The Book of Exodus, Chapter 34 | പുറപ്പാട്, അദ്ധ്യായം 34 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 34

വീണ്ടും ഉടമ്പടിപ്പത്രിക

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്‍പലക ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞപലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം.2 പ്രഭാതത്തില്‍ത്തന്നെതയ്യാറായി, സീനായ്മലമുകളില്‍ എന്റെ മുന്‍പില്‍ നീ സന്നിഹിതനാകണം.3 ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരും ഉണ്ടായിരിക്കുകയുമരുത്. മലയുടെ അടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്.4 ആദ്യത്തേതുപോലുളള രണ്ടു കല്‍പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അവന്‍ അതിരാവിലെ എഴുന്നേറ്റു കല്‍പലക കള്‍ കൈയിലെടുത്ത് സീനായ്മലയിലേക്കു കയറിപ്പോയി.5 കര്‍ത്താവു മേഘത്തില്‍ ഇറങ്ങി വന്ന് അവന്റെ അടുക്കല്‍ നില്‍ക്കുകയും കര്‍ത്താവ് എന്നതന്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു.6 അവിടുന്ന് ഇപ്രകാരം ഉദ്‌ഘോഷിച്ചുകൊണ്ട് അവന്റെ മുന്‍പിലൂടെ കടന്നു പോയി: കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍;7 തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെനേരേ കണ്ണടയ്ക്കാതെ പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍.8 മോശ ഉടനെ നിലംപറ്റെ കുമ്പിട്ടാരാധിച്ചു.9 അവന്‍ പറഞ്ഞു: അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍, കര്‍ത്താവേ, അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!10 അവിടുന്ന് അരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്ത തരം അദ്ഭുതങ്ങള്‍ നിന്റെ ജനത്തിന്റെ മുന്‍പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; നിന്റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിന്റെ പ്രവൃത്തി കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഭയാനകമായ ഒരു കാര്യമാണ്.11 ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്നതു നീ അനുസരിക്കണം. നിന്റെ മുന്‍പില്‍ നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിക്കും.12 നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെനിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും.13 നിങ്ങള്‍ അവരുടെ ബലിപീഠങ്ങളും വിശുദ്ധ സ്തംഭങ്ങളും തകര്‍ക്കുകയും അഷേരാദേവതയുടെ പ്രതിഷ്ഠകള്‍ നശിപ്പിക്കുകയും ചെയ്യണം.14 മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവംതന്നെ.15 ആ ദേശത്തെനിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്‍മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്‌തേക്കാം.16 അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്‍മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്‍മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം.17 നിങ്ങള്‍ക്കായി ദേവന്‍മാരെ വാര്‍ത്തുണ്ടാക്കരുത്.18 പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. ഞാന്‍ കല്‍പിച്ചിട്ടുള്ളതുപോലെ അബീബുമാസത്തില്‍ ഏഴു നിശ്ചിത ദിവസങ്ങളില്‍ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. കാരണം, അ ബീബു മാസത്തിലാണ് നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.19 ആദ്യജാതരെല്ലാം എനിക്കുള്ളതാണ്; ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്‍േറതാണ്.20 കഴുതയുടെ കടിഞ്ഞൂലിനെ ഒരാട്ടിന്‍കുട്ടിയെ നല്കി വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനെ കഴുത്തുഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രന്‍മാരില്‍ എല്ലാ ആദ്യജാതരെയും വീണ്ടടുക്കണം. വെറുംകൈയോടെ ആരും എന്റെ മുന്‍പില്‍ വന്നുകൂടാ. ആറുദിവസം നിങ്ങള്‍ ജോലി ചെയ്യുക.21 ഏഴാംദിവസം വിശ്രമിക്കണം; ഉഴവുകാലത്തോകൊയ്ത്തുകാലത്തോ ആയാലും വിശ്രമിക്കണം.22 ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ട് നിങ്ങള്‍ വാരോത്‌സവം ആഘോഷിക്കണം; വര്‍ഷാവസാനം സംഭരണത്തിരുന്നാളും.23 വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങളുടെ പുരുഷന്‍മാരെല്ലാവരും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ ഹാജരാകണം.24 ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നിന്നു ജനതകളെ നിഷ്‌കാസനം ചെയ്യും. നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ ഹാജരാകാന്‍വേണ്ടി നിങ്ങള്‍ പോകുമ്പോള്‍ ആരും നിങ്ങളുടെ ഭൂമി കൈയടക്കാന്‍ ശ്രമിക്കുകയില്ല.25 പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്തബലിയര്‍പ്പിക്കരുത്. പെസ ഹാത്തിരുനാളിലെ ബലിവസ്തു പ്രഭാതംവരെ അവശേഷിക്കുകയുമരുത്.26 ഭൂമിയുടെ ആദ്യഫലങ്ങളില്‍ ഏറ്റവും മികച്ചത് നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.27 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും ഇസ്രായേല്‍ ജനത്തോടും ഞാന്‍ ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ.28 മോശ നാല്‍പതു പകലും നാല്‍പതു രാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി.29 രണ്ടു സാക്ഷ്യഫല കങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്നകാര്യം അവന്‍ അറിഞ്ഞില്ല.30 അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു.31 മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്‍മാരും അടുത്തുചെന്നു.32 മോശ അവരോടു സംസാരിച്ചു. അനന്ത രം, ജനം അടുത്തുചെന്നു. സീനായ്മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്‍പനയായി നല്‍കി.33 സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖം മറച്ചു.34 അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന് അവിടുന്ന് തന്നോടു കല്‍പിച്ചവയെല്ലാം ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരുന്നു.35 ഇസ്രായേല്‍ജനംമോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെമോശ മുഖം മറച്ചിരുന്നു.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment