമ്മാശന്റെ 42-ാം ചരമവാർഷികം

കാഞ്ഞിരപ്പള്ളി രൂപതയിലെ ആനക്കൽ ഇടവകയിലെ കാരികുന്നേൽ മത്തായി മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനായി 1952 മെയ് മാസം എട്ടാം തീയതി മാത്യു ശെമ്മാശൻ ഭൂജാതനായി.

അപ്പച്ചൻ എന്നായിരുന്നു വിളിപ്പേര്.

അപ്പച്ചനു രണ്ടു വയസ്സുള്ളപ്പോൾ കുടുംബം മലബാറിലെ വിലങ്ങാട് എന്ന സ്ഥലത്തേക്ക് കുടിയേറിപ്പാർത്തു.

1970 ജൂൺ ആറിനു ദിവ്യകാരുണ്യ മിഷനറി സഭയിൽ പ്രവേശിച്ചു.

സഭയിലെ പത്തൊമ്പതാമത്തെ നോവിഷ്യേറ്റ് ബാച്ചിലെ അംഗമായിരുന്ന മാത്യു 1975 ജൂൺ മാസം എട്ടാം തീയതി പ്രഥമ വ്രതവാഗ്ദാനം നടത്തി.

മേജർ സെമിനാരി പരിശീലനം ബാംഗ്ലൂറിലെ ധർമ്മാരാം കോളേജിലായിരുന്നു.

മേജർ സെമിനാരിയിലെ ആദ്യ മാസ ധ്യാനത്തിനു ശേഷം 1975 ജൂലൈ പതിമൂന്നാം തീയതി മാത്യു ശെമ്മാശൻ ഡയറിയിൽ കുറിച്ച 5 പ്രതിജ്ഞകൾ ഏവർക്കും പ്രചോദനകരമാണ്.

1) ധ്യാനവും സുകൃതജപങ്ങളും വഴി ദൈവസാന്നിധ്യ സ്മരണ പുലർത്താൻ ശ്രമിക്കും, ദിവ്യകാരുണ്യ സന്ദർശനം കൂടുതൽ നടത്തും.

2) ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ ഫലപ്രദമായി ചെലവഴിക്കും.

3) ഈശോയോടും സ്വർഗ്ഗീയ അമ്മയോടും കൂടുതൽ വിശ്വസ്തനായിരിക്കും.

4) കടമകൾ ധീരതയോടെ നിർവ്വഹിക്കും.

5) കൂട്ടുകാരോട് കൂടുതൽ സൗഹാർദ്ദത കാണിക്കും, പ്രസന്നവദനനായിരിക്കും.

1980 ജൂൺ മാസത്തിൽ ദൈവശാസ്ത്ര പഠനം ആരംഭിച്ചു. ഈ കാലഘട്ടത്തിലെ മാത്യു ശെമ്മാശൻ്റെ ജീവിതാദർശം “സഹനപൂർവ്വം പ്രാർത്ഥിക്കുക,” എന്നതായിരുന്നു.

1981 ജനുവരി ആരംഭത്തിൽ കറോയപ്പട്ടം സ്വീകരിക്കുവാൻ സഹപാഠികൾക്കൊപ്പം ആലുവായ്ക്കു പുറപ്പെടുവാനിരുന്ന മാത്യു ശെമ്മാശനെ അസഹ്യമായ നടുവുവേദനയെ തുടർന്ന് ബാംഗ്ലൂരിലുള്ള സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് ശക്തമായ പനി, ന്യൂമോണിയ, മഞ്ഞപ്പിത്തം, കരൾ സംബന്ധമായ രോഗം എന്നിവയാൻ ആരോഗ്യം ക്ഷയിച്ചു. രോഗാവസ്ഥ ഗുരുതരമായ മാത്യു ശെമ്മാശൻ്റെ പാവനാത്മാവ് 1981 ജനുവരി 25-ാം തീയതി സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി.

ജനുവരി 27-ാം തീയതി മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിപ്പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആലുവായിലുള്ള MCBS ജനറലേറ്റിൽ നടന്നു.

ധർമ്മരാമിൽ സെമിനാരിയിൽ കാരികുന്നേൽ ശെമ്മാശൻ്റെ ഗുരുവായിരുന്ന ബഹുമാനപ്പെട്ട തോമസ് കാലായിൽ CMI അച്ചൻ മാത്യു ശെമ്മാശനെ പറ്റി പറയുന്നത് ഇപ്രകാരമാണ്

“ലില്ലി പുഷ്പം ഒരു ദിവസം മാത്രം ജീവിക്കുന്നു. എങ്കിലും അതിൻ്റെ അഴകും ശോഭയും സൗരഭ്യവും നമ്മെ ആകർഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അതിൻ്റെ ജീവിതം ധന്യമായി തീരുന്നു. ബ്രദർ മാത്യുവിന്റെ ചുരുങ്ങിയ ജീവിതം ഒരു ലില്ലി പുഷ്പത്തിന്റെ അതുപോലെ അഴകുള്ളതും ശോഭയുള്ളതും സുരഭിലവുമായിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് ജീവിതത്തിൽ പൂർണ്ണത നേടിയതിനാൽ നിത്യ സമ്മാനം പ്രാപിക്കുവാൻ ഈ കൊച്ചു സഹോദരൻ അതിവേഗം വിളിക്കപ്പെട്ടു. എങ്കിലും ഉത്തമ സന്യാസിയും മാതൃക വൈദിക വിദ്യാർത്ഥിയും ആയിരുന്ന മാത്യുവിന്റെ വേർപാടിൽ അധികഠിനമായ ഹൃദയവേദന ഞാൻ അനുഭവിച്ചു. പക്ഷേ കണ്ണിൽ നിന്നും മറിഞ്ഞുവെങ്കിലും വേർപെടുത്താൻ കഴിയാത്തവിധത്തിൽ ഒരു കാവൽമാലാഖയെപ്പോലെ മാത്യു എന്നോടൊപ്പം ഉണ്ടെന്നും എൻ്റെ ആവശ്യങ്ങളിൽ സ്വർഗീയമായി എന്നെ സഹായിക്കുന്നുണ്ടെന്നും എനിക്ക് ബോധ്യമായിരിക്കുന്നു.”

വിവരങ്ങൾക്ക് കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് MCBS : ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ

Advertisements
Advertisements

Leave a comment