തപസ്സു ചിന്തകൾ 48

തപസ്സു ചിന്തകൾ 48

ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കാം

“ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്.

അവനിൽ മൂന്ന് വിശ്രമസ്ഥലങ്ങൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്, അവൻ്റെ പാദങ്ങളിൽ; മറ്റൊന്ന്, അവൻ്റെ കരങ്ങളിൽ; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവിൽ. അവിടെ വിശ്രമിക്കാനും പ്രാർത്ഥിക്കാനും ഉറങ്ങാനും ഞാൻ ആഗ്രഹിക്കുന്നു. അവിടെ ഞാൻ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാൻ ചോദിക്കുന്നതെല്ലാം അവൻ എനിക്ക് നൽകും.” വി. ബൊനവെഞ്ചർ

കുരിശിലെ മൂന്നു മണിക്കൂർ പീഡാസഹനത്തിനൊടുവിൽ ഈശോ ജീവൻ വെടിഞ്ഞു. ഈശോ കുരിശിൽ മരിച്ചപ്പോൾ രണ്ടു കള്ളന്മാരുടെയും കാലുകൾ പടയാളികൾ തകർത്തു. ഈശോ അപ്പോഴേക്കും മരിച്ചിരുന്നതിനാൽ പട്ടാളക്കാരിൽ ഒരാൾ കുന്തം കൊണ്ട്

കുത്തി. ഈ ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിച്ച ഈശോയുടെ പ്രിയ ശിഷ്യൻ യോഹന്നാൻ ഇപ്രകാരം കുറിച്ചു “എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവുംവെള്ളവും പുറപ്പെട്ടു.” (യോഹ 19 : 34)

ഈ സംഭവത്തിന് സഭയുടെ കൗദാശിക ജീവിതവുമായി ധാരാളം ബന്ധമുണ്ട്. വിശുദ്ധ ആഗസ്തീനോസിൻ്റെയും മറ്റു ക്രിസ്ത്യൻ പാരമ്പര്യവുമനുസരിച്ച് ഈശോയുടെ പിളർക്കപ്പെട്ട വിലാവിൽ നിന്നാണ് സഭയും വിശുദ്ധ കൂദാശകളും ഉത്ഭവിക്കുന്നത് .അവിടെ പുതു ജീവിതത്തിന്റെ കവാടം തുറക്കപ്പെട്ടു, അവിടെ നിന്ന് കൃപാ സരണികളുടെ നീർച്ചാൽ സഭയിലേക്ക് വഴി ഒഴുകി ഇറങ്ങുന്നത്. കൂദാശകൾ ഇല്ലാതെ

ഒരു വിശ്വാസിക്കു യഥാർത്ഥ ജീവിതത്തിൽ പ്രവേശിക്കുവാനും നിലനിൽക്കുവാനും കഴിയുകയില്ല.

ക്രൂശിക്കപ്പെട്ട ഈശോയുടെ തുറന്ന പാർശ്വത്തിൽ നിന്ന് ഒഴുകിയ രക്തവും വെള്ളവും സഭയുടെ ഉത്ഭവവും വളർച്ചയും സൂചിപ്പിക്കുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയും പഠിപ്പിക്കുന്നു. ഈശോയുടെ മരണം സഭയിലൂടെ നമുക്ക് ലഭിക്കാനിരുന്ന അലൗകീകമായ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നു.

ഈശോയുടെ തിരുമുറിവുകളിലുള്ള ധ്യാനാത്മക ജീവിതത്തെക്കുറിച്ച് വേദപാരംഗതനായ വിശുദ്ധ ബൊനവെഞ്ചർ ഇപ്രകാരം പറയുന്നു. “ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്.

അവനിൽ മൂന്ന് വിശ്രമസ്ഥലങ്ങൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്, അവൻ്റെ പാദങ്ങളിൽ; മറ്റൊന്ന്, അവൻ്റെ കരങ്ങളിൽ; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവിൽ. അവിടെ വിശ്രമിക്കാനും പ്രാർത്ഥിക്കാനും ഉറങ്ങാനും ഞാൻ ആഗ്രഹിക്കുന്നു. അവിടെ ഞാൻ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാൻ ചോദിക്കുന്നതെല്ലാം അവൻ എനിക്ക് നൽകും. ഓ, നമ്മുടെ പരിശുദ്ധ വീണ്ടെടുപ്പുകാരന്റെ മുറിവുകൾ എത്ര പ്രിയപ്പെട്ടതാണ്! … അവയിൽ ഞാൻ ജീവിക്കുന്നു, അവയടെ പ്രത്യേക വിഭവങ്ങളിൽ നിന്ന് എനിക്ക് പോഷണം ലഭിക്കുന്നു.” സഭയിലെ വിശുദ്ധ കൂദാശകൾ നൽകുന്ന കൃപാവരങ്ങളെക്കുറിച്ചാണ് ഈ വാക്കുകൾ.

വിശുദ്ധ ശനിയാഴ്ച ഈശോയുടെ പിളർക്കപ്പെട്ട തിരുവിലാവിലേക്കു നമുക്കു ഒരിക്കൽക്കൂടി നോക്കാം. അവൻ്റ ഹൃദയത്തിന്റെ സാമീപ്യത്തിൽ നമുക്കു അഭയം തേടാം. ക്രൂശിതൻ്റെ മുറിവേറ്റ വിലാവിൽ തല ചായ്ച്ചു നമുക്കു പ്രാർത്ഥിക്കാം ഏറ്റവും ദയയുള്ള ഈശോയെ, എന്റെ പ്രാർത്ഥന കേൾക്കേണമേ! നിൻ്റ മുറിവുകൾക്കുള്ളിൽ എന്നെ മറയ്ക്കുക, എന്നെ നിന്നോട് അടുപ്പിക്കുക. ദുഷ്ട ശത്രുവിൽ നിന്ന് എന്നെ സംരക്ഷിക്കണമേ. നിൻ്റ വിശുദ്ധരുടെ കൂട്ടായ്മയിലേക്ക് എന്റെ മരണസമയത്ത് എന്നെ വിളിക്കുക അങ്ങനെ ഞാൻ നിത്യതയിൽ അവരോടൊപ്പം നിൻ്റ സ്തുതി പാടട്ടെ. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment