പരുന്തിന്റെ കഥ

കഴുത്തിൽ തൂക്കിയിട്ട സഞ്ചിയുമായി പറന്നിരുന്ന പരുന്തിന്റെ കഥ കേട്ടിട്ടുണ്ട്. കുഞ്ഞു നാൾ മുതൽ പരുന്തിന്റെ ശീലമാണ്, ആരെങ്കിലും വേദനിപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്താൽ, അതിന്റെ ഓർമ്മയ്ക്കായി കയ്യിലുള്ള സഞ്ചിയിൽ ഒരു ചെറിയ കല്ല് സൂക്ഷിക്കുക എന്നത്. പറക്കുമ്പോഴൊക്കെ അവൻ സഞ്ചിയും കൂടെക്കരുതിയിരുന്നു. നാൾക്കുനാൾ സഞ്ചിയുടെ ഭാരം കൂടി വന്നു. പലരും ഉപദേശിച്ചു, കല്ലുകൾ ഉപേക്ഷിക്കാൻ . പക്ഷേ പരുന്ത് ചെവിക്കൊണ്ടില്ല. മെല്ലെ മെല്ലെ, പറക്കാൻ പരുന്തിന് ബുദ്ധിമുട്ടായിത്തുടങ്ങി. എന്നിട്ടും അവൻ സഞ്ചിയും കല്ലുകളും ഉപേക്ഷിച്ചില്ല. ഓരോ ദിവസവും കല്ലുകൾ കൂടി വന്നു , ഭാരവും. ഒരു ദിവസം ചിറകുകൾ കുഴഞ്ഞ്, കരിമ്പാറക്കൂട്ടങ്ങളിലെങ്ങോ പരുന്ത് വീണു പോയി.

പിന്നിട്ടത് പാതി വഴിയോ, മുക്കാലോ, അതോ അവസാന കാതമോ ? ആരറിയുന്നു.പുതുവൽസരദിനത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഓർമ്മകളുടെ ഭാണ്ഡമൊന്നിറക്കി വച്ച് കല്ലുകളൊക്കെ ദൂരെയെറിയുക എന്നതാണ്. തെറ്റുകളുടെ , പരാജയങ്ങളുടെ, ഒറ്റപ്പെടുത്തലുകളുടെ, മുറിപ്പെടുത്തലുകളുടെ , അപമാനങ്ങളുടെ, നഷ്ടബോധങ്ങളുടെ… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കല്ലുകൾ.
ഒഴിഞ്ഞ സഞ്ചിയിൽ ഇനി ശേഖരിക്കേണ്ടത്, സുഗന്ധം പരത്തുന്ന, നിറമുള്ള പുഷ്പങ്ങൾ മാത്രമാണ്. മുൻപോട്ടുള്ള യാത്രകൾ, സുഗന്ധപൂരിതവും, ഭാരരഹിതവുമാകട്ടെ.

പുതുവൽസരാശംസകൾ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment