🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ, 21/11/2021
Christ the King
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
സര്‍വലോകത്തിന്റെയും രാജനായ അങ്ങേ പ്രിയപുത്രനില്‍
സമസ്തവും ക്രമവത്കരിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.
അടിമത്തത്തില്‍നിന്ന് മോചനം നേടി,
സകല സൃഷ്ടിജാലങ്ങളും
അങ്ങേ മഹിമാവിന് നിരന്തരം ശുശ്രൂഷ ചെയ്യാനും
അനവരതം അങ്ങയെ വാഴ്ത്തിപ്പുകഴ്ത്താനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ദാനി 7:13-14
അവന്റെ രാജത്വം അനശ്വരമാണ്.
നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു,
ഇതാ, വാനമേഘങ്ങളോടുകൂടെ
മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു.
അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു.
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും
അവനെ സേവിക്കേണ്ടതിന്
ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി.
അവന്റെ ആധിപത്യം ശാശ്വതമാണ്;
അത് ഒരിക്കലും ഇല്ലാതാവുകയില്ല.
അവന്റെ രാജത്വം അനശ്വരമാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 93:1ab,1cd-2,5
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
കര്‍ത്താവു വാഴുന്നു;
അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു
അവിടുന്നു ശക്തികൊണ്ട്
അരമുറുക്കിയിരിക്കുന്നു.
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല.
അങ്ങേ സിംഹാസനം
പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു;
അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
അങ്ങേ കല്‍പന
വിശ്വാസ്യവും അലംഘനീയവുമാണ്;
കര്‍ത്താവേ, പരിശുദ്ധി
അങ്ങേ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
രണ്ടാം വായന
വെളി 1:5-8
ക്രിസ്തു നമ്മെ സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കിത്തീര്‍ത്തു.
വിശ്വസ്തസാക്ഷിയും മൃതരില്‍ നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍ നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.
നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍ നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 18:33-37
നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്.
പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? പീലാത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിതപ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്‍പിച്ചു തന്നത്. നീ എന്താണു ചെയ്തത്? യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല. പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനു വേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനു വേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും – സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, മാനവവംശത്തെ
അങ്ങയോട് രമ്യതപ്പെടുത്തുന്ന ഈ ബലി
അങ്ങേക്കര്‍പ്പിച്ച് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ പുത്രന്‍ തന്നെ സകല ജനതകള്‍ക്കും
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദാനങ്ങള്‍ നല്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 29:10-11
കര്‍ത്താവ് എന്നേക്കും രാജാവായി സിംഹാസനത്തില്‍ വാഴുന്നു;
കര്‍ത്താവ് തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അമര്‍ത്യതയുടെ ഭോജനം
സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സര്‍വലോകത്തിന്റെയും രാജാവായ ക്രിസ്തുവിന്റെ
കല്പനകള്‍ അനുസരിക്കുന്നതില്‍ അഭിമാനംകൊണ്ട്,
അവിടത്തോടുകൂടെ സ്വര്‍ഗരാജ്യത്തില്‍
നിത്യമായി ജീവിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵