The Book of Deuteronomy, Chapter 5 | നിയമവാർത്തനം, അദ്ധ്യായം 5 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 5

ഹോറെബിലെ ഉടമ്പടി

1 മോശ ഇസ്രായേല്‍ക്കാരെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു: ഇസ്രായേലേ, കേട്ടാലും. നിങ്ങളോടു ഞാനിന്നു പറയുന്ന ചട്ടങ്ങളും നിയമങ്ങളും പഠിക്കുകയും അനുഷ്ഠിക്കുവാന്‍ ശ്രദ്ധിക്കുകയും ചെയ്യുവിന്‍.2 നമ്മുടെ ദൈവമായ കര്‍ത്താവ് ഹോറെബില്‍വച്ചു നമ്മോട് ഒരു ഉടമ്പടി ചെയ്തു.3 നമ്മുടെ പിതാക്കന്‍മാരോടല്ല നമ്മോടാണ് കര്‍ത്താവ് ഉടമ്പടി ചെയ്തത് – ഇന്ന് ഇവിടെ ജീവനോടെയിരിക്കുന്ന നമ്മോട്.4 മലയില്‍ വച്ച് അഗ്‌നിയുടെ മധ്യത്തില്‍ നിന്നുകൊണ്ട് അവിടുന്നു നിങ്ങള്‍ക്ക് അഭിമുഖമായി സംസാരിച്ചു.5 ഞാനപ്പോള്‍ കര്‍ത്താവിന്റെയും നിങ്ങളുടെയും മധ്യേ അവിടുത്തെ വാക്കുകള്‍ നിങ്ങളെ അറിയിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്തെന്നാല്‍, അഗ്‌നി നിമിത്തം നിങ്ങള്‍ ഭയപ്പെട്ടു മലയിലേക്കു കയറിപ്പോയില്ല.

പത്തു കല്‍പനകള്‍

6 അവിടുന്നു പറഞ്ഞു: അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്.7 ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്.8 നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്.9 നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്‍മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്.10 എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‍പനകള്‍ പാലിക്കുകയുംചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.11 നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിട്ടയയ്ക്കുകയില്ല.12 നിന്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത് ആചരിക്കുക – വിശുദ്ധമായി കൊണ്ടാടുക.13 ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വഹിക്കുകയും ചെയ്തുകൊള്ളുക.14 എന്നാല്‍, ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് ഒരു ജോലിയും ചെയ്യരുത്; നീയും നിന്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിന്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്. നിന്നെപ്പോലെതന്നെ നിന്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ.15 നീ ഈജിപ്തില്‍ ദാസനായിരുന്നുവെന്നും നിന്റെ ദൈവമായ കര്‍ത്താവു തന്റെ കരുത്തുറ്റ കരം നീട്ടി അവിടെനിന്ന് നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട് സാബത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കല്‍പിച്ചിരിക്കുന്നു.16 നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.17 നീ കൊല്ലരുത്.18 വ്യഭിചാരം ചെയ്യ രുത്.19 നീ മോഷ്ടിക്കരുത്.20 അയല്‍ക്കാരനെതിരായി നീ കള്ളസാക്ഷ്യം നല്‍കരുത്.21 നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീമോഹിക്കരുത്; അവന്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്.

നിയമം മോശവഴി

22 ഈ വചനങ്ങള്‍ കര്‍ത്താവു മലയില്‍ അഗ്‌നിയുടെയും മേഘത്തിന്റെയും കനത്ത അന്ധകാരത്തിന്റെയും മധ്യേനിന്നുകൊണ്ട് അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു: അവിടുന്ന് ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കല്‍പലകകളില്‍ ഇവയെല്ലാം എഴുതി എന്നെ ഏല്‍പിച്ചു. പര്‍വതം കത്തിയെരിഞ്ഞുകൊണ്ടിരിക്കെ അന്ധകാരത്തിന്റെ മധ്യത്തില്‍നിന്നു സ്വരംകേട്ട് നിങ്ങള്‍,23 എല്ലാ ഗോത്രത്തലവന്‍മാരും ശ്രേഷ്ഠന്‍മാരും എന്റെ അടുക്കല്‍ വന്നു.24 നിങ്ങള്‍ പറഞ്ഞു: ഇതാ, ദൈവമായ കര്‍ത്താവ് തന്റെ പ്രതാപവും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നു; അഗ്‌നിയുടെ മധ്യത്തില്‍നിന്ന് അവിടുത്തെ സ്വരവും ഞങ്ങള്‍ കേട്ടു; ദൈവം മനുഷ്യനോടു സംസാരിച്ചിട്ടും അവന്‍ ജീവനോടുകൂടിത്തന്നെ ഇരിക്കുന്നത് ഇന്നു ഞങ്ങള്‍ കണ്ടു.25 ആകയാല്‍, ഞങ്ങളെന്തിനു മരിക്കണം? എന്തെന്നാല്‍, ഈ വലിയ അഗ്‌നി ഞങ്ങളെ വിഴുങ്ങും. ഞങ്ങളുടെദൈവമായ കര്‍ത്താവിന്റെ സ്വരം ഇനിയുംശ്രവിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും.26 എന്തെന്നാല്‍, അഗ്‌നിയുടെ മധ്യത്തില്‍ നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ജീവിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള മര്‍ത്യര്‍ വേറെആരുള്ളൂ?27 നീ അടുത്തുപോയി നമ്മുടെ ദൈവമായ കര്‍ത്താവു പറയുന്നതെല്ലാം കേള്‍ക്കുക; അവിടുന്നു നിന്നോടു പറയുന്നതെല്ലാം ഞങ്ങളോടു വന്നു പറയുക. ഞങ്ങള്‍ അവയെല്ലാം കേട്ടനുസരിച്ചുകൊള്ളാം.28 നിങ്ങള്‍ എന്നോടു സംസാരിച്ചതുകേട്ടിട്ട് കര്‍ത്താവ് എന്നോടരുളിച്ചെയ്തു: നിന്നോട് ഈ ജനം പറഞ്ഞതു ഞാന്‍ കേട്ടു. അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.29 എന്നും എന്നെ ഭയപ്പെടാനും എന്റെ കല്‍പനകള്‍ പാലിക്കുന്നതുവഴി അവര്‍ക്കും അവരുടെ സന്തതികള്‍ക്കും എന്നേക്കും നന്‍മയുണ്ടാകാനുമായി ഇതുപോലെ സന്നദ്ധതയുള്ള ഒരു മനസ്‌സ് അവര്‍ക്ക് എന്നും ഉണ്ടായിരുന്നെങ്കില്‍!30 കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാന്‍ അവരോടുപറയുക.31 നീ ഇവിടെ എന്റെ കൂടെ നില്‍ക്കുക; ഞാന്‍ അവകാശമായി നല്‍കുന്ന സ്ഥലത്തു ചെല്ലുമ്പോള്‍ അവര്‍ അനുഷ്ഠിക്കേണ്ട എല്ലാ നിയമങ്ങളും കല്‍പനകളും ചട്ടങ്ങളും അവരെ പഠിപ്പിക്കാന്‍ ഞാന്‍ നിനക്കു പറഞ്ഞുതരാം.32 ആകയാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളോടു കല്‍പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം; നിങ്ങള്‍ ഇടംവലം വ്യതിചലിക്കരുത്.33 നിങ്ങള്‍ ജീവിച്ചിരിക്കാനും നിങ്ങള്‍ക്കു നന്‍മയുണ്ടാകാനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്ത് ദീര്‍ഘനാള്‍ വസിക്കാനുംവേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവു കല്‍പിച്ചിട്ടുളള മാര്‍ഗത്തിലൂടെ ചരിക്കണം.

The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a comment