1 രാജാക്കന്മാർ, അദ്ധ്യായം 22
മിക്കായാ മുന്നറിയിപ്പു നല്‍കുന്നു
1 മൂന്നു വര്‍ഷത്തേക്ക് സിറിയായും ഇസ്രായേലും തമ്മില്‍യുദ്ധമുണ്ടായില്ല.2 മൂന്നാംവര്‍ഷം യൂദാരാജാവായയഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു.3 ഇസ്രായേല്‍രാജാവ് തന്റെ സേവ കന്‍മാരോടു പറഞ്ഞു: റാമോത്ത്ഗിലയാദ് സിറിയാരാജാവില്‍നിന്നു തിരിച്ചെടക്കുന്നതിനു നാം എന്തിനു മടിക്കുന്നു?4 അതു നമ്മുടേതാണല്ലോ! അവന്‍ യഹോഷാഫാത്തിനോടു ചോദിച്ചു: എന്നോടൊപ്പം റാമോത്ത് ഗിലയാദില്‍യുദ്ധത്തിനു പോരുമോ?യാഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ഞാന്‍ തയ്യാറാണ്; എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെയും എന്റെ കുതിരകള്‍ നിന്റെ കുതിരകളെപ്പോലെയും തയ്യാറാണ്.5 യഹോഷാഫാത്ത് തുടര്‍ന്നു: ആദ്യം കര്‍ത്താവിന്റെ ഇംഗിതം ആരായുക.6 ഇസ്രായേല്‍രാജാവ് പ്രവാചകന്‍മാരെ വിളിച്ചുകൂട്ടി; അവര്‍ നാനൂറോളം പേരുണ്ടായിരുന്നു. അവന്‍ അവരോടു ചോദിച്ചു: ഞാന്‍ റാമോത്ത്ഗിലയാദ് തിരിച്ചെടുക്കാന്‍യുദ്ധത്തിനു പോകണമോ വേണ്ടയോ? അവര്‍ പ്രതിവചിച്ചു: പോവുക, കര്‍ത്താവ് അതു രാജാവിന്റെ കൈയില്‍ ഏല്‍പിക്കും.7 എന്നാല്‍യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്റെ ഇംഗിതം ആരായേണ്ടതിന് ഇവിടെ വേറെപ്രവാചകനില്ലേ?8 ഇസ്രായേല്‍രാജാവ്പ്രതിവചിച്ചു: നമുക്കു കര്‍ത്താവിന്റെ ഇംഗിതം ആരായാന്‍ ഒരാള്‍കൂടിയുണ്ട്. ഇംലായുടെ പുത്രന്‍മിക്കായാ. എന്നാല്‍ ഞാന്‍ അവനെ വെറുക്കുന്നു; അവന്‍ എനിക്കു തിന്‍മയല്ലാതെ നന്‍മ പ്രവചിക്കുകയില്ല.യാഹോഷാഫാത്ത് പറഞ്ഞു: രാജാവ് അങ്ങനെ പറയരുതേ.9 ഉടന്‍ ഇസ്രായേല്‍രാജാവ് സേവകനോട് ആജ്ഞാപിച്ചു: ഇംലയുടെ മകന്‍ മിക്കായായെ വേഗം കൊണ്ടുവരുക.10 ഇസ്രായേല്‍രാജാവും യൂദാരാജാവ്‌യഹോഷാഫാത്തും രാജകീയവസ്ത്രങ്ങളണിഞ്ഞ് സമരിയായുടെ കവാടത്തിലുള്ള ഒരു മെതിസ്ഥലത്ത് സിംഹാസനത്തില്‍ ഉപവിഷ്ടരായിരുന്നു; പ്രവാചകന്‍മാര്‍ അവരുടെ മുന്‍ പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.11 കെനാനായുടെ മകന്‍ സെദക്കിയാ ഇരുമ്പുകൊണ്ടുകൊമ്പുകള്‍ നിര്‍മിച്ച് പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, സിറിയാക്കാര്‍ നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിക്കീറും.12 എല്ലാ പ്രവാചകന്‍മാരും അങ്ങനെതന്നെ പ്രവചിച്ചു. അവര്‍ പറഞ്ഞു: റാമോത്ത്ഗിലയാദില്‍ പോയി വിജയം വരിക്കുക; കര്‍ത്താവ് അതു രാജാവിന്റെ കൈയില്‍ ഏല്‍പിക്കും.13 ദൂതന്‍ ചെന്ന് മിക്കായായോടു പറഞ്ഞു: ഇതാ പ്രവാചകന്‍മാര്‍ ഏകസ്വരത്തില്‍ രാജാവിന് അനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.14 എന്നാല്‍ മിക്കായാ പറഞ്ഞു: കര്‍ത്താവാണേ, അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാന്‍ പറയും.15 അവന്‍ വന്നപ്പോള്‍ രാജാവ് ചോദിച്ചു: മിക്കായാ, ഞങ്ങള്‍ റാമോത്ത്ഗിലയാദില്‍യുദ്ധത്തിനു പോകണമോ വേണ്ടയോ? മിക്കായാ പ്രതിവചിച്ചു: നിങ്ങള്‍ പോയി വിജയം വരിക്കുക; കര്‍ത്താവ് അതു രാജാവിന്റെ കൈയില്‍ ഏല്‍പിക്കും.16 രാജാവ് ചോദിച്ചു: കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാന്‍ ആവശ്യപ്പെടണം?17 മിക്കായാ പറഞ്ഞു: ഇസ്രായേല്‍ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ പര്‍വതങ്ങളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു; കര്‍ത്താവ് അരുളിച്ചെയ്യുന്നതും കേട്ടു: ഇവര്‍ക്കു നാഥനില്ല. ഇവര്‍ സ്വഭവനങ്ങളിലേക്കു സമാധാനത്തില്‍ പോകട്ടെ.18 ഇസ്രായേല്‍രാജാവ്‌യഹോഷാഫാത്തിനോടു പറഞ്ഞു: ഇവന്‍ എനിക്കു തിന്‍മയല്ലാതെ നന്‍മയൊന്നും പ്രവചിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞില്ലേ?19 മിക്കായാ തുടര്‍ന്നു: കര്‍ത്താവ് അരുളിച്ചെയ്യുന്നതു ശ്രവിക്കുക; കര്‍ത്താവ് സിംഹാസനത്തിലിരിക്കുന്നതു ഞാന്‍ കണ്ടു; സ്വര്‍ഗീയസൈന്യങ്ങള്‍ അവിടുത്തെ വലത്തും ഇടത്തും നിന്നിരുന്നു.20 അപ്പോള്‍ കര്‍ത്താവ് ചോദിച്ചു: ആഹാബ് റാമോത്ത് ഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ ആര്‍ അവനെ വശീകരിക്കും? ഓരോരുത്തരും ഓരോ വിധത്തില്‍ മറുപടി നല്‍കി.21 എന്നാല്‍ ആത്മാവു മുന്‍പോട്ടുവന്നു പറഞ്ഞു: ഞാന്‍ അവനെ വശീകരിക്കും.22 കര്‍ത്താവു ചോദിച്ചു: എങ്ങനെ? അവന്‍ പ്രതിവചിച്ചു: ഞാന്‍ ചെന്ന് അവന്റെ എല്ലാ പ്രവാചകന്‍മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്മാവായി ഇരിക്കും. അവിടുന്ന് കല്‍പിച്ചു: അവനെ വശീകരിക്കുക; നീ വിജയിക്കും; പോയി അങ്ങനെ ചെയ്യൂ!23 ഇതാ, ഈ പ്രവാചകന്‍മാരുടെയെല്ലാം അധരങ്ങളില്‍ അവിടുന്ന് നുണയുടെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക് തിന്‍മ വരുത്താന്‍ അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു.24 ഉടനെ കെനാനായുടെ മകന്‍ സെദെക്കിയാ മിക്കായായുടെ അടുത്തുവന്ന്, അവന്റെ ചെകിട്ടത്ത് അടിച്ചുകൊണ്ടു ചോദിച്ചു: കര്‍ത്താവിന്റെ ആത്മാവ് നിന്നോടു സംസാരിക്കാന്‍ എങ്ങനെയാണ് എന്നെ വിട്ടുപോയത്? മിക്കായാ പറഞ്ഞു:25 ഒളിക്കാന്‍ ഉള്ളറയില്‍ കടക്കുന്ന ദിവസം നീ അത് അറിയും.26 ഇസ്രായേല്‍രാജാവ് ആജ്ഞാപിച്ചു: മിക്കായായെ പിടിച്ചു നഗരാധിപന്‍ ആമോന്റെയും രാജകുമാരന്‍ യോവാഷിന്റെയും അടുത്തേക്കു കൊണ്ടുപോവുക.27 ഞാന്‍ വിജയിച്ചുമടങ്ങുന്നതുവരെ വളരെ കുറച്ചു ഭക്ഷണവും വെള്ളവും നല്‍കി ഇവനെ കാരാഗൃഹത്തിലിടുക എന്ന് അവനോടു പറയണം.28 മിക്കായാ പറഞ്ഞു: നീ വിജയിച്ചുമടങ്ങുകയാണെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്; ഞാന്‍ പറഞ്ഞത് എല്ലാവരും കേട്ടല്ലോ!
ആഹാബിന്റെ മരണം
29 ഇസ്രായേല്‍രാജാവും യൂദാരാജാവ്‌യഹോഷാഫാത്തും റാമോത്ത്ഗിലയാദിലേക്കു പോയി.30 ഇസ്രായേല്‍രാജാവ്‌യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷംമാറിയുദ്ധക്കളത്തിലേക്കു പോകാം. നീ രാജകീയവേഷം ധരിച്ചുകൊള്ളുക. ഇസ്രായേല്‍രാജാവ് വേഷപ്രച്ഛന്നനായിയുദ്ധക്കളത്തിലേക്കു പോയി.31 സിറിയാരാജാവ് തന്റെ മുപ്പത്തിരണ്ടു രഥനായകന്‍മാരോടു കല്‍പിച്ചിരുന്നു: വലിയവരോടോ ചെറിയവരോടോ പൊരുതേണ്ടാ. ഇസ്രായേല്‍രാജാവിനോടു മാത്രം പടവെട്ടുക.32 അവര്‍യാഹോഷാഫാത്തിനെ കണ്ട് അതുതന്നെയാണ് ഇസ്രായേല്‍രാജാവ് എന്നുപറഞ്ഞ് അവനെതിരേ ആക്രമണം തുടങ്ങി.യഹോഷാഫാത്ത് ഉച്ചത്തില്‍ നിലവിളിച്ചു.33 അവന്‍ ഇസ്രായേല്‍രാജാവല്ലെന്നു മനസ്‌സിലായപ്പോള്‍, അവനെതിരേയുള്ള ആക്രമണത്തില്‍നിന്നു രഥനായകന്‍മാര്‍ പിന്തിരിഞ്ഞു.34 യദൃച്ഛയാ ഒരു പടയാളി എയ്ത അമ്പ് ഇസ്രായേല്‍ രാജാവിന്റെ പടച്ചട്ടയുടെയും കവചത്തിന്റെയും ഇടയില്‍ തറച്ചു കയറി. ഉടനെ അവന്‍ സാരഥിയോടു പറഞ്ഞു: രഥം തിരിച്ച് എന്നെയുദ്ധക്കളത്തില്‍ നിന്നു കൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.35 അന്നു ഘോരയുദ്ധം നടന്നു. രാജാവിനെ സിറിയാക്കാര്‍ക്കു നേരേ രഥത്തില്‍ നിവര്‍ത്തിയിരുത്തി. മുറിവില്‍നിന്നു രക്തം ധാരയായി രഥത്തിനടിയിലേക്ക് ഒഴുകി.36 സന്ധ്യയായപ്പോള്‍ അവന്‍ മരിച്ചു. അസ്തമയമായപ്പോള്‍ സൈന്യങ്ങളുടെയിടയില്‍ ഓരോരുത്തനും താന്താങ്ങളുടെ നഗത്തിലേക്കോ ഗ്രാമത്തിലേക്കോ മടങ്ങിക്കൊള്ളുവിന്‍ എന്ന ശബ്ദം മുഴങ്ങി.37 ആഹാബ് രാജാവ് മരിച്ചു; മൃതദേഹം സമരിയായില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു.38 സമരിയായിലെ കുളത്തില്‍ അവര്‍ രാജാവിന്റെ രഥം കഴുകി. കര്‍ത്താവ് അരുളിച്ചെയ്തിരുന്നതുപോലെ നായ്ക്കള്‍ അവന്റെ രക്തം നക്കിക്കുടിച്ചു. വേശ്യകള്‍ ആ വെള്ളത്തില്‍ കുളിച്ചു.39 ആഹാബ് ദന്തഗൃഹം പണിയിച്ചതും, നഗരങ്ങള്‍ നിര്‍മിച്ചതും അവന്റെ മറ്റു പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താ ന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.40 ആ ഹാബ് പിതാക്കന്‍മാരോടു ചേര്‍ന്നു. പുത്രന്‍ അഹസിയാ രാജാവായി.
യഹോഷാഫാത്ത് യൂദാരാജാവ്
41 ഇസ്രായേല്‍രാജാവ് ആഹാബിന്റെ നാലാം ഭരണവര്‍ഷത്തിലാണ് ആസായുടെ പുത്രന്‍യഹോഷാഫാത്ത് യൂദായില്‍ രാജാവായത്.42 അപ്പോള്‍ അവനു മുപ്പത്തിയഞ്ചു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെ മില്‍ ഇരുപത്തഞ്ചുവര്‍ഷം ഭരിച്ചു. ഷില്‍ഹിയുടെ മകള്‍ അസൂബാ ആയിരുന്നു അവന്റെ മാതാവ്.43 അവന്‍ പിതാവായ ആസായുടെ മാര്‍ഗത്തില്‍ ചരിച്ചു; അതില്‍നിന്നു വ്യതിചലിച്ചില്ല. കര്‍ത്താവിനു പ്രീതികരമായതു പ്രവര്‍ത്തിച്ചു. എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ തുടര്‍ന്നും ബലികളും ധൂപവും അര്‍പ്പിച്ചു.44 യഹോഷാഫാത്ത് ഇസ്രായേല്‍രാജാവുമായി സമാധാനത്തില്‍ വര്‍ത്തിച്ചു.45 യഹോഷാഫാത്തിന്റെ പ്രവര്‍ത്തനങ്ങളും ശക്തിവൈഭവവുംയുദ്ധങ്ങളും യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.46 തന്റെ പിതാവ് ആസായുടെ കാലത്തു തുടര്‍ന്നുപോന്ന ദേവപ്രീതിക്കുള്ള പുരുഷവേശ്യാസമ്പ്രദായം അവന്‍ നാട്ടില്‍നിന്നും ഉന്‍മൂലനം ചെയ്തു.47 അക്കാലത്ത് ഏദോമില്‍ രാജാവില്ലായിരുന്നു; ഒരു രാജപ്രതിനിധിയാണ് ഭരണം നടത്തിയിരുന്നത്.48 യഹോഷാഫാത്ത് ഓഫീറില്‍നിന്നു സ്വര്‍ണം കൊണ്ടുവരാന്‍ താര്‍ഷീഷ്‌കപ്പലുകള്‍ നിര്‍മിച്ചു. എന്നാല്‍, എസിയോന്‍ഗേബറില്‍ വച്ച് തകര്‍ന്നതിനാല്‍ അവയ്ക്കു പോകാന്‍ കഴിഞ്ഞില്ല.49 ആഹാബിന്റെ പുത്രന്‍ അഹസിയായഹോഷാഫാത്തിനോടു ചോദിച്ചു: എന്റെ സേവകന്‍മാര്‍ നിന്റെ സേവ കന്‍മാരോടൊപ്പം കപ്പലില്‍ പോകാന്‍ അനുവദിക്കുമോ?യഹോഷാഫാത്ത് സമ്മതിച്ചില്ല.യഹോഷാഫാത്ത് തന്റെ പിതാക്കന്‍മാരോടു ചേര്‍ന്നു.50 പിതാവായ ദാവീദിന്റെ നഗരത്തില്‍ പിതാക്കന്‍മാരുടെ കല്ലറയില്‍ അവനെ സംസ്‌കരിച്ചു. അവന്റെ പുത്രന്‍യഹൊറാം രാജാവായി.
അഹസിയ ഇസ്രായേല്‍ രാജാവ്
51 യൂദാരാജാവായയഹോഷാഫാത്തിന്റെ പതിനേഴാംഭരണവര്‍ഷം ആഹാബിന്റെ പുത്രന്‍ അഹസിയാ സമരിയായില്‍ ഇസ്രായേലിന്റെ ഭരണം ഏറ്റെടുത്തു. അവന്‍ രണ്ടുവര്‍ഷം ഭരിച്ചു.52 അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു. പിതാവിന്റെയും, നെബാത്തിന്റെ മകനും ഇസ്രായേലിനെ പാപത്തിലേക്കു നയിച്ചവനുമായ ജറോബോവാമിന്റെയും മാര്‍ഗത്തില്‍ അവന്‍ ചരിച്ചു.53 അവന്‍ ബാലിനെ സേവിച്ചാരാധിച്ചു. തന്റെ പിതാവിനെപ്പോലെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ എല്ലാവിധത്തിലും പ്രകോപിപ്പിച്ചു.