2 ദിനവൃത്താന്തം, അദ്ധ്യായം 26
ഉസിയ
1 അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്സുള്ള ഉസിയായെ പിതാവായ അമസിയായുടെ സ്ഥാനത്തു രാജാവായി അവരോധിച്ചു.2 പിതാവിന്റെ മരണത്തിനുശേഷം ഉസിയാ ഏലോത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.3 പതിനാറാം വയസ്സില്‍ രാജ്യഭാരം ഏറ്റ ഉസിയ ജറുസലെമില്‍ അന്‍പത്തിരണ്ടുവര്‍ഷം ഭരിച്ചു. അവന്റെ അമ്മ ജറുസലെംകാരിയക്കോലിയാ ആയിരുന്നു.4 തന്റെ പിതാവായ അമസിയായെപ്പോലെ അവനും കര്‍ത്താവിന്റെ മുന്പില് നീതി പ്രവര്‍ത്തിച്ചു.5 തന്നെ ദൈവഭക്തി അഭ്യസിപ്പിച്ച സഖറിയാ ജീവിച്ചിരുന്നിടത്തോളംകാലം അവന് ദൈവത്തെ അന്വേഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. കര്‍ത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്കി.6 ഉസിയാ ഫിലിസ്ത്യര്ക്കെതിരേയുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്,യാബ്നെ, അഷ്ദോദ് എന്നീ പട്ടണങ്ങളുടെ മതിലുകള്‍ തകര്‍ത്തു. അഷ്ദോദിലും മറ്റു ചില ഫിലിസ്ത്യപ്രദേശങ്ങളിലും പട്ടണങ്ങള്‍ പണിതു.7 ഫിലിസ്ത്യരെയും ഗൂര്‍ബാലിലുള്ള അറബികളെയും മെയൂന്യരെയും നേരിടാന്‍ ദൈവം അവനെ സഹായിച്ചു.8 അമ്മോന്യര്‍ ഉസിയായ്ക്കു കപ്പം കൊടുത്തു. അവന് അതിപ്രബലനായി. അവന്റെ കീര്‍ത്തി ഈജിപ്തുവരെയും വ്യാപിച്ചു.9 കോണ്‍കവാടം, താഴ്വരക്കവാടം, മതില്‍ത്തിരിവ് എന്നിവയ്ക്കു സമീപം ഗോപുരങ്ങള്‍ പണിത് അവന് ജറുസലേമിനെ സുരക്ഷിതമാക്കി.10 അവന് മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയുംഅനേകം കിണറുകള്‍ കുഴിക്കുകയും ചെയ്തു. അവനു ഷെഫേലായിലും സമതലത്തിലും ധാരാളം കാലിക്കൂട്ടങ്ങളുണ്ടായിരുന്നു. കൃഷിയില്‍ തത്പരനായിരുന്നതിനാല്‍ , അവന് കുന്നുകളിലും ഫലപുഷ്ടിയുള്ള പ്രദേശങ്ങളിലും കര്‍ഷകരെയും മുന്തിരിക്കൃഷിക്കാരെയും നിയോഗിച്ചു.11 രാജാവിന്റെ സേനാധിപന്മാരില് ഒരുവനായ ഹനനിയായുടെ നിര്‍ദേശമനുസരിച്ച് കാര്യവിചാരക നായ ജയിയേലും രാജസേവകനായ മാസെയായും തയ്യാറാക്കിയ കണക്കിന്‍പടി ഉസിയായ്ക്കുയുദ്ധത്തിനുശേഷിയുള്ള അനേക ഗണങ്ങളടങ്ങിയ സൈന്യം ഉണ്ടായിരുന്നു.12 യുദ്ധവീരന്മാരായ കുടുംബത്തലവന്മാര് രണ്ടായിരത്തിയറുനൂറു പേരുണ്ടായിരുന്നു.13 അവരുടെ കീഴില്‍ രാജാവിനുവേണ്ടി ശത്രുക്കളോടു പൊരുതാന്‍ കഴിവുറ്റ മൂന്നു ലക്ഷത്തിയേഴായിരത്തിയഞ്ഞൂറു പടയാളികളുമുണ്ടായിരുന്നു.14 ഉസിയാ തന്റെ ഭടന്മാര്ക്കുവേണ്ടി പരിച, കുന്തം, പടത്തൊപ്പി, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവ സജ്ജ മാക്കി.15 അമ്പും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനായി ജറുസലെമിലെ ഗോപുരങ്ങളിലും മതിലിന്റെ കോണുകളിലും വിദഗ്ധന്‍മാരെക്കൊണ്ട്യന്ത്രങ്ങള്‍ തീര്‍പ്പിച്ചു. ദൈവം അദ്ഭുതകരമാംവിധം സഹായിച്ചതിനാല്‍, അവന് പ്രാബല്യം നേടി. അവന്റെ കീര്‍ത്തി വിദൂരങ്ങളിലും പരന്നു.16 പ്രാബല്യം നേടിയപ്പോള്‍ അവന് അഹങ്കാരപ്രമത്തനായിത്തീര്‍ന്നു. അത് അവനെ നാശത്തിലേക്കു നയിച്ചു. തന്റെ ദൈവമായ കര്‍ത്താവിനോട് അവന് അവിശ്വസ്തത കാണിച്ചു. ധൂപപീഠത്തില്‍ ധൂപം അര്‍പ്പിക്കാന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.17 കരുത്തന്മാരായ എണ്പതു പുരോഹിതന്‍മാരോടുകൂടി അസറിയാപുരോഹിതന്‍ അവന്റെ പിന്നാലെ ചെന്നു.18 ഉസിയായെ തടഞ്ഞുകൊണ്ട് അവന് പറഞ്ഞു:ഉസിയാ, നീയല്ല കര്‍ത്താവിനു ധൂപം അര്‍പ്പിക്കേണ്ടത്. അഹറോന്റെ പുത്രന്മാരും ധൂപാര്‍പ്പണത്തിനു പ്രത്യേകം നിയോഗിക്കപ്പെട്ടവരുമായ പുരോഹിതന്മാരാണ്. വിശുദ്ധസ്ഥലത്തുനിന്നു പുറത്തുകടക്കൂ, നീ ചെയ്തതു തെറ്റാണ്. ഇതു ദൈവമായ കര്‍ത്താവിന്റെ മുന്‍പാകെ നിനക്കു മഹത്വം നല്കുകയില്ല.19 ഉസിയാ കുപിതനായി. അവന് കൈയില്‍ ധൂപ കലശവുമായി നില്‍ക്കുകയായിരുന്നു. പുരോഹിതന്മാരോടു കോപിച്ച ക്ഷണത്തില്‍ കര്‍ത്താവിന്റെ ആലയത്തില്‍ ധൂപപീഠത്തിനു സമീപത്ത്, അവരുടെ മുന്‍പില്‍വച്ചുതന്നെ അവന്റെ നെറ്റിയില്‍ കുഷ്ഠം പിടിപെട്ടു.20 പ്രധാനപുരോഹിതനായ അസറിയായും മറ്റു പുരോഹിതന്മാരും അവനെ നോക്കി. അതാ, അവന്റെ നെറ്റിയില്‍ കുഷ്ഠം! അവനെ അവര്‍ ഉടനെ പുറത്താക്കി. കര്‍ത്താവു ശിക്ഷിച്ചതിനാല്‍ പുറത്തുപോകാന്‍ അവന് തിടുക്കംകൂട്ടി.21 മരിക്കുന്നതുവരെ ഉസിയാരാജാവു കുഷ്ഠരോഗിയായിക്കഴിഞ്ഞു. കുഷ്ഠരോഗി എന്ന നിലയില്‍ ദേവാലയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട് അവന് ഒരു പ്രത്യേക വസതിയില്‍ കഴിഞ്ഞു. മകന് യോഥാം കൊട്ടാരത്തിന്റെ ചുമതല ഏറ്റെടുത്തു ജനത്തെ ഭരിച്ചു.22 ഉസിയായുടെ ഇതര പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ആമോസിന്റെ മകനായ ഏശയ്യാ പ്രവാചകന് രേഖപ്പെടുത്തിയിട്ടുണ്ട്.23 ഉസിയാ പിതാക്കന്മാരോടു ചേര്‍ന്നു. കുഷ്ഠരോഗിയായിരുന്നതിനാല്‍ അവര്‍ അവനെ രാജാക്കന്മാരുടെ ശ്മശാനഭൂമിയില്‍ പിതാക്കന്മാര്ക്കു സമീപം മറവുചെയ്തു. മകന് യോഥാം രാജാവായി.