ഇല്ലിക്കൽ ബഹുമാനപ്പെട്ട സിറിയക്കച്ചൻ്റെ 32-ാം ചരമവാർഷികം
ജനനം: 02-7-1932
സഭാപ്രവേശനം: 15-5-1951
വ്രതവാഗ്ദാനം: 16-5-1953
തിരുപ്പട്ടം : 12-03 – 1961
മരണം: 16-04-1991
ഇടവക : ഇളങ്ങോയി
വിളിപ്പേര്: കുഞ്ഞൂഞ്ഞ്
സഭയിലെ ആദ്യത്തെ കാനോനിക നൊവിഷ്യേറ്റു ബാച്ചിലെ അംഗം.
കർമ്മലീത്താക്കാരനും വിശുദ്ധ അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനുമായിരുന്ന
ബഹു . റോമുളൂസച്ചനായിരുന്നു നവസന്യാസ ഗുരു.
ദിവ്യകാരുണ്യമിഷനറി സഭയിൽ നിന്നും ആദ്യമായി ഒരു വൈദിക വിദ്യാർത്ഥിയെ റോമിൽ അയച്ചു പഠിപ്പിക്കാനായി അന്നത്തെ സുപ്പീരിയർ ജനറലായിരുന്ന ബ. പറേടത്തിലച്ചൻ പരിശ്രമിക്കുകയുണ്ടായി. ഇല്ലിക്കൽ ശെമ്മാശനായിരുന്നു അതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഏതോ കാരണത്താൽ ആ പരിശ്രമം വിജയിച്ചില്ല.
വൈദികനായശേഷം സഭ അദ്ദേഹത്തെ ആദ്യം ഏല്പിച്ചത് സ്റ്റഡി ഹൗസിലെ വൈദിക വിദ്യാർത്ഥികളുടെ ചുമതലയാണ്. സഭയുടെ മൈനർ സെമിനാരിയിൽ അദ്ധ്യാപകനും ആത്മനിയന്താവുമായി ദീർഘകാലം സിറിയക്കച്ചൻ ശുശ്രൂഷ ചെയ്തു. ചാത്തൻകോട്ടുനട, കരിമ്പാനി, ചെമ്പേരി, കോമ്പയാർ എന്നിവിടങ്ങളിൽ ആശ്രമ ശ്രേഷ്ഠനായും ബ. ഇല്ലിക്കലച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. നല്ല ഗായകനും ധ്യാന പ്രസംഗകനുമായിരുന്നു. അദ്ദേഹം. കുറിക്കു കൊള്ളുന്ന പദ പ്രയോഗങ്ങളും നർമ്മോക്തികളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. കേരളത്തിൽ കരിസ്മാറ്റിക് ധ്യാനരീതി തുടങ്ങിയ കാലത്ത് അതിൽ ആകൃഷ്ടനായ സിറിയക്കച്ചൻ കേരളത്തിലങ്ങോളമിങ്ങോളം നിരവധി ധ്യാനങ്ങൾ നടത്തിയിട്ടുണ്ട്.
ചാത്തൻകോട്ടുനട സോഫിയാ ആശ്രമത്തിന്റെ സുപ്പീരിയറും ഹൈസ്കൂൾ മാനേജരുമായി ജോലി ചെയ്തിരുന്ന കാലയളവിലാണ് അദ്ദേഹത്തിനു ലിവർ ക്യാൻസർ സ്ഥിരീകരിക്കുന്നത്.
“അച്ചൻമാർ ആരെങ്കിലും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമെന്ന ” ആഗ്രഹം എന്നാളും അദ്ദേഹം പുലർത്തിയിരുന്ന ആത്മബന്ധത്തിന്റെ പ്രകാശനമാണ്.
“എല്ലാ വേദനയും സഹിക്കാം. നിങ്ങളെന്നോടു യാത്ര പറയുന്നതുമാത്രം താങ്ങാനാവുന്നില്ല” എന്ന വാക്കുകളിൽ നിഴലിക്കുന്നതും സുദൃഢമായ വ്യക്തിബന്ധങ്ങൾ അദ്ദേ
ഹത്തിൽ ഇഴപാകി നിന്നിരുന്നുവെന്നസത്യമാണ്.
സതീർത്ഥ്യനും നാട്ടുകാരനുമായ ചാവനാലിൽ ബ. ജോർജ്ജ് അച്ചൻ ബ. ഇല്ലിക്കലച്ചനെപ്പറ്റി എഴുതിയ അനുസ്മരണത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
” സിറിയക്കച്ചൻ ഒരിക്കലും തനിക്കിഷ്ടപ്പെട്ട കർമ്മഭൂമികൾ തേടിപ്പോയില്ല. ഏല്പിക്കപ്പെട്ടവയിൽ തന്റെ ഭാഗം നന്നായി ചെയ്തു. ഫലത്തെപ്പറ്റി അദ്ദേഹം ഉൽക്കണ്ഠാകുലനായിരുന്നില്ല. അധികാരിയുടെയും അദ്ധ്യാപകന്റെയും ആദ്ധ്യാത്മികോപദേഷ്ടാവിന്റെയും അനുസരണം അഭ്യസിക്കുന്ന സന്യാസിയുടെയും മണ്ഡലങ്ങളിൽ നിഷക്കാമകർമ്മ നിരതനായിരുന്നു അദ്ദേഹം. “
അന്ത്യനാളുകളിലെ കഠിന വേദനയുടെ നിമിഷങ്ങളിലും അച്ചൻ പ്രകടിപ്പിച്ച വിശ്വാസവും സമചിത്തതയും സഹനസന്നദ്ധതയും പ്രസന്നതയും പാവങ്ങളോടുള്ള താല്പര്യവും ദൈവവിളി പരിപോഷിപ്പിക്കുന്നതിലുള്ള ശ്രദ്ധയും അനുകരണീയമാണ്.
വിവരങ്ങൾക്ക് കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് MCBS : ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ