ചെമത്തപ്പച്ച
ഫാ. സ്റ്റീഫൻ തോമസ് ചാലക്കര
കെസിവൈഎം സംസ്ഥാന ഡയറക്ടർ
സ്‌കൂളിൽ പഠിക്കുമ്പോൾ കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വരുന്നവരെ നോക്കി ഞങ്ങൾ കളിയാക്കാറുണ്ട്. ദാ ചെമത്തപ്പച്ച വരുന്നു. കണ്ണു മങ്ങിപ്പോവുന്ന, എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന, കടും വർണ്ണങ്ങളെയെല്ലാം സുചിപ്പിക്കുന്ന ഒരു പൊതു പദമായിരുന്നു ചെമത്തപ്പച്ച. ഒരു വാഗ്വാദത്തിൽ എത്രതെറ്റിയാലും തിരുത്താൻ തയ്യാറാകാത്തവരെ ചൂണ്ടിയും നാം പറയും വിട്ടേര്, ഒരു ചെമത്തപ്പച്ചയാണ്.
അപരന്റെ അഭിപ്രായത്തിനിടമില്ലാത്ത അതിതീവ്ര നിലപാടുകൾ, അതു മതത്തിലായാലും രാഷ്ട്രീയത്തിലായാലും, സംസ്‌കാരത്തിലായാലും, വിശ്വാസത്തിലായാലും, പ്രത്യയശാസ്ത്രത്തിലായാലും, വച്ചുപുലർത്തുന്ന ചെമത്തപ്പച്ചകളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പൊതുവേ തീവ്രവാദികൾ എന്ന തലക്കെട്ടിനു താഴെ കെട്ടിത്തൂക്കാവുന്ന ജന്മങ്ങൾ. ആരും എളുപ്പം കടന്നുചെല്ലാനാവാത്ത സുരക്ഷാമതിൽ തീർക്കുമെന്നതിനാൽ, മതം ചെമത്തപ്പച്ചകളുടെ ഇഷ്ടവിഷയമാണ്. അതുകൊണ്ടുതന്നെ മതേതരവാദികൾ ഇവരുടെ ആദ്യത്തെ ശത്രുക്കളായി മാറുന്നു. മതം ഇത്തരം ആപൽക്കാരികളുടെ ആയുധമായി മാറുമ്പോൾ രാജ്യത്തിന്റെ ഭൂപടങ്ങളിൽ ചോരച്ചുവപ്പ് പടരുന്നു.
രാജാധികാരത്തിന്റെ കാലത്ത് പരസ്പരം പോരാടുകയും വിജയികൾ അന്യമതസ്തരായ പരാജിതരെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളുടെ മാനം കവരുകയും, കുഞ്ഞുങ്ങളെ അടിമകളാക്കുകയും ചെയ്ത ചരിത്രങ്ങൾ നിരവധിയാണ്. അന്യഗ്രഹങ്ങളിൽ ചെന്നു രാപാർക്കാൻ കൊതിക്കുന്ന ആധുനികയുഗത്തിൽ മനുഷ്യൻ പഴയ ഗോത്രസ്മൃതികളിലേക്ക് പിന്നോക്കം നടക്കുമ്പോൾ അവരെ വിളിക്കാവുന്ന പേരാണ് ചെമത്തപച്ച.
ഭാരതം ഒരു മതേതര രാജ്യമാണ്. ഭരണഘടന ഉറപ്പുനല്കുന്ന, മതസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന ഭാരതമണ്ണിൽ ഭൂരിപക്ഷം വരുന്ന സനാതന ധർമ്മവിശ്വാസികൾ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷമാണെന്നു കരുതാവുന്ന മറ്റു മതങ്ങൾ ഇവിടെ സമാധാനത്തോടെ കഴിയുന്നത്. പലമതസ്ഥരും മാറിമാറി ഭരിച്ചിട്ടും മാറാത്ത ഇന്ത്യൻ ചരിത്രം ഈ ഭൂരിപക്ഷത്തിന്റെ സമാധാനമനസ്സിനെ അടിവരയിടുന്നതാണ്.
സുന്നിവിഭാഗം ഇസ്ലാമിന്റെ തലവനായ തുർക്കിയിലെ ഖലീഫയെപുറത്താക്കിയ ബ്രിട്ടനെതിരെ പോരാടാൻ രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയോടു ചേർത്തത് ഗാന്ധിജിയാണ്. ദേശഭക്തിയേക്കാൾ മതഭക്തിയാണ് ഖിലാഫത്തെന്നു മനസ്സിലാക്കിയിട്ടും മതപരമായ പ്രതിഷേധത്തെ ബ്രിട്ടനെതിരായി തിരിച്ചുവിടാൻ അദ്ദേഹം നടത്തിയ ശ്രമം ബ്രിട്ടനെ കൂടുതൽ പ്രതിരോധത്തിലാക്കുകയും സ്വതന്ത്ര്യലബ്ദി വേഗത്തിലാക്കുകയും ചെയ്തു. പക്ഷേ ഗാന്ധിയുടെ അഹിംസയല്ല ഖിലാഫത്തിന്റെ അന്തസത്തയെന്നു ചരിത്രത്തെ ബോധ്യപ്പെടുത്തിയത് ഭാരതത്തെ രണ്ടായി വിഭജിച്ചു പാക്കിസ്ഥാൻ രൂപമെടുത്തപ്പോഴാണ്. മുസ്ലീങ്ങൾക്ക് മാത്രമായി ഒരു രാജ്യം എന്ന വാദം ഒരു ചെമത്തപ്പച്ചയായിരുന്നു എന്ന സത്യം അംഗീകരിച്ചേ മതിയാവൂ. ഗാന്ധിജിയുടെ വിലാപം അതിന് വിഷാദഭരിതമായ പശ്ചാത്തലനാദമാകുന്നു. അഖണ്ഡഭാരതത്തിന്റെ ഭൂപടത്തെ രണ്ടായി മുറിച്ച മുറിവിലെ ചോരയ്ക്ക് ചെമത്തപ്പച്ചയുടെ ഗന്ധമായിരുന്നു. ഖിലാഫത്തിന്റെ തുടക്കത്തിൽ ഇങ്ങു കേരളത്തിലെ മലബാർ ലഹളയുടെയും ആധാരം മുസ്ലിം മതരാഷ്ട്രത്തിന്റെ ചെമത്തപ്പച്ച ആശയമായിരുന്നു. വാരിയംകുന്നന്റെ സിനിമാവിവാദം ഇനിയുമവസാനിച്ചിട്ടില്ല. ബ്രിട്ടീഷ് ഇന്ത്യൻ സുന്നി മുസ്ലീങ്ങളുടെ ഖാലിഫേറ്റായിരുന്നു പാക്കിസ്ഥാൻ.
ഇസ്ലാം മതത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ തീവ്രവാദം അക്രമാസക്തമായപ്പോഴും തീവ്രവാദം ഇസ്ലാമിന്റെ രീതിയല്ല എന്നു ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങൾ ആവർത്തിച്ചു പറയുകയും ജീവിക്കുകയും ചെയ്തു. പക്ഷേ ന്യൂനപക്ഷമായിരുന്നു ചെമത്തപ്പച്ചകൾ ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന ശക്തിയായി മാറിയതിനു തെളിവാണ് കെമാൽ അത്തത്തുർക്കിന്റെ തുർക്കിയിൽ എർദഗോൻ ഹാഗിയ സോഫിയ കത്തിഡ്രലിനെ ഒരു മോസ്‌കാക്കി മാറ്റിയത്. തീവ്രവാദത്തിന്റെ നിഴലുവീണുകിടന്ന സാംസ്‌കാരികമണ്ഡലങ്ങളിൽ ഒരു ‘നായ’കരും മിണ്ടി കണ്ടില്ല എന്നതു സത്യം തന്നെയാണ്. മതാധിഷ്ഠിതമായ രാഷ്ട്രബോധം അപകടപ്പെടകരമണ് എന്നു ചരിത്രം പലവട്ടം ഓർമ്മിപ്പിച്ചിട്ടും ഈ കാലവും മൗനം ഭജിക്കുന്നു.
ലോകത്തിന്റെ വിവിധ കോണുകളിൽ മനുഷ്യർ കഴുത്തറത്തു കൊല്ലപ്പെടുന്നു. ചാവേർ ബോംബുകളായി പൊട്ടിത്തെറിക്കുന്നു. ചാവേറുകളാകാൻ ക്ഷണം സ്വീകരിച്ച മലയാളികൾ കാശ്മീരിലും, അഫ്ഘാനിസ്ഥാനിലും അറേബ്യൻ രാജ്യങ്ങളിലും ചിതറിത്തെറിക്കുന്നു. ഇസ്ലാം മതസ്ഥർ മാത്രം തിങ്ങി പാർക്കുന്ന ഇടങ്ങളിൽ തന്നെ, തീവ്രവാദത്തെ എതിർക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം ബോംബുസ്‌ഫോടനങ്ങൾ നടത്തുന്നു. ആത്യന്തികമായ ഒരു ലക്ഷ്യം മാത്രം മുസ്ലിം ഖാലിഫേറ്റ്.
പ്രബുദ്ധ കേരളം ചെമത്ത പ്പച്ചകളുടെ ഈറ്റില്ലമായി മാറി എന്ന് വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു. തീവ്രവാദം, ആയുധക്കടത്ത്, മനുഷ്യക്കടത്ത് കള്ളക്കടത്ത്, ഹവാലപ്പണം, മയക്കുമരുന്ന്, വർഗ്ഗീയത, തീവ്രവാദ രാഷ്ട്രീയം ഇവയൊക്കെയും തമ്മിലുള്ള സജീവമായ അന്തർധാരകൾ കണ്ടിട്ടും കാണാത്തമട്ടിൽ രാഷ്ട്രീയത്തൊഴിലാളികളും സർക്കാരും മൗനമായി നില്ക്കുന്നു. പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ പ്രക്ഷോഭങ്ങളെപ്പോലും തീവ്രവാദികൾ ഹൈജാക്കു ചെയ്തു എന്നതിന്റെ തെളിവാണ് അത്തരം റാലികളിൽ മുഴങ്ങിയ തക്ബീർ വിളികളും ദേശവിരുദ്ധ മുദ്രവാക്യങ്ങളും. മതേതരത്വത്തിനായി സംഘടിച്ചവർ മതതീവ്രവാദികളായിരുന്നു എന്ന വൈരുദ്ധ്യം മറനീക്കി പുറത്തു വന്നതായിരുന്നു ചെമത്തപ്പച്ചകളുടെ പ്രതിഷേധമെന്ന അസംബന്ധ നാടകങ്ങൾ.
(കെസിബിസി ജാഗ്രത ന്യൂസ് ലക്കം 277ൽ പ്രസിദ്ധീകരിച്ചത്)
Source : https://m.facebook.com/story.php?story_fbid=203454881481328&id=105086291318188