The Book of Exodus, Chapter 24 | പുറപ്പാട്, അദ്ധ്യായം 24 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 24

ഉടമ്പടി ഉറപ്പിക്കുന്നു

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീയും അഹറോനും നാദാബും അബിഹുവും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്‍മാരും കൂടി കര്‍ത്താവിന്റെ അടുക്കലേക്കു കയറിവരുവിന്‍. നിങ്ങള്‍ അകലെ നിന്നു കുമ്പിട്ടാരാധിക്കുവിന്‍.2 മോശ മാത്രം കര്‍ത്താവിനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറിവരുകയുമരുത്.3 മോശ ചെന്നു കര്‍ത്താവിന്റെ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്താവു കല്‍പിച്ച കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു.4 മോശ കര്‍ത്താവിന്റെ വാക്കുകളെല്ലാം എഴുതിവച്ചു. അവന്‍ അതിരാവിലെ എഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ബലിപീഠവും ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്തംഭങ്ങളും നിര്‍മിച്ചു.5 അവന്‍ അയച്ച ഇസ്രായേല്‍യുവാക്കന്‍മാര്‍ കര്‍ത്താവിനു ദഹനബലികളും കാളകളെക്കൊണ്ടുള്ള സമാധാനബലികളും അര്‍പ്പിച്ചു.6 മോശ ബലിയുടെ രക്തത്തില്‍ പകുതി പാത്രങ്ങളിലാക്കുകയും പകുതി ബലിപീഠത്തിന്‍മേല്‍ തളിക്കുകയും ചെയ്തു.7 അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: കര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും.8 അപ്പോള്‍ മോശ രക്തമെടുത്ത് ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.9 അനന്തരം, മോശയും അഹറോനും നാദാബും അബിഹുവും ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ എഴുപതു പേരും മലമുകളിലേക്കു കയറിപ്പോയി.10 അവര്‍ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്ദ്രനീലക്കല്‍ത്തളംപോലെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ താഴേ കാണപ്പെട്ടു.11 ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരായ അവരുടെമേല്‍ അവിടുന്നു കൈവച്ചില്ല. അവര്‍ ദൈവത്തെ കണ്ടു. അനന്തരം ഭക്ഷിക്കുകയും പാനം ചെയ്യുകയുംചെയ്തു.

മോശ സീനായ്മലയില്‍

12 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: മലമുകളില്‍ എന്റെ സമീപത്തേക്കു കയറിവന്ന് കാത്തുനില്‍ക്കുക. ഞാന്‍ നിയമങ്ങളും കല്‍പനകളും എഴുതിയ കല്‍പല കകള്‍ നിനക്കു തരാം; നീ അവ ജനത്തെ പഠിപ്പിക്കണം.13 മോശ തന്റെ സേവകനായ ജോഷ്വയോടുകൂടെ എഴുന്നേറ്റു; മോശ ദൈവത്തിന്റെ മലയിലേക്കു കയറി.14 അവന്‍ ശ്രേഷ്ഠന്‍മാരോടു പറഞ്ഞു: ഞങ്ങള്‍ മടങ്ങി വരുന്നതുവരെ നിങ്ങള്‍ ഇവിടെ കാത്തുനില്‍ക്കുവിന്‍. അഹറോനും ഹൂറും നിങ്ങളോടുകൂടെയുണ്ടല്ലോ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍.15 മോശ മലയിലേക്കു കയറിപ്പോയി. അപ്പോള്‍ ഒരു മേഘം മലയെ ആവരണം ചെയ്തു.16 കര്‍ത്താവിന്റെ മഹത്വം സീനായ് മലയില്‍ ആവസിച്ചു. ആറുദിവസത്തേക്ക് ഒരു മേഘം മലയെ മൂടിയിരുന്നു. ഏഴാംദിവസം മേഘത്തില്‍നിന്നു കര്‍ത്താവ് മോശയെ വിളിച്ചു.17 മലമുകളില്‍ കര്‍ത്താവിന്റെ മഹത്വം ദഹിപ്പിക്കുന്ന അഗ്‌നിക്കു തുല്യം ഇസ്രായേ ല്യര്‍ക്കു കാണപ്പെട്ടു.18 മോശ മേഘത്തിന്റെ ഉള്ളില്‍ക്കടന്ന് മലമുകളിലേക്കു കയറി; നാല്‍പതു രാവും നാല്‍പതു പകലും അവന്‍ മലമുകളിലായിരുന്നു.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment