വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള – ഇന്ത്യയുടെ പ്രഥമ അൽമായ രക്തസാക്ഷി 🌹 🌹 🌹

Advertisements

🌹 🌹 🌹 വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള – ഇന്ത്യയുടെ പ്രഥമ അൽമായ രക്തസാക്ഷി 🌹 🌹 🌹

വിശ്വാസ തീക്ഷ്ണതയുടെ പേരിൽ പതിനെട്ടാം നൂറ്റാണ്ടിൽ കന്യാകുമാരിയിലെ കാറ്റാടി മലയിൽ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള ഉൾപ്പെടെ ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായ കർദിനാൾമാരുടെ സമ്മേളനം അംഗീകാരം നൽകിയിരിക്കുകയാണ്.

ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ വച്ച് ജീവൻ നഷ്ടപ്പെടുമായിരുന്ന ഒരു കുഞ്ഞ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ മധ്യസ്ഥ ത്താൽ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കാരണം ആയതാണ് അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടാൻ കാരണമായ അത്ഭുതം. അക്രൈസ്തനായി ജനിച്ചിട്ടും ക്രിസ്തുവിനെ അറിഞ്ഞു അവനുവേണ്ടി ജീവിക്കുകയും ഒടുവിൽ അവനുവേണ്ടി ജീവൻ ബലി കൊടുക്കാൻപ്പോലും തയ്യാറായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശ്വാസ തീക്ഷ്ണത നമുക്ക് മാതൃകയാക്കേണ്ടതാണ്.

തെക്കൻ തിരുവിതാംകൂറിലെ പത്മനാഭപുരതിന് അടുത്തുള്ള നട്ടാലം എന്ന സ്ഥലത്ത് 1712 ൽ മരുതൂർകുളങ്ങര എന്ന സമ്പന്ന നായർ കുടുംബത്തിലാണ് ഇന്ത്യയുടെ ധീര രക്തസാക്ഷിയായ ദേവസഹായം പിള്ള ജനിച്ചത്. മാമോദിസ സ്വീകരിക്കുന്നതിന് മുമ്പ് നീലകണ്ഠപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭാഷാ പാണ്ഡിത്യത്തിലും, ആയുധാഭ്യാസ ത്തിലും പ്രാവീണ്യം നേടിയ അദ്ദേഹം- തർക്കം, വേദാന്തം,വ്യാകരണം, മുതലായ വിഷയങ്ങളിലും സമർഥനായിരുന്നു. ലാളിത്യവും മിതത്വവും ജീവിതശൈലിയായിരുന്ന അദ്ദേഹത്തിന്റെ കഴിവിൽ മതിപ്പു തോന്നിയ മാർത്താണ്ഡവർമ്മ മഹാരാജാവ് അദ്ദേഹത്തെ പത്മനാഭപുരം നീലകണ്ഠ സ്വാമി കോവിലിൽ കാര്യസ്ഥനായി നിയമിക്കുകയുണ്ടായി.

ക്രൈസ്തവവിശ്വാസത്തിലേക്ക്..

സമൃദ്ധിയുടെ ഏഴ് സംവത്സരങ്ങൾക്ക് ശേഷം കഷ്ടതയുടെ ദിനങ്ങൾ ഈജിപ്ത് ദേശത്ത് പടർന്നതു പോലെ ഒത്തിരിയേറെ ഐശ്വര്യങ്ങൾക്കും നടുവിലും പലതരത്തിലുള്ള അനർത്ഥങ്ങൾ നീലകണ്ഠപ്പിള്ളയുടെ കുടുംബത്തിൽ ഉണ്ടാകാൻ തുടങ്ങി.ഭീമമായ സാമ്പത്തിക നഷ്ടം,വളർത്തുമൃഗങ്ങളുടെ നാശം, കൃഷി നഷ്ടം, എന്നിങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടായി. ഇവയെല്ലാം ദൈവകോപത്തിന്റെ ഫലമായാണ് ആളുകൾ വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെ ഒരു പരിഹാരമെന്നോണം പലതരത്തിലുള്ള പൂജകളും അദ്ദേഹം നടത്തിയെങ്കിലും  ഒരു ഫലവുമുണ്ടായില്ല. ഈ ഒരു പ്രതിസന്ധിയിൽ നീലകണ്ഠപിള്ളയെ സഹായിക്കാൻ ദൈവം അയച്ച ദൂതൻ ആയിരുന്നു ഡച്ച് സൈന്യാധിപൻ ആയ ഡിലനായി.

കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തടവിലാക്കിയസൈന്യാധിപൻ ആയിരുന്നു അദ്ദേഹം. എന്നാൽ വളരെ കുറച്ചുകാലം കൊണ്ട് രാജപ്രീതി സമ്പാദിക്കാനും രാജാവിന്റെ സർവ്വസൈന്യാധിപൻ ആകാനും അദ്ദേഹത്തിന് സാധിച്ചു. ഡിലനായിയും ഒത്തുള്ള സമ്പർക്കം നീലകണ്ഠപിള്ളയെ ക്രിസ്തുവിലേക്ക് ആകൃഷ്ടനാക്കി.
ബൈബിളിലെ ജോബിന്റെ കഥ ഡിലനായി വിവരിച്ചു കൊടുത്തപ്പോൾ അത് നീലകണ്ഠപിള്ള ക്ക് വളരെയധികം ആശ്വാസം പ്രധാനം ചെയ്തു. ഡിലനായിമായുള്ള നിരന്തര സമ്പർക്കം വഴി ക്രിസ്തുവാണ് ഏക രക്ഷകൻ എന്ന ബോധ്യത്തിലേക്ക് നീലകണ്ഠപിള്ള വളർന്നുകൊണ്ടിരുന്നു. അങ്ങനെ 1746 ൽ നീലകണ്ഠപ്പിള്ള ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞു ലാസർ (ദേവസഹായം) എന്ന പേര് സ്വീകരിച്ചു കൊണ്ട് ഈശോസഭാ വൈദികനായ ബുട്ടാരിയിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ഇതേതുടർന്ന് ഒത്തിരിയേറെ കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുത്ത ലുകളും സ്വന്തക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. പലരും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആരെന്നെ വേർപെടുത്തും എന്ന് പറഞ്ഞ പൗലോസ് അപ്പസ്തോലന്റെ വാക്കുകളെ മുറുകെപ്പിടിച്ചുകൊണ്ട് ദൈവസഹായം പിള്ള തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നു. തന്റെ ഭർത്താവിന്റെ ദൃഢനിശ്ചയവും ഉറച്ച വിശ്വാസവും കണ്ട് അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവരികയും, ത്രേസ്യ എന്ന പേര് സ്വീകരിച്ചു കൊണ്ട് മാമോദിസ സ്വീകരിക്കുകയും ചെയ്തു. യഥാർത്ഥ വിശ്വാസം ക്രിസ്തുവിലുള്ള വിശ്വാസം ആണെന്നും, മറ്റെല്ലാം, അബദ്ധ വിശ്വാസം ആണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ദൈവ സഹായത്തിന്റെ ജീവിതരീതിയിൽ കോപിഷ്ഠനായ ബ്രാഹ്മണർ മഹാരാജാവിന്റെ പകൽ ദേവസഹായത്തിനെതിരെ പരാതി ഉണർത്തിച്ചു. മഹാരാജാവ് അദ്ദേഹത്തെ തടവിൽ ഇടുവാൻ കല്പ്പിച്ചു. ഈ സമയത്ത് ബ്രാഹ്മണർ അദ്ദേഹത്തെ സന്ദർശിക്കുകയും ഭസ്മം കൊടുക്കുകയും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ, യാതൊരു ഭീഷണികൾക്കും അദ്ദേഹം വഴങ്ങിയില്ല. മാത്രവുമല്ല, ജീവിതത്തിലേക്ക് കടന്നു വന്ന എല്ലാ സഹനങ്ങളെയും അദ്ദേഹം സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു.

ഈയൊരു സാഹചര്യത്തിൽ ക്രിസ്തുമതം കൂടുതൽ ആളുകളിലേക്ക് പ്രചരിക്കാതിരിക്കാൻ എല്ലാവർക്കും ഒരു താക്കീത് എന്ന വിധത്തിൽ ദേവസഹായം പിള്ളയെ എരിക്കിൻ മാല ധരിപ്പിച്ചു എരുമ പുറത്തുകയറ്റി നാടുനീളെ നടത്താൻ രാജാവ് കല്പന പുറപ്പെടുവിച്ചു. അതോടൊപ്പം ക്രിസ്തുമതം ഉപേക്ഷിക്കാൻ ബ്രാഹ്മണനെ കൊണ്ട് ഉപദേശിക്കുന്നതിനും, അനുസരിക്കാതെ വരുന്നപക്ഷം ദിവസവും ചൂരലുകൊണ്ട് അദ്ദേഹത്തിന് 30 അടി വീതം നൽകുന്നതിനും അടിയേറ്റ് ഉണ്ടാകുന്ന മുറിവുകളിൽ മുളകുപൊടി പുരട്ടി വെയിലതിരുത്തുവാനും രാജാവ് കല്പിച്ചു.

ഈ വിധമായ പീഡനങ്ങൾകൊണ്ടും ആഹാരം കഴിക്കാത്തതിന്റെ ക്ഷീണംകൊണ്ടും എരുമ പുറത്തുനിന്നും  അദ്ദേഹം കൂടെ കൂടെ മറിഞ്ഞു വീഴുമായിരുന്നു. അപ്പോഴെല്ലാം ഇപ്രകാരം പ്രാർത്ഥിച്ചു കൊണ്ട് ദൈവത്തെ അദ്ദേഹം സ്തുതിച്ചു. “ഓ ക്രിസ്തുവേ കുരിശുമായി കാൽവരിയിലേക്ക് പോകവേ മൂന്നുപ്രാവശ്യം അങ്ങ് വീണുവല്ലോ ആ വീഴ്ചകളോട് എന്നെ ചേർത്തു നിർത്തുന്നതിന് അങ്ങേയ്ക്ക് നന്ദി.” ഇത്രമാത്രം പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടും നാട്ടുകാരിൽനിന്ന് അസഭ്യവാക്കുകളും അപമാനങ്ങളും ഏൽക്കേണ്ടിവന്നിട്ടും ക്രിസ്തുവിലുള്ള പ്രത്യാശ കൈവെടിയാൻ അദ്ദേഹം തയ്യാറായിരുന്നില്ല.ബ്രാഹ്മണരാകട്ടെ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള വിഫല ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.ഒരിക്കൽ നല്ല ഉച്ചസമയത്ത് പുലിയൂർ കുറുശ്ശികാട്ടിലെ ഒരു പാറയിൽ അദ്ദേഹത്തെ ദേഹമാസകലം മുളക് അരച്ചു പുരട്ടി കൊണ്ടുചെന്ന് ഇരുത്തി.അദ്ദേഹം ദാഹശമനത്തിന് ജലം ആവശ്യപ്പെട്ടപ്പോൾ കുടിക്കാൻ കൊള്ളില്ലാത്ത അഴുക്ക് ജലമാണ് ഭടന്മാർ നൽകിയത്.അത് കുടിച്ചപ്പോൾ അദ്ദേഹത്തിന് പൂർവാധികം ദാഹം തോന്നി. ജലത്തിനായി വീണ്ടും കേണപേക്ഷിച്ചപ്പോൾ അദ്ദേഹത്തെ ഭടന്മാർ വീണ്ടും മർദ്ദിച്ചവശനാക്കി. ഈ സംഭവം കാൽവരി മലയിൽ കുരിശിൽ തൂങ്ങി ഈശോ ദാഹാർത്തനായി എനിക്ക് ദാഹിക്കുന്നു എന്ന് നിലവിളിച്ചതിനെയും പടയാളികൾ അവിടുത്തേക്ക് കൈപ്പേറിയ വിനാഗിരി കൊടുത്തതിനെയും  അനുസ്മരിപ്പിക്കുന്നതായിരുന്നു. എന്നാൽ, ആ സമയത്ത് അത്ഭുതകരമായ ഒരു ഇടപെടൽ ആ വനത്തിൽ  സംഭവിച്ചു. പാറയിൽ മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കുകയും പ്രാർത്ഥനയ്ക്കുശേഷം കൈ മുട്ടുമടക്കി പാറയിൽ അടിക്കുകയുംചെയ്ത ദൈവസഹായംപിള്ളയ്ക്ക് ദൈവം നൂറ്റാണ്ടുകൾക്കുമുമ്പ് ഇസ്രായേൽ ജനത്തിന് എന്നപോലെ പാറയിൽ നിന്നും ജലം പുറപ്പെടുവിച്ച് നൽകി. ഈ കാഴ്ച കണ്ട് പടയാളികളും നാട്ടുകാരും അത്ഭുതപരതന്ത്രരായി. ദൈവസഹായം പിള്ള യുടെ മധ്യസ്ഥതയിലൂടെ മറ്റൊരു അത്ഭുതം കൂടി സംഭവിക്കുന്നതിന് ദൈവം ഇടവരുത്തി. മക്കളില്ലാതെ വിഷമിച്ചിരുന്ന ആരാച്ചാർക്ക് അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ഒരു ആൺകുഞ്ഞ് ജനിച്ചു. അതുവഴി ദേവസഹായം പിള്ളയുടെ മഹത്വം തിരിച്ചറിഞ്ഞ് അനേകർ ക്രിസ്തുമതം സ്വീകരിക്കുവാൻ മുന്നോട്ടു വന്നു.ഒരു ദിവസം രാത്രിയിൽ ദേവസഹായം പിള്ളയ്ക്ക് തിരുക്കുടുംബം പ്രത്യക്ഷപ്പെട്ടു.പുതിയതായി ക്രിസ്ത്യാനിയായ ദേവസഹായം പിള്ളയ്ക്ക് ഈ ദർശനത്തിന്റെ അർത്ഥം ശരിക്കും മനസ്സിലായില്ല. തന്റെ മനസ്സമാധാനത്തിനും മരണഅവസരത്തിൽ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിന്നും വേണ്ടിയാണ് ഈ പ്രത്യക്ഷീകരണം നടന്നതെന്ന് വടക്കൻ കുളത്തെ വികാരിയച്ചനിൽ നിന്നാണ് ദൈവസഹായം പിള്ള പിന്നീട് മനസ്സിലാക്കിയത്. സാധ്യമായ എല്ലാ വിധത്തിലും ഞെരുക്കിയിട്ടും തങ്ങളുടെ ശത്രുവിനെ കീർത്തി നാൾക്കുനാൾ വർധിക്കുന്നത് കണ്ട് ബ്രാഹ്മണർ കോപാക്രാന്തരായി. ബ്രാഹ്മണരുടെ നിരന്തരമായ ആവശ്യപ്രകാരം ദേവസഹായം പിള്ളയെ അരുവാമൊഴി കോട്ട വാതിലിനു സമീപം കൊണ്ടുചെന്ന് കാലിനും കൈക്കും വിലങ്ങുവെച്ച് ആഹാരം കൊടുക്കാതെ തടവിൽ പാർപ്പിക്കണം എന്നും രാത്രിയും പകലും ഭടന്മാർ കാവൽ ഇരിക്കണമെന്നും യാതൊരു കാരണവശാലും ആരും അടുത്ത് പോകുന്നതിനു സമ്മതിക്കരുതെന്നും മഹാരാജാവ് കർശനമായി ഉത്തരവിട്ടു. തന്നെ തേടിയെത്തിയ തന്റെ ഭാര്യയെ ആശ്വസിപ്പിച്ചു കൊണ്ട് അദ്ദേഹം അവളോട് ഇപ്രകാരം പറഞ്ഞു,’നീ ഭയപ്പെടേണ്ട കരുണാനിധിയായ കർത്താവ് നിന്നെ രക്ഷിക്കും അവിടുത്തെ കരുണയാൽ നാം രണ്ടുപേരും സ്വർഗ്ഗത്തിൽ അന്യോന്യം ദർശിച്ച് പരമപിതാവിന്റെ പാദാരവിന്ദങ്ങളെ ഒന്നിച്ചിരുന്ന് സേവിക്കുന്ന കാലം വരും. അനശ്വരമായ സന്തോഷം അനുഭവിക്കുന്നതിനു ദൈവം അവിടെമാണ്  നമുക്കായി ഒരുക്കി വെച്ചിട്ടുള്ളത്.’
ആരുവാമൊഴിയിൽ വച്ചും ദേവസഹായം പിള്ളയുടെ കീർത്തി വ്യാപിച്ചതല്ലാതെ ഒട്ടും കുറഞ്ഞില്ല ഇതുകണ്ട ബ്രാഹ്മണർ വീണ്ടും രാജസന്നിധിയിലെത്തി അദ്ദേഹം ചെയ്യുന്ന അത്ഭുതപ്രവർത്തികൾ വിവരിച്ചു.അവസാനം രാജാവ് ബ്രാഹ്മണരുടെ നിർദ്ദേശപ്രകാരം ദേവ സഹായത്തെ കാറ്റാടി മലയിൽവച്ച് വെടിവെച്ചുകൊല്ലാൻ ആജ്ഞാപിച്ചു. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ താൻ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്ന പ്രത്യേക  ദിവസത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നതുകൊണ്ട് തന്നെ കാണാൻ വരുന്നവരോട് ഇനിമേലിൽ ഇവിടെ വരേണ്ടതില്ലെന്നും അടുത്ത ദിവസം ഒരു സംഭവം നടക്കാൻ പോകുന്നുവെന്നും അദ്ദേഹം മുൻകൂട്ടി അറിയിച്ചു.

പിറ്റേദിവസം ഭടന്മാർ അദ്ദേഹത്തെ വധിക്കുന്നതിനായി കാറ്റാടി മലയിൽ കൊണ്ടുചെന്നു. അവസാനമായി അൽപസമയം പ്രാർത്ഥിക്കുവാൻ അവരോട് അനുവാദം ചോദിച്ചിട്ട് അദ്ദേഹം ദൈവ പിതാവിനെ സ്തുതിച്ചു പ്രാർത്ഥിക്കുകയുണ്ടായി,പ്രാർത്ഥനയ്ക്കുശേഷം രാജകൽപ്പന നിറവേറ്റുവാൻ അദ്ദേഹം ഭടന്മാരോട് അപേക്ഷിച്ചു.

അവർ അദ്ദേഹത്തെ ഉയരമുള്ള പാറയിൽ പിടിച്ചുകയറ്റി നിർത്തിയിട്ട് പാറയുടെ ചുവട്ടിൽ നിന്നും മൂന്നു തോക്കുകൾ ഉപയോഗിച്ച് വെടി ഉതിർത്തു.വെടിയേറ്റ് പാറയുടെ ചുവട്ടിലേക്ക് വീഴുമ്പോഴും യേശുവിന്റെ നാമം അദ്ദേഹത്തിന്റെ അധരത്തിൽ നിന്നും മാഞ്ഞിരുന്നില്ല. ഇതുകേട്ട പടയാളികൾ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടിട്ടില്ല  എന്ന് കരുതി രണ്ടു തവണ കൂടി വെടിയുതിർത്തു. അങ്ങനെ, ഈശോയുടെ പഞ്ചക്ഷതങ്ങളെ അനുസ്മരിപ്പിക്കുന്ന 5 മുറിവുകൾ ഉണ്ടായി. കാറ്റാടിമല മറ്റൊരു കാൽവരി മലയായി  മാറുകയായിരുന്നു. ജനിച്ചിട്ട് 40 വയസ്സ്  തികയുകയും ജ്ഞാനസ്നാനത്തിനുലൂടെ ദൈവ മകനായി ജനിച്ചിട്ട് ഏഴു വർഷവും പൂർത്തിയായ 1752 ജനുവരി 14 ന് രക്തസാക്ഷി മകുടം ചൂടി സ്വർഗ്ഗ പിതാവിന്റെ വസതിയിലേക്ക് ദേവസഹായം പിള്ള യാത്രയായി.


ഭടന്മാർ ആ പൂജ്യശരീരം മറവ് ചെയ്യാതെ പാറ കൂട്ടങ്ങളുടെ മറവിൽ ഉപേക്ഷിച്ചിട്ട് പോയി. വിശ്വാസികൾ അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ എടുത്തുകൊണ്ടുപോകവെ കൊട്ടാർ ഇടവകയിലെ വൈദികർ അവ ഏറ്റുവാങ്ങി വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള  പള്ളിയുടെ പ്രധാന അൾത്താരയ്ക്ക് താഴെ അടക്കം ചെയ്തു. ഭാരതത്തിലെ ധീര രക്തസാക്ഷിയായ ദൈവസഹായം പിള്ളയുടെ തിരുനാൾ ജനുവരി 14-തീയതി തിരുസഭ ആഘോഷിച്ചുപോരുന്നു.

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയെ അനുകരിച്ച് നമ്മുടെ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി മരണംവരെ നിലനിൽക്കുവാൻ നമുക്കു പരിശ്രമിക്കാം, പ്രാർത്ഥിക്കാം.

അതോടൊപ്പം അദ്ദേഹത്തിൽ വിളങ്ങി നിന്നിരുന്ന  ക്രിസ്തീയ പുണ്യങ്ങൾ നമുക്കും നമ്മുടെ ജീവിതത്തിലേക്ക് പകർത്താം.

❤ എത്രമാത്രം അറിവും പാണ്ഡിത്യവും ഉണ്ടെങ്കിലും ലാളിത്യവും മിതത്വവും കൈവിടാത്ത ജീവിതശൈലി നമുക്ക് സ്വന്തമാക്കാം.

❤ ജീവിതത്തിൽ വിഷമങ്ങളും പ്രതിസന്ധികളും പരാജയങ്ങളും ഉണ്ടാകുമ്പോൾ അവയ്ക്കുള്ള ഉത്തരം ക്രിസ്തുവിൽ നമുക്ക് കണ്ടെത്താം.

❤ ഡച്ചു സൈന്യാധിപനായ ഡിലനായിലൂടെയു ള്ള ദൈവിക വെളിപ്പെടുത്തലിന് ദൈവസഹായംപിള്ള കാതോർത്തതുപോലെ മറ്റുള്ളവരിൽ നിന്നുള്ള ദൈവിക വെളിപ്പെടുത്തലുകൾക്ക് നമുക്ക് ശ്രദ്ധയോടെ കാതോർക്കാം.

❤ നാം അനുഭവിച്ചറിഞ്ഞ വിശ്വാസം നമുക്ക് മറ്റുള്ളവരുമായി പകർന്നുകൊടുക്കുവാൻ പരിശ്രമിക്കാം.

❤ ജീവിതത്തിൽ എത്രമാത്രം പ്രതിസന്ധികളും പരാജയങ്ങളും വേദനകളും ഉണ്ടായാലും ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിക്കുവാൻ നമുക്ക് പരിശ്രമിക്കാം.

❤ ദൈവം എല്ലാം എന്റെ നന്മയ്ക്കായി പരിണമിപ്പിക്കുമെന്ന ബോധ്യത്തിൽ ആഴപ്പെട്ട്  വളരുവാൻ നമുക്ക് പരിശ്രമിക്കാം.

💕ഭാരതത്തിന്റെ പ്രഥമ അല്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയിലൂടെ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..💞

ജോസഫ് പറഞ്ഞാട്ട് mcbs

🌹കടപ്പാട് – പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവും വാല്യം – 2

Advertisements

5 thoughts on “വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള – ഇന്ത്യയുടെ പ്രഥമ അൽമായ രക്തസാക്ഷി 🌹 🌹 🌹

  1. താങ്ക്യൂ അരുൺ അച്ചാ… ഇങ്ങനെ ഒരു സമഗ്ര ലേഖനം മലയാളത്തിൽ എഴുതിയതിന്…

    Liked by 1 person

Leave a reply to Arun Paranjattu Cancel reply