1 സാമുവൽ, അദ്ധ്യായം 9
സാവൂള്‍ സാമുവലിന്റെ അടുക്കല്‍
1 ബഞ്ചമിന്‍ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവന്‍ അബിയേലിന്റെ മകനായിരുന്നു. അബിയേല്‍ സെരോറിന്റെയും സെരോര്‍ ബക്കോറാത്തിന്റെയും ബക്കോറാത്ത് അഫിയായുടെയും പുത്രനായിരുന്നു. അഫിയാ ബഞ്ചമിന്‍ ഗോത്രക്കാരനും ധനികനുമായിരുന്നു.2 കിഷിന് സാവൂള്‍ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാള്‍ കോമളനായി ഇസ്രായേലില്‍ മറ്റാരുമില്ലായിരുന്നു. അവന്റെ തോളൊപ്പം ഉയര മുള്ള ആരും ഉണ്ടായിരുന്നില്ല.3 ഒരിക്കല്‍ സാവൂളിന്റെ പിതാവായ കിഷിന്റെ കഴുത കള്‍ കാണാതായി. അവന്‍ സാവൂളിനോടു പറഞ്ഞു: ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെ അന്വേഷിക്കുക.4 അവര്‍ എഫ്രായിം മലനാട്ടിലും ഷലീഷാദേശത്തും അന്വേഷിച്ചു; കണ്ടെണ്ടത്തിയില്ല. ഷാലിം ദേശത്തും തിരക്കി; അവിടെയും ഇല്ലായിരുന്നു. അനന്തരം, ബഞ്ച മിന്റെ നാട്ടില്‍ അന്വേഷിച്ചു; കണ്ടെണ്ടത്തിയില്ല.5 സൂഫിന്റെ ദേശത്തെത്തിയപ്പോള്‍ സാവൂള്‍ ഭൃത്യനോടു പറഞ്ഞു: നമുക്കു തിരികെപ്പോകാം. അല്ലെങ്കില്‍, പിതാവ് കഴുതകളുടെ കാര്യം വിട്ടു നമ്മെപ്പറ്റി ആകുലചിത്തനാകും.6 ഭൃത്യന്‍ പറഞ്ഞു: ഈ പട്ടണത്തില്‍ വളരെ പ്രശസ്തനായ ഒരു ദൈവപുരുഷനുണ്ട്. അവന്‍ പറയുന്നതെല്ലാം അതുപോലെ സംഭവിക്കും. നമുക്ക് അങ്ങോട്ടുപോകാം. ഒരുപക്‌ഷേ, നമ്മുടെ കാര്യം സാധിക്കുന്നതിനുള്ള മാര്‍ഗം അവന്‍ കാണിച്ചുതരും.7 സാവൂള്‍ അവനോടു ചോദിച്ചു: നമ്മള്‍ ചെല്ലുമ്പോള്‍ എന്താണ് അവനു കൊടുക്കുക. നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ തീര്‍ന്നുപോയി.8 അവനുകൊടുക്കാന്‍ ഒന്നും നമ്മുടെ കൈയിലില്ലല്ലോ. ഭൃത്യന്‍ പറഞ്ഞു: എന്റെ കൈയില്‍ കാല്‍ ഷെക്കല്‍ വെള്ളിയുണ്ട്. അത് അവനു കൊടുക്കാം. നമ്മുടെ കഴുതകളെ എവിടെ കണ്ടെണ്ടത്താമെന്ന് അവന്‍ പറഞ്ഞുതരും.9 പണ്ട് ഇസ്രായേലില്‍ ഒരുവന്‍ ദൈവഹിതം ആരായാന്‍ പോകുമ്പോള്‍ നമുക്കു ദീര്‍ഘദര്‍ശിയുടെ അടുത്തുപോകാമെന്നു പറഞ്ഞിരുന്നു. പ്രവാചകന്‍, അക്കാലത്ത് ദീര്‍ഘദര്‍ശി എന്നാണു വിളിക്കപ്പെട്ടിരുന്നത്.10 കൊള്ളാം, നമുക്കു പോകാം, സാവൂള്‍ പറഞ്ഞു. അവര്‍ ദൈവപുരുഷന്‍ താമസിക്കുന്ന പട്ടണത്തിലേക്കു പോയി.11 അവര്‍ പട്ടണത്തിലേക്കുള്ള കയറ്റം കയറുമ്പോള്‍ വെള്ളം കോരാന്‍വന്നയുവതികളോടു ചോദിച്ചു: ദീര്‍ഘദര്‍ശി ഇവിടെയെങ്ങാനും ഉണ്ടോ?12 ഉണ്ട്, അവര്‍ പറഞ്ഞു, അതാ നിങ്ങളുടെ മുന്‍പില്‍ പോകുന്നു, വേഗം ചെല്ലുവിന്‍. അവനിപ്പോള്‍ പട്ടണത്തില്‍ വന്നതേയുള്ളു. ഇന്നു മലമുകളില്‍ ജനങ്ങള്‍ക്ക് ഒരു ബലിസമര്‍പ്പിക്കാനുണ്ട്.13 പട്ടണത്തില്‍ ചെന്നാലുടനെ, ഭക്ഷണം കഴിക്കാന്‍മലമുകളിലേക്കു പോകുന്നതിനു മുന്‍പ് അവനെ നിങ്ങള്‍ക്കു കാണാം. അവന്‍ ബലി അര്‍പ്പിക്കുന്നതിനുമുന്‍പ് ജനങ്ങള്‍ ഭക്ഷിക്കുകയില്ല. ക്ഷണിക്കപ്പെട്ടവര്‍ പിന്നീടാണു ഭക്ഷിക്കുന്നത്. ഇപ്പോള്‍ത്തന്നെപൊയ്‌ക്കൊള്ളൂ. ഉടനെ അവനെ കാണാം.14 അവര്‍ പട്ടണത്തില്‍ച്ചെന്നു; മലമുകളിലേക്കു പോകുന്ന വഴിക്ക് അവനെ കണ്ടു.15 സാവൂള്‍ വന്നതിന്റെ തലേദിവസം കര്‍ത്താവ് സാമുവലിനു വെളിപ്പെടുത്തിയിരുന്നു:16 നാളെ ഈ സമയത്തു ബഞ്ചമിന്റെ നാട്ടില്‍നിന്ന് ഒരുവനെ ഞാന്‍ നിന്റെ യടുക്കല്‍ അയയ്ക്കും. അവനെ നീ എന്റെ ജനത്തിന്റെ രാജാവായി അഭിഷേകം ചെയ്യണം. ഫിലിസ്ത്യരുടെ കരങ്ങളില്‍നിന്ന് അവരെ അവന്‍ രക്ഷിക്കും. എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കാണുകയും അവരുടെ നില വിളി ഞാന്‍ ശ്രവിക്കുകയും ചെയ്തിരിക്കുന്നു.17 സാവൂള്‍ സാമുവലിന്റെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഞാന്‍ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ്. എന്റെ ജനത്തെ ഭരിക്കുന്നവന്‍ ഇവനാണ്.18 സാവൂള്‍ പട്ടണവാതില്‍ക്കല്‍വച്ച് സാമുവലിനെ സമീപിച്ചു ചോദിച്ചു: ദീര്‍ഘദര്‍ശിയുടെ ഭവനം എവിടെയാണെന്നു കാണിച്ചുതരാമോ?19 സാമുവല്‍ പറഞ്ഞു: ഞാന്‍ തന്നെയാണ് അവന്‍ . മലമുകളിലേക്ക് എന്റെ മുന്‍പേ നടന്നുകൊള്ളുക. ഇന്ന് എന്റെ കൂടെ ഭക്ഷണം കഴിക്കണം. പ്രഭാതത്തില്‍ മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു പറഞ്ഞുതരാം.20 മൂന്നുദിവസം മുന്‍പ് കാണാതായ കഴുതകളെക്കുറിച്ച് ആകുലചിത്തനാകേണ്ടാ. അവയെ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലില്‍ അഭികാമ്യമായതെല്ലാം ആര്‍ക്കുള്ളതാണ്? നിനക്കും നിന്റെ പിതൃഭവനത്തിലുള്ളവര്‍ക്കും അല്ലയോ?21 സാവൂള്‍ പ്രതിവചിച്ചു: ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറിയ ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ടവനല്ലേ ഞാന്‍ ? അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമല്ലേ എന്‍േറത്? പിന്നെ എന്തുകൊണ്ടാണ് എന്നോടിങ്ങനെ അങ്ങു സംസാരിക്കുന്നത്?22 അനന്തരം, സാമുവല്‍ അവരെ ഭക്ഷണ ശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. മുപ്പതോളം വരുന്ന അതിഥികളുടെയിടയില്‍ പ്രമുഖസ്ഥാനത്തിരുത്തി.23 പാചകനോട് അവന്‍ പറഞ്ഞു: ഞാന്‍ നിന്നോട് എടുത്തുവയ്ക്കാന്‍ പറഞ്ഞഭാഗം കൊണ്ടുവരുക.24 പാചകന്‍ കാല്‍ക്കുറക് കൊണ്ടുവന്നു സാവൂളിനു വിളമ്പി. സാമുവല്‍ പറഞ്ഞു: നിനക്കുവേണ്ടി മാറ്റിവച്ചിരുന്നതാണിത്; ഭക്ഷിച്ചാലും; വിരുന്നുകാരോടൊത്തു ഭക്ഷിക്കുന്നതിനു നിനക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നതാണ്. അന്നു സാവൂള്‍ സാമുവലിനോടൊത്തു ഭക്ഷിച്ചു.25 അവര്‍ മലമുകളില്‍ നിന്നിറങ്ങി പട്ടണത്തിലെത്തി. വീടിന്റെ മുകള്‍ത്തട്ടില്‍ കിടക്ക തയ്യാറാക്കിയിരുന്നു. സാവൂള്‍ അവിടെ കിടന്നുറങ്ങി.
സാവൂള്‍ അഭിഷിക്തനാകുന്നു
26 പ്രഭാതമായപ്പോള്‍ സാമുവല്‍ വീടിന്റെ മുകള്‍ത്തട്ടില്‍ച്ചെന്നു സാവൂളിനെ വിളിച്ചു. എഴുന്നേല്‍ക്കുക; നീ പോകേണ്ടവഴി ഞാന്‍ കാണിച്ചുതരാം. സാവൂള്‍ എഴുന്നേറ്റ് അവനോടുകൂടെ വഴിയിലേക്കിറങ്ങി.27 നഗരപ്രാന്തത്തിലെത്തിയപ്പോള്‍ സാമുവല്‍ സാവൂളിനോടു പറഞ്ഞു: ഭൃത്യനോട് മുന്‍പേപൊയ്‌ക്കൊള്ളാന്‍ പറയുക. അവന്‍ പൊയ്ക്കഴിയുമ്പോള്‍ ഒരു നിമിഷം ഇവിടെ നില്‍ക്കുക. അപ്പോള്‍ ദൈവത്തിന്റെ വചനം ഞാന്‍ നിന്നോടു പറയാം.