1 രാജാക്കന്മാർ, അദ്ധ്യായം 3
സോളമന്റെ ജ്ഞാനം
1 സോളമന്‍ ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്ത് അവനുമായി ബന്ധുത്വംസ്ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു.2 കര്‍ത്താവിന് ഒരാലയം അതുവരെ നിര്‍മിച്ചിരുന്നില്ല. ജനങ്ങള്‍ പൂജാഗിരികളിലാണ് ബലിയര്‍പ്പിച്ചുപോന്നത്.3 സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ അനുശാസനങ്ങള്‍ അനുസരിച്ചു; അങ്ങനെ കര്‍ത്താവിനെ സ്‌നേഹിച്ചു; എന്നാല്‍, അവന്‍ പൂജാഗിരികളില്‍ ബലിയര്‍പ്പിച്ചു ധൂപാര്‍ച്ചന നടത്തി.4 ഒരിക്കല്‍ രാജാവ് ബലിയര്‍പ്പിക്കാന്‍മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു.5 അവിടെവച്ചു രാത്രി കര്‍ത്താവു സോളമന് സ്വപ്നത്തില്‍ പ്രത്യക്ഷനായി. ദൈവം അവനോട് അരുളിച്ചെയ്തു: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക.6 അവന്‍ പറഞ്ഞു: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദ് വിശ്വസ്തതയോടും നീതിബോധത്തോടും പരമാര്‍ഥഹൃദയത്തോടും കൂടെ അവിടുത്തെ മുന്‍പില്‍ വ്യാപരിച്ചു. അങ്ങ് അവനോട് അതിയായ സ്‌നേഹം എപ്പോഴും കാണിച്ചുപോന്നു. അവിടുന്ന് ആ സ്‌നേഹം നിലനിര്‍ത്തുകയും അവന്റെ സിംഹാസ നത്തിലിരിക്കാന്‍ ഒരു മകനെ നല്‍കുകയും ചെയ്തു.7 എന്റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത് രാജാവാക്കിയിരിക്കുന്നു.8 അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസന്‍.9 ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചിച്ച റിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.10 സോളമന്റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി.11 അവിടുന്ന് അവനോട് അരുളിച്ചെയ്തു: നീ ദീര്‍ഘായുസ്‌സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്.12 നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാന വും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.13 മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും.14 നിന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ നിയമങ്ങളും കല്‍പനകളും പാലിക്കുകയും എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും ചെയ്താല്‍ നിനക്കു ഞാന്‍ ദീര്‍ഘായുസ്‌സു നല്‍കും.15 സോളമന്‍ നിദ്രയില്‍നിന്നുണര്‍ന്നു. അത് ദര്‍ശനമായിരുന്നെന്ന് അവനു മനസ്‌സിലായി. അവന്‍ ജറൂസലെമിലേക്കു മടങ്ങി; കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിന്റെ മുന്‍പില്‍വന്ന് ദഹനബലികളും സമാ ധാനബലികളും അര്‍പ്പിച്ചു. പിന്നെതന്റെ സേവകന്‍മാര്‍ക്ക് അവന്‍ വിരുന്നു നല്‍കി.16 ഒരു ദിവസം രണ്ടു വേശ്യകള്‍ രാജസന്നിധിയില്‍ വന്നു.17 ഒരുവള്‍ പറഞ്ഞു:യജമാനനേ, ഇവളും ഞാനും ഒരേ വീട്ടില്‍ താമസിക്കുന്നു. ഇവള്‍ വീട്ടിലുള്ളപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു.18 മൂന്നു ദിവസം കഴിഞ്ഞ് ഇവളും പ്രസവിച്ചു. ആ വീട്ടില്‍ ഞങ്ങളെക്കൂടാതെ ആരും ഉണ്ടായിരുന്നില്ല.19 രാത്രി ഉറക്കത്തില്‍ ഇവള്‍ തന്റെ കുട്ടിയുടെമേല്‍ കിടക്കാനിടയായി, കുട്ടി മരിച്ചുപോയി.20 അര്‍ധരാത്രിയില്‍ ഇവള്‍ എഴുന്നേറ്റു. ഞാന്‍ നല്ല ഉറക്കമായിരുന്നു. ഇവള്‍ എന്റെ മകനെ എടുത്തു തന്റെ മാറിടത്തില്‍ കിടത്തി. മരിച്ച കുഞ്ഞിനെ എന്റെ മാറിടത്തിലും കിടത്തി.21 ഞാന്‍ രാവിലെ കുഞ്ഞിനു മുലകൊടുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതായികണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കുഞ്ഞല്ല അതെന്നു മനസ്‌സിലായി.22 മറ്റവള്‍ പറഞ്ഞു: അങ്ങനെയല്ല, ജീവനുള്ള കുട്ടി എന്‍േറതാണ്. മരിച്ച കുട്ടിയാണ് നിന്‍േറ ത്. ആദ്യത്തെ സ്ത്രീ എതിര്‍ത്തു. അല്ല; മരിച്ച കുട്ടിയാണ് നിന്‍േറ ത്. എന്റെ കുട്ടിയാണു ജീവിച്ചിരിക്കുന്നത്. അവര്‍ ഇങ്ങനെ രാജസന്നിധിയില്‍ തര്‍ക്കിച്ചു.23 അപ്പോള്‍ രാജാവു പറഞ്ഞു: എന്റെ കുട്ടി ജീവിച്ചിരിക്കുന്നു, നിന്റെ കുട്ടിയാണു മരിച്ചതെന്ന് ഒരുവളും നിന്റെ കുട്ടി മരിച്ചുപോയി, എന്‍േറതാണു ജീവനോടെ ഇരിക്കുന്നതെന്നു മറ്റവളും പറയുന്നു.24 ഒരു വാള്‍ കൊണ്ടു വരുക; രാജാവു കല്‍പിച്ചു; സേ വകന്‍ വാള്‍ കൊണ്ടുവന്നു.25 രാജാവു വീണ്ടും കല്‍പിച്ചു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പകുത്ത് ഇരുവര്‍ക്കും കൊടുക്കുക.26 ഉടനെ ജീവനുള്ള ശിശുവിന്റെ അമ്മ തന്റെ കുഞ്ഞിനെയോര്‍ത്തു ഹൃദയം നീറി പറഞ്ഞു:യജമാനനേ, കുട്ടിയെ കൊല്ലരുത്; അവനെ അവള്‍ക്കു ജീവനോടെ കൊടുത്തുകൊള്ളുക. എന്നാല്‍, മറ്റവള്‍ പറഞ്ഞു: കുട്ടിയെ എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അവനെ വിഭജിക്കുക.27 അപ്പോള്‍ രാജാവു കല്‍പിച്ചു: ജീവനുള്ള ശിശുവിനെ ആദ്യത്തെ സ്ത്രീക്കു കൊടുക്കുക. ശിശുവിനെകൊല്ലേണ്ടതില്ല.28 അവളാണ് അതിന്റെ അമ്മ. ഇസ്രായേല്‍ ജനം രാജാവിന്റെ വിധിനിര്‍ണയം അറിഞ്ഞു. നീതി നടത്തുന്നതില്‍ ദൈവികജ്ഞാനം രാജാവിനുണ്ടെന്നറിഞ്ഞ് അവര്‍ അവനോടു ഭയഭക്തിയുള്ളവരായിത്തീര്‍ന്നു.
The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation

