എമ്മാവൂസ് ശിഷ്യരെപ്പോൽ അങ്ങയെ തിരിയാതെ… തമസ്സിൽ ചരിക്കുമ്പോൾ എൻ മനം…
ചെറുപ്പത്തിൽ സ്ഥിരമായി വീട്ടിലെ ടേപ്പ് റെക്കോർഡറിലൂടെ കേൾക്കാറുള്ള ഒരു പാട്ടിലെ ഇടക്കുള്ള വരികൾ. മുഴുവനാക്കാൻ ഓർമ്മയില്ല. പക്ഷേ, കൂടെയുള്ള അവനെ തിരിച്ചറിയാതെ, അവൻ എനിക്കായി ചെയ്തത് ഓർമ്മിക്കാതെ, കുർബ്ബാനയിൽ പങ്കെടുക്കുമ്പോൾ ഹൃദയത്തിൽ ജ്വലനം ഇല്ലാതെ എത്രയോ സമയങ്ങൾ ഞാനും പലപ്പോഴും ഇരുട്ടിൽ തപ്പി നടക്കാറുണ്ട് എന്നത് നല്ല നിശ്ചയമുണ്ട്.
ഇന്നത്തെ ലോകത്തിന്റെ വഴികൾ അനുസരിച്ചാണെങ്കിൽ, ഉയിർപ്പിന് ശേഷം വലിയൊരു ആഘോഷം അവൻ ശിഷ്യന്മാരെയും മറ്റ് അനുയായികളെയും വെച്ച് ആയിരങ്ങളെ വിളിച്ചുകൂട്ടി സംഘടിപ്പിക്കേണ്ടതാണ്. അവൻ കുരിശിൽ മരിക്കാൻ കാരണമായവർക്ക് ഒരു ഷോക്ക് കൊടുക്കാനും കാലുമാറിയ ജനങ്ങൾ വീണ്ടും തന്നെ ഏറ്റെടുക്കാനും വേണ്ടി പത്രപ്രതിനിധികളെ വിളിച്ചുകൂട്ടി ഒരു സമ്മേളനം. പക്ഷേ അവന്റെ വഴികൾ നമ്മുടേത് പോലല്ലല്ലോ. ദുഃഖം മൂലം മനസ്സ് തളർന്ന് തന്നിൽ നിന്നും ദൂരേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന രണ്ട് പേരെ തിരിച്ചുകൊണ്ടുവരാൻ അവൻ മൈലുകളോളം അവരുടെ കൂടെ നടക്കുന്നു. തന്നെ ഉപേക്ഷിച്ച് ഓടിപ്പോയവർക്കായി പ്രാതൽ ഒരുക്കി കാത്തിരിക്കുന്നു. ഇതാണ് നമ്മുടെ രക്ഷകൻ!! ചതഞ്ഞ ഞാങ്ങണ ഒടിക്കാത്തവൻ. കരിന്തിരി കെടുത്താത്തവൻ.
“തിരുവചനങ്ങളെ കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെ കുറിച്ചുള്ള അജ്ഞതയാണ്’ എന്ന് വിശുദ്ധ ജെറോം പറഞ്ഞത് നമ്മുടെ ഓർമ്മയിൽ വരുമാറ്, വിശുദ്ധ ലിഖിതങ്ങൾ മനസ്സിലാകാതിരുന്നപ്പോൾ അവർ അവനെ തിരിച്ചറിയുന്നേയില്ല. അപ്പം മുറിച്ചു കൊടുത്തപ്പോൾ ദൈവത്തിന്റെ അനന്തസ്നേഹപ്രവാഹത്തിൽ, അവരുടെ കണ്ണുകൾ തുറന്നു. നമ്മുടെ ആഗ്രഹവും പ്രയത്നവുമല്ലല്ലോ അവന്റെ കൃപയല്ലേ എല്ലാറ്റിനും അടിസ്ഥാനം.
അവരോടൊത്ത് താമസിക്കാൻ വിളിച്ചപ്പോൾ ഈശോ അധികം വൈമനസ്യം കാണിച്ചില്ലായിരുന്നു കാരണം ഹൃദയത്തിന്റെ ജ്വലനം മാത്രം പോരാ അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്, എന്നറിയുന്നത് കൊണ്ട്. ഉൾക്കണ്ണ് തുറന്ന്, ഈശോയെ തിരിച്ചറിഞ്ഞ്, സന്തോഷത്താൽ മനസ്സ് നിറഞ്ഞ്, തീക്ഷ്‌ണതയുള്ള മിഷനറിമാരായി അവർ മാറിയപ്പോൾ അവൻ അവരെ വിട്ടുപോയി. ഇനി അവർക്ക് അവന്റെ ഭൗതികസാന്നിധ്യം ആവശ്യമില്ലല്ലോ ഉന്മേഷത്തിനും സാക്ഷ്യത്തിനും. ഇപ്പോൾ അവർ ഭയചകിതരല്ല, ദുഖിതരല്ല.
‘അവിടുത്തെ നോക്കിയവർ പ്രകാശിതരായി ‘ ( സങ്കീ.34:5) ഓരോ ദിവ്യകാരുണ്യ അനുഭവവും നമുക്ക് ഉയിർത്തെഴുന്നേറ്റ ഈശോയെ അനുഭവിക്കാനുള്ള അവസരങ്ങളാണ്. വിശ്വാസത്തിലൂടെ ‘അവാച്യവും മഹത്വപൂർണ്ണവുമായ സന്തോഷത്തിൽ മുഴുകാനാനുള്ള ‘ സമയം.
അവൻ കൂടെ ഇല്ലെങ്കിൽ തിരുവചനവായനകളും അപ്പം മുറിക്കപ്പെടുന്ന ദിവ്യബലികളും അനുഭവമില്ലാത്ത വെറും ചടങ്ങാകും. അവനുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വരുമ്പോൾ വേഗം തന്നെ പാച്ച് വർക്ക് ചെയ്തിടാം. കുമ്പസാരിച്ച് എളിമപ്പെടാം…” If we had never sinned, we could never call Jesus, ‘ Saviour’ “. പാപികൾക്കല്ലേ രക്ഷകനെ ആവശ്യമുള്ളു.
‘Our hearts were made for Thee, O Lord
And they are restless until they rest in Thee’..
ജിൽസ ജോയ്
