The Book of Judges, Chapter 1 | ന്യായാധിപന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 1

കാനാന്‍ദേശത്തെ വിജാതീയര്‍

1 ജോഷ്വയുടെ മരണത്തിനുശേഷം കാനാന്‍ നിവാസികളോടുയുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പോകേണ്ടതെന്ന് ഇസ്രായേല്‍ജനം കര്‍ത്താവിന്റെ സന്നിധിയില്‍ ആരാഞ്ഞു.2 കര്‍ത്താവു പറഞ്ഞു: യൂദാ ആദ്യം പോകട്ടെ. ഇതാ, ഞാന്‍ ആ ദേശം അവന് ഏല്‍പിച്ചു കൊടുത്തിരിക്കുന്നു.3 യൂദാ സഹോദരനായ ശിമയോനോടു പറഞ്ഞു: എനിക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തേക്ക് എന്നോടുകൂടെ വരുക. കാനാന്യരോടു നമുക്കു പോരാടാം. നിനക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്തേക്കു ഞാനും നിന്നോടുകൂടെ പോരാം. ശിമയോന്‍ അവനോടുകൂടെ പുറപ്പെട്ടു.4 യൂദായുദ്ധം ചെയ്തു; ദൈവം കാനാന്യരെയും പെരീസ്യരെയും അവരുടെ കൈയില്‍ ഏല്‍പിച്ചു. അവര്‍ പതിനായിരം പേരെ ബസേക്കില്‍വച്ച് പരാജയപ്പെടുത്തി.5 ബസേക്കില്‍വച്ച് അദോണിബസേക്കിനോട് അവര്‍യുദ്ധം ചെയ്തു; കാനാന്യരെയും പെരീസ്യരെയും പരാജയപ്പെടുത്തി.6 അദോണിബസേക്ക് പലായനം ചെയ്തു; അവര്‍ പിന്തുടര്‍ന്ന് അവനെ പിടിച്ച് കൈകാലുകളുടെ പെരുവിരലുകള്‍ മുറിച്ചുകളഞ്ഞു.7 അദോണിബസേക്ക് പറഞ്ഞു: കൈകാലുകളുടെ പെരുവിരലുകള്‍ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്‍മാര്‍ എന്റെ മേശയ്ക്കു കീഴിലെ ഉച്ഛി ഷ്ടം പെറുക്കിത്തിന്നിരുന്നു. ഞാന്‍ അവരോടു ചെയ്തതുപോലെ തന്നെ ദൈവം എന്നോടും ചെയ്തിരിക്കുന്നു. അവര്‍ അവനെ ജറുസലെമില്‍ കൊണ്ടുവന്നു. അവിടെവച്ച് അവന്‍ മരിച്ചു.8 യൂദാഗോത്രക്കാര്‍ ജറുസലെമിന് എതിരായിയുദ്ധം ചെയ്ത് അതു പിടിച്ചടക്കി അതിലെ നിവാസികളെ വാളിനിരയാക്കുകയും നഗരത്തിനു തീ വയ്ക്കുകയും ചെയ്തു.9 അതിനുശേഷം യൂദാഗോത്രം നെഗെബില്‍ മലയോരങ്ങളിലും താഴ്‌വരകളിലും താമസിച്ചിരുന്ന കാനാന്യരോട്‌യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു.10 ഹെബ്രോണില്‍ താമസിച്ചിരുന്ന കാനാന്യരോട് അവര്‍യുദ്ധം ചെയ്തു. ഹെബ്രോണ്‍ പണ്ട് കിരിയാത്ത് അര്‍ബാ എന്നാണ് അറിയപ്പെട്ടിരുന്നത്. അവര്‍ ഷെഷായി, അ ഹിമാന്‍, തല്‍മായി എന്നിവരെ പരാജയപ്പെടുത്തി.11 പിന്നീട് അവര്‍ ദബീര്‍ദേശക്കാരോട്‌യുദ്ധം ചെയ്തു. ദബീരിന്റെ പഴയ പേര് കിരിയാത്ത് സേഫര്‍ എന്നായിരുന്നു.12 കാലെബ് പറഞ്ഞു: കിരിയാത്ത്‌സേഫര്‍ ആക്ര മിച്ചു കീഴടക്കുന്നവന് ഞാന്‍ എന്റെ മകള്‍ അക്‌സായെ ഭാര്യയായി നല്‍കും.13 കാലെ ബിന്റെ ഇളയ സഹോദരനായ കെനാസിന്റെ പുത്രന്‍ ഒത്ത്‌നിയേല്‍ ദേശം പിടിച്ചടക്കി. കാലെബ് അക്‌സായെ അവനു ഭാര്യയായി കൊടുക്കുകയും ചെയ്തു.14 അവള്‍ ഒത്ത്‌നിയേലിന്റെ അടുത്തു ചെന്ന് തന്റെ പിതാവിനോട് ഒരു വയല്‍ ആവശ്യപ്പെടാന്‍ അവനെ നിര്‍ബന്ധിച്ചു. അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങവേ കാലെബ് അവ ളോടു ചോദിച്ചു: നീ എന്താണാഗ്രഹിക്കുന്നത്?15 അവള്‍ പറഞ്ഞു: എനിക്ക് ഒരു സമ്മാനം തരുക. നെഗെബിലാണല്ലോ എന്നെ പാര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഏതാനും നീര്‍ച്ചാലുകളും എനിക്കു തരുക. കാലെബ് അവള്‍ക്കു മലയിലും താഴ്‌വരയിലും നീര്‍ച്ചാലുകള്‍ വിട്ടുകൊടുത്തു.16 മോശയുടെ അമ്മായിയപ്പനായ കേന്യന്റെ പിന്‍ഗാമികള്‍ യൂദാഗോത്രക്കാരോടുകൂടെ ഈന്തപ്പനകളുടെ നഗരത്തില്‍നിന്ന് നെഗെബില്‍ ആരാദിന് സമീപമുള്ള യൂദാ മരുഭൂമിയിലേക്കു പോയി. അവര്‍ അവിടെയെത്തി അവിടത്തെ ജനങ്ങളോടൊത്തു ജീവിച്ചു.17 അതിനുശേഷം, യൂദാ സഹോദരനായ ശിമയോനോടൊത്ത് പുറപ്പെട്ടു. സേഫാത്ത് നിവാസികളായ കാനാന്യരെ പരാജയപ്പെടുത്തി നിശ്‌ശേഷം നശിപ്പിച്ചു. അങ്ങനെ, ആ പട്ടണത്തിന് ഹോര്‍മാ എന്നു പേരു ലഭിച്ചു.18 ഗാസാ, അഷ്‌ക്കലോണ്‍, എക്രോന്‍ എന്നിവയും അവയുടെ പ്രാന്തപ്രദേശങ്ങളും യൂദാ കൈവശപ്പെടുത്തി.19 കര്‍ത്താവ് യൂദായോടുകൂടെ ഉണ്ടായിരുന്നു. അവര്‍ മലമ്പ്രദേശങ്ങള്‍ കൈവശ മാക്കി; പക്‌ഷേ, താഴ്‌വരനിവാസികള്‍ക്ക് ഇരുമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ തുരത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.20 മോശ പറഞ്ഞിരുന്നതുപോലെ ഹെബ്രോണ്‍ കാലെബിനു കൊടുത്തു. അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്‍മാരെ അവന്‍ പുറത്താക്കി.21 ബഞ്ചമിന്റെ ഗോത്രക്കാര്‍ ജറുസലെം നിവാസികളായ ജബൂസ്യരെ പുറത്താക്കിയില്ല. അതിനാല്‍, ജബൂസ്യര്‍, ബഞ്ചമിന്‍ ഗോത്രക്കാരോടൊപ്പം ജറുസലെമില്‍ ഇന്നും താമസിക്കുന്നു.22 ജോസഫിന്റെ ഗോത്രം ബഥേലിനെ തിരേ പുറപ്പെട്ടു; കര്‍ത്താവ് അവരോടു കൂടെ ഉണ്ടായിരുന്നു.23 അവര്‍ ബഥേല്‍ ഒറ്റുനോക്കാന്‍ ആളയച്ചു. ലൂസ് എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.24 നഗരത്തില്‍നിന്ന് ഒരാള്‍ വെളിയിലേക്കു വരുന്നത് ചാരന്‍മാര്‍ കണ്ടു. അവര്‍ അവനോടു പറഞ്ഞു: നഗരത്തിലേക്കുള്ള വഴി ഞങ്ങള്‍ക്കു കാണിച്ചുതരുക. എങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിന്നോട് ദയാപൂര്‍വം വര്‍ത്തിക്കും.25 അവന്‍ അവര്‍ക്ക് നഗരത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. അവര്‍ നഗരത്തെ വാളിനിരയാക്കി. എന്നാല്‍, അവനെയും അവന്റെ കുടുംബത്തെയും വെറുതെ വിട്ടു.26 അവന്‍ ഹിത്യരുടെ നാട്ടില്‍ ചെന്ന് അവിടെ ഒരു നഗരം പണിതു. ലൂസ് എന്ന് അതിനു പേരിട്ടു. ഇന്നും ആ പേരില്‍ അത് അറിയപ്പെടുന്നു.27 ബേത്ഷയാന്‍, താനാക്ക്, ദോര്‍, ഇബ് ലെയാം, മെഗിദോ എന്നീ പട്ടണങ്ങളിലെയും അവയുടെ ഗ്രാമങ്ങളിലെയും നിവാസികളെ മനാസ്‌സെ പുറത്താക്കിയില്ല. കാനാന്യര്‍ ആ ദേശത്തു തുടര്‍ന്നും ജീവിച്ചുപോന്നു.28 ഇസ്രായേല്‍ക്കാര്‍ പ്രബലരായപ്പോള്‍ കാനാന്‍കാരെക്കൊണ്ട് അടിമവേല ചെയ്യിച്ചു; അവരെ തീര്‍ത്തും പുറത്താക്കിയില്ല.29 എഫ്രായിം ഗോത്രം ഗസ്‌സെര്‍ നിവാസികളായ കാനാന്യരെ പുറത്താക്കിയില്ല. അതുകൊണ്ട് കാനാന്‍കാര്‍ ഗസ്‌സെറില്‍ അവരുടെ ഇടയില്‍ താമസിച്ചു.30 സെബുലൂണ്‍ഗോത്രം കിത്രോന്‍, നഹലോല്‍ എന്നീ നഗരങ്ങളിലെ നിവാസികളെ പുറത്താക്കിയില്ല. കാനാന്‍കാര്‍ അടിമകളായി അവരുടെ ഇടയില്‍ ജീവിച്ചു.31 അക്കോ, സീദോന്‍, അഹലാബ്, അക്‌സിബ്, ഹെര്‍ബ, അഫീക്, റഹോബ് ഇവിടങ്ങളിലെ നിവാസികളെ ആഷേര്‍ പുറത്താക്കിയില്ല.32 അങ്ങനെ, ആഷേര്‍ഗോത്രക്കാര്‍ തദ്‌ദേശവാസികളായ കാനാന്യരുടെ ഇടയില്‍ ജീവിച്ചു.33 ബേത്‌ഷെമെഷിലെയോ ബേത്അനാത്തിലെയോ നിവാസികളെ നഫ്താലിഗോത്രം പുറത്താക്കിയില്ല. അവര്‍ തദ്‌ദേശവാസികളായ കാനാന്‍കാരുടെ ഇടയില്‍ താമസിച്ചു. ബേത്‌ഷെമെഷിലെയും ബേത്അനാത്തിലെയും നിവാസികള്‍ അവര്‍ക്ക് അടിമകളായിത്തീര്‍ന്നു.34 അമോര്യര്‍ ദാന്‍ഗോത്രത്തെ മലമ്പ്രദേശത്തേക്കുതള്ളിവിട്ടു. താഴ്‌വരയിലേക്കു നീങ്ങുന്നതിന് അവരെ അനുവദിച്ചില്ല.35 അമോര്യര്‍ ഹാര്‍ഹെറെസിലും അയ്യാലോണിലും ഷാല്‍ബീമിലും താമസം തുടര്‍ന്നു. എന്നാല്‍, ജോസ ഫിന്റെ ഗോത്രം അവരുടെമേല്‍ ശക്തിപ്പെട്ടു. അവര്‍ അടിമകളായിത്തീര്‍ന്നു.36 അമോര്യരുടെ അതിര്‍ത്തി സേലാ മുതല്‍ മുകളിലേക്ക് അക്രാബിം കയറ്റംവരെ ആയിരുന്നു.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Leave a comment