The Book of 2 Samuel, Chapter 15 | 2 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation

Advertisements

2 സാമുവൽ, അദ്ധ്യായം 15

അബ്‌സലോമിന്റെ സൈനിക വിപ്‌ളവം

1 അബ്‌സലോം ഒരു രഥത്തെയും കുതിരകളെയും അന്‍പത് അകമ്പടിക്കാരെയും സമ്പാദിച്ചു.2 അവന്‍ അതിരാവിലെ നഗരവാതില്‍ക്കല്‍ വഴിയരികെ നില്‍ക്കുക പതിവായിരുന്നു. ആരെങ്കിലും രാജസന്നിധിയില്‍ വ്യവഹാരം തീര്‍ക്കാന്‍ ആ വഴി വന്നാല്‍, അബ്‌സലോം അവനെ വിളിച്ച് ഏതു പട്ടണത്തില്‍ നിന്നാണ് വരുന്നതെന്നു ചോദിക്കും.3 പട്ടണമേതെന്നു പറഞ്ഞുകഴിഞ്ഞാല്‍, അബ്‌സലോം അവനോടു പറയും: നിന്റെ കാര്യം വളരെന്യായമാണ്. പക്‌ഷേ, നിന്റെ വ്യവഹാരം കേള്‍ക്കാന്‍ രാജാവ് ആരെയും നിയോഗിച്ചിട്ടില്ലല്ലോ.4 ഞാനൊരു ന്യായാധിപനായിരുന്നെങ്കില്‍! വഴക്കും വ്യവഹാരവുമുള്ള ആര്‍ക്കും എന്റെയടുക്കല്‍ വരാമായിരുന്നു. ഞാന്‍ അവര്‍ക്കു നീതി നടത്തിക്കൊടുക്കുമായിരുന്നു.5 ആരെങ്കിലും അടുത്തുവന്നു വണങ്ങാന്‍ ഒരുമ്പെട്ടാല്‍ അവന്‍ കൈനീട്ടി അവനെ പിടിച്ചു ചുംബിക്കും.6 രാജാവിന്റെ തീര്‍പ്പിനായി വന്ന എല്ലാ ഇസ്രായേല്യരോടും അബ്‌സലോം ഇപ്രകാരം ചെയ്തു. അങ്ങനെ അവന്‍ അവരുടെ ഹൃദയം വശീകരിച്ചു.7 നാലു വര്‍ഷം കഴിഞ്ഞ് അബ്‌സലോം രാജാവിനോടു പറഞ്ഞു: കര്‍ത്തൃസന്നിധിയില്‍ എടുത്തവ്രതം അനുഷ്ഠിക്കാന്‍ ഹെബ്രോണിലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും.8 കര്‍ത്താവ് എന്നെ ജറുസലേമിലേക്കു തിരികെകൊണ്ടുവന്നാല്‍ ഹെബ്രോണില്‍ അവിടുത്തെ ആരാധിക്കും എന്ന് ആരാമിലെ ഗഷൂരിലായിരിക്കുമ്പോള്‍ ഞാനൊരു നേര്‍ച്ച നേര്‍ന്നിട്ടുണ്ട്.9 സമാധാനത്തോടെ പോവുക, രാജാവു പറഞ്ഞു. അങ്ങനെ അവന്‍ ഹെബ്രോണിലേക്കു പോയി.10 എന്നാല്‍, അബ്സലോം ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലേക്കും ദൂതന്‍മാരെ രഹസ്യമായി അയച്ചു പറഞ്ഞു: കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്‌സലോം ഹെബ്രോണില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചു പറയുവിന്‍.11 ജറുസലേമില്‍നിന്നു ക്ഷണിക്കപ്പെട്ട ഇരുനൂറുപേര്‍ അബ്‌സലോമിനോടുകൂടെ പോയിരുന്നു. അബ്‌സലോമിന്റെ ഗൂഢാലോചന അറിയാതെ ശുദ്ധഗതികൊണ്ടാണ് അവര്‍പോയത്.12 ബലിയര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അബ്‌സലോം ദാവീദിന്റെ ഉപദേഷ്ടാവായ അഹിഥോഫെലിനെ അവന്റെ പട്ടണമായ ഗിലോയില്‍നിന്ന് ആളയച്ചുവരുത്തി. രാജാവിനെതിരായ ഗൂഢാലോചന ശക്തിപ്പെട്ടു. അബ്‌സലോമിന്റെ സംഘം വലുതായി.13 ഇസ്രായേല്യര്‍ അബ്‌സലോമിനോടു കൂറു പ്രഖ്യാപിച്ചിരിക്കുന്നു എന്ന് ഒരു ദൂതന്‍ ദാവീദിനെ അറിയിച്ചു.14 അപ്പോള്‍ ദാവീദ് ജറുസലേമില്‍ തന്നോടു കൂടെയുള്ള അനുചരന്‍മാരോടു പറഞ്ഞു: നമുക്ക് ഓടി രക്ഷപെടാം. അല്ലെങ്കില്‍, നമ്മില്‍ ആരും അബ്‌സലോമിന്റെ കൈയില്‍നിന്നു രക്ഷപെടുകയില്ല; വേഗമാകട്ടെ; അവന്‍ നമ്മെ പിന്തുടര്‍ന്നു നശിപ്പിക്കുകയും നഗരത്തിലുള്ള സകലരെയും കൊന്നുകളയുകയും ചെയ്യും.15 അവര്‍ പറഞ്ഞു: അങ്ങയുടെ ഏതാജ്ഞയും ഈ ദാസന്‍മാര്‍ നിവര്‍ത്തിക്കും.16 അങ്ങനെ രാജാവ് കുടുംബസമേതം പുറപ്പെട്ടു. കൊട്ടാരം സൂക്ഷിക്കാന്‍ പത്ത് ഉപനാരിമാരെ മാത്രം അവിടെ നിര്‍ത്തി.17 രാജാവും കൂടെയുള്ളവരും ദൂരെയൊരിടത്തു ചെന്നുനിന്നു.18 അവന്റെ ദാസന്‍മാരെല്ലാം അവന്റെ അരികെക്കൂടെ കടന്നുപോയി. ക്രേത്യരും പെലേത്യരും ഗത്തില്‍നിന്ന് അവനോടു ചേര്‍ന്ന അറുനൂറുപേരും രാജാവിന്റെ മുന്‍പിലൂടെ കടന്നുപോയി.19 ഗിത്യനായ ഇത്തായിയോടു രാജാവ് പറഞ്ഞു: നീ ഞങ്ങളോടൊപ്പം പോരുന്നതെന്തിന്? തിരിച്ചുചെന്ന് പുതിയ രാജാവിനോടു ചേര്‍ന്നുകൊള്ളുക. നീ വിദേശിയും സ്വദേശത്തു നിന്നു ബഹിഷ്‌കരിക്കപ്പെട്ടവനുമാണല്ലോ.20 ഇന്നലെ മാത്രം എത്തിയ നീ, എങ്ങോട്ടു പോകുന്നു എന്ന് അറിയാത്ത എന്നോടൊപ്പം അലയുകയോ? സഹോദരന്‍മാരെയുംകൂട്ടി തിരിച്ചുപോകുക. കര്‍ത്താവ് നിന്നോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ.21 ഇത്തായി മറുപടി പറഞ്ഞു: മരണമോ ജീവിതമോ ആകട്ടെ, അങ്ങു പോകുന്നിടത്തെല്ലാം ഞാനും വരുമെന്നു കര്‍ത്താവിന്റെയും അങ്ങയുടെയും നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. നീയും കൂടെപ്പോരുക,22 ദാവീദ് ഇത്തായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്തായി തന്റെ സകല ആളുകളോടും കുട്ടികളോടും കൂടെ കടന്നുപോയി.23 ദാവീദിന്റെ അനുചരന്‍മാര്‍ കടന്നുപോയപ്പോള്‍ ദേശനിവാസികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. രാജാവു കിദ്രോന്‍ അരുവി കടന്നു. ജനവും അരുവി കടന്നു മരുഭൂമിയിലേക്കു പോയി.24 അബിയാഥറും സാദോക്കും എല്ലാ ലേവ്യരും പുറപ്പെട്ടു. അവര്‍ ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം വഹിച്ചിരുന്നു. ജനം പട്ടണം വിട്ടുപോകുംവരെ അവര്‍ അതു താഴെ വച്ചു.25 രാജാവ് സാദോക്കിനോടു പറഞ്ഞു: ദൈവത്തിന്റെ പേടകം നഗരത്തിലേക്കു തിരിച്ചുകൊണ്ടുപോവുക. കര്‍ത്താവിന്റെ പ്രീതിക്കു ഞാന്‍ പാത്രമായാല്‍ അവിടുന്ന് എന്നെ തിരികെ വരുത്തി അവിടുത്തെ പേടകവും കൂടാരവും കാണാന്‍ എനിക്ക് ഇടവരുത്തും.26 അവിടുന്ന് എന്നില്‍ പ്രസാദിക്കുന്നില്ലെങ്കില്‍, ഇതാ ഞാന്‍ ! അവിടുത്തെ ഇഷ്ടംപോലെ എന്നോടു പ്രവര്‍ത്തിക്കട്ടെ!27 രാജാവു പുരോഹിതനായ സാദോക്കി നോടു തുടര്‍ന്നു പറഞ്ഞു: നിന്റെ മകന്‍ അഹിമാസിനോടും അബിയാഥറിന്റെ മകന്‍ ജോനാഥാനോടുമൊപ്പം നീയും അബിയാഥറും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോവുക.28 നിങ്ങള്‍ വിവരം അറിയിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവില്‍ ഞാന്‍ കാത്തിരിക്കും.29 അങ്ങനെ സാദോക്കും അബിയാഥറും ദൈവത്തിന്റെ പേടകം ജറുസലെമിലേക്കു തിരികെക്കൊണ്ടുപോയി; അവര്‍ അവിടെ താമസിച്ചു.30 ദാവീദ് നഗ്‌നപാദനായി, തലമൂടി കരഞ്ഞു കൊണ്ട്, ഒലിവുമലയുടെ കയറ്റം കയറി. അവനോടുകൂടെയുള്ളവരെല്ലാം തല മൂടിയിരുന്നു. അവരും കരഞ്ഞുകൊണ്ട് അവനെ പിന്തുടര്‍ന്നു.31 അഹിഥോഫെലും അബ്‌സലോമിന്റെ ഗൂഢാലോചനയില്‍ ചേര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ ദാവീദ് പ്രാര്‍ഥിച്ചു: കര്‍ത്താവേ, അഹിഥോഫെലിന്റെ ആലോചന വ്യര്‍ഥമാക്കണമേ!32 മലമുകളില്‍ ദൈവത്തെ ആരാധിച്ചിരുന്ന സ്ഥലത്തു ദാവീദ് എത്തിയപ്പോള്‍, അര്‍ഖ്യനായ ഹൂഷായി അങ്കി കീറിയും തലയില്‍ പൂഴി വിതറിയും അവനെ എതിരേറ്റു.33 ദാവീദ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ പോന്നാല്‍, അത് എനിക്കു ഭാരമായിരിക്കും.34 എന്നാല്‍, പട്ടണത്തിലേക്കു മടങ്ങിച്ചെന്ന്, രാജാവേ, ഞാന്‍ അങ്ങയുടെ ദാസനായിരിക്കും. മുന്‍പു ഞാന്‍ അവിടുത്തെ പിതാവിനെ സേവിച്ചതുപോലെ ഇനി ഞാന്‍ അങ്ങയെ സേവിക്കും എന്ന് അബ്‌സലോമിനോടു പറയുമെങ്കില്‍, അഹിഥോഫെലിന്റെ ആലോചനയെ പരാജയപ്പെടുത്തി എന്നെ സഹായിക്കാന്‍ നിനക്കു കഴിയും.35 പുരോഹിതന്‍മാരായ സാദോക്കും അബിയാഥറും അവിടെ നിന്നോടുകൂടെ ഉണ്ടായിരിക്കും.കൊട്ടാരത്തില്‍ കേള്‍ക്കുന്നതെല്ലാം അവരെ അറിയിക്കുക.36 സാദോക്കിന്റെ മകന്‍ അഹിമാസും അബിയാഥറിന്റെ മകന്‍ ജോനാഥാനും അവിടെ അവരോടുകൂടെയുണ്ട്. കിട്ടുന്ന വിവരമെല്ലാം അവര്‍ മുഖാന്തരം എന്നെ അറിയിക്കണം.37 അങ്ങനെ ദാവീദിന്റെ സുഹൃത്തായ ഹൂഷായി, അബ്‌സലോം ജറുസലെമിലേക്കു പ്രവേശിക്കവെ, പട്ടണത്തിലെത്തി.

Advertisements

The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Samuel 6
Advertisements
2 Samuel 18
Advertisements
Advertisements

Leave a comment