മണ്ണിന്റെ പക്ഷം ചേർന്ന് കലയിൽ വ്യാപരിച്ച പുരോഹിതൻ

കണ്ണൂർ: തികഞ്ഞ സഹൃദയനും ഉയർന്ന കലാകാരനും പ്രതിബദ്ധതയുള്ള വൈദികനുമായിരുന്നു അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഫാ. മനോജ്‌ ഒറ്റപ്ലാക്കൽ. ‘പിണറായിപ്പെരുമയോട് ‘ ചേർന്ന് സെൽവൻ മേലുരിന്‍റെ നേതൃത്വത്തിൽ നടന്ന ചിത്രകലാ ക്യാമ്പിൽ മനോജ്‌ അച്ചൻ സജീവമായിരുന്നു.

എഴുത്ത് മാസികയുടെ പത്രാധിപരും അറിയപ്പെടുന്ന കലാകാരനുമായ ഫാ. റോയ് തോട്ടത്തിൽ ഉൾപ്പെടുന്ന ഒരു സംഘം വൈദിക കലാകൃത്തുക്കൾ അടുത്ത നാളിൽ തലശേരിയിൽ കൂടിച്ചേർന്നപ്പോൾ ഇരുവരും ചേർന്ന് വിളിച്ചതും വേദനിപ്പിക്കുന്ന സമീപകാല ഓർമയാണ്.

ഭൂമിയിൽ ഉറച്ചുനിന്ന് മണ്ണിന്‍റെ പക്ഷം ചേർന്ന് കലയിൽ വ്യാപരിച്ച പുരോഹിതനായിരുന്നു ഫാ. മനോജ്‌ എന്ന ഏബ്രഹാം. ‘പിണറായിപ്പെരുമയിൽ’ അദ്ദേഹത്തിന്‍റെ പ്രമേയം റബർ കർഷകനായിരുന്നു.

കൃഷിയിടത്തിൽ മനുഷ്യസാന്നിധ്യം ഇല്ലാതെതന്നെ മനുഷ്യപക്ഷത്തെ അദ്ദേഹം വരച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽനിന്നു ശേഖരിച്ച മണ്ണുകൊണ്ട് അദ്ദേഹം ദേശത്തിന്‍റെ മുഖം വരച്ചു. ചവിട്ടി നടക്കുന്നിടത്തെ മണ്ണ് വിശേഷപ്പെട്ട, ദിവ്യമായ ഒന്നാണെന്ന അറിവ് ദാർശനിക ധ്വനികളെ കാൻവസിലെത്തിച്ചു.

കലയിൽ വ്യഥയുടെ കൂട്ടിരുപ്പുകാരനായിരുന്ന ഫാദർ, പക്ഷെ ലോകത്തോട് സർവഥാ പ്രസാദാത്മകവും പുരോഗമനപരവുമായി പ്രതികരിച്ചു. ഒപ്പം സഹകരിക്കുന്നവരുടെ കാര്യങ്ങൾക്ക് കൂടുതൽ പരിഗണനയും കരുതലും അദ്ദേഹത്തിന്‍റെ സഹജസ്വഭാവമായിരുന്നു. ചിത്രകലാ ക്യാമ്പുകളിൽ എപ്പോഴും ചിരിക്കുന്ന ഒരു മുഖം ഫാ. മനോജിന്‍റെ വേർപാടിലൂടെ ഞങ്ങൾക്കു നഷ്ടമായി. അത് അപരന്‍റെറെ ദുഃഖം സ്വദുഃഖമായി ഏറ്റെടുക്കുന്ന അസാധാരണനായ ഒരുവന്‍റെ മടക്കമില്ലാത്ത യാത്രയുമായിരുന്നു.

ഫാ. മനോജ്‌ ഒറ്റപ്ലക്കലിന്‍റെ അകാലത്തിലുള്ള വേർപാടിൽ ദുഖിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, തലശേരി അതിരൂപതാ ആസ്ഥാനത്തെ അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ, അദ്ദേഹം നേതൃത്വം കൊടുത്ത സാൻ ജോസ് സ്കൂളിലെ അധ്യാപകർ, ഇതര ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്കൊപ്പം കേരള ലളിത കലാ അക്കാഡമി, കേരള സ്കൂൾ ഓഫ് ആർട്സ്, തലശേരി എന്നീ സ്ഥാപനങ്ങളും പങ്കുചേരുന്നു; അനുശോചനം രേഖപ്പെടുത്തുന്നു.

എബി എൻ. ജോസഫ്. വൈസ് -ചെയർമാൻ, കേരള ലളിതകലാ അക്കാഡമി.
പ്രസിഡന്‍റ്, കേരള സ്കൂൾ ഓഫ് ആർട്സ്.

Advertisements

Leave a comment