2 രാജാക്കന്മാർ, അദ്ധ്യായം 15
അസറിയാ യൂദാരാജാവ്
1 ഇസ്രായേല്‍രാജാവായ ജറോബോവാമിന്റെ ഇരുപത്തേഴാം ഭരണവര്‍ഷം യൂദാരാജാവായ അമസിയായുടെ പുത്രന്‍ അസറിയാ ഭരണമേറ്റു.2 അപ്പോള്‍ അവനു പതിനാറു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ അന്‍പത്തിരണ്ടു വര്‍ഷം ഭരിച്ചു. ജറുസലെമിലെയക്കോലിയ ആയിരുന്നു അവന്റെ അമ്മ.3 അവന്‍ പിതാവായ അമസിയായെപ്പോലെ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു.4 എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവയില്‍ ബലികളും ധൂപവും അര്‍പ്പിച്ചുപോന്നു.5 കര്‍ത്താവു രാജാവിനെ ശിക്ഷിച്ചു; അവന്‍ കുഷ്ഠരോഗിയായി. മരണംവരെ അവന്‍ മറ്റുള്ളവ രില്‍നിന്ന് അകന്നു താമസിക്കേണ്ടിവന്നു. പുത്രന്‍ യോഥാം കൊട്ടാരത്തിന്റെ അധിപനായി രാജ്യഭരണം നടത്തി.6 അസറിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.7 അസറിയാ പിതാക്കന്‍മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ സംസ് കരിക്കപ്പെട്ടു. പുത്രന്‍ യോഥാം രാജാവായി.
ഇസ്രായേല്‍രാജാക്കന്‍മാര്‍: സഖറിയ
8 യൂദാരാജാവായ അസറിയായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം ജറോബോവാമിന്റെ പുത്രന്‍ സഖറിയാ സമരിയായില്‍ ഇസ്രായേലിനെ ആറുമാസം ഭരിച്ചു.9 പിതാക്കന്‍മാരെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.നെബാത്തിന്റെ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്‍മാറിയില്ല.10 യാബെഷിന്റെ പുത്രന്‍ ഷല്ലൂം അവനെതിരേ ഗൂഢാലോചന നടത്തി. ഇബ്‌ലെയാമില്‍വച്ച് അവനെ വധിച്ചു രാജാവായി.11 സഖറിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.12 നിന്റെ പുത്രന്‍മാര്‍ നാലു തലമുറകള്‍വരെ ഇസ്രായേലിന്റെ സിംഹാസനത്തില്‍ വാഴും എന്നു കര്‍ത്താവ് യേഹുവിനു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയായി.
ഷല്ലൂം
13 യൂദാരാജാവായ ഉസ്‌സിയായുടെ മുപ്പത്തൊന്‍പതാം ഭരണവര്‍ഷംയാബെഷിന്റെ പുത്രന്‍ ഷല്ലൂം ഭരണമേറ്റു; സമരിയായില്‍ ഒരു മാസം ഭരിച്ചു;14 ഗാദിയുടെ പുത്രന്‍മെനാഹെം തിര്‍സായില്‍നിന്നു സമരിയായില്‍വന്ന്‌യാബെഷിന്റെ പുത്രനായ ഷെല്ലൂമിനെ വധിച്ചു രാജാവായി.15 ഷെല്ലൂമിന്റെ ഗൂഢാലോചനയും മറ്റു പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താ ന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.16 അക്കാലത്ത് തപ്പുവാനിവാസികള്‍ നഗരവാതില്‍ തനിക്കുവേണ്ടി തുറക്കാഞ്ഞതിനാല്‍, മെനാഹെം നഗരത്തെയും നിവാസികളെയും തിര്‍സാമുതലുള്ള അതിര്‍ത്തിപ്രദേശങ്ങളെയും നശിപ്പിച്ചു. അവന്‍ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നു.
മെനാഹെം
17 യൂദാരാജാവായ അസറിയായുടെ മുപ്പത്തൊന്‍പതാം ഭരണവര്‍ഷം ഗാദിയുടെ പുത്രനായ മെനാഹെം ഇസ്രായേലില്‍ ഭരണമേറ്റു. അവന്‍ പത്തു വര്‍ഷം സമരിയായില്‍ ഭരിച്ചു.18 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു; നെബാത്തിന്റെ മകനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് ഒരിക്കലും വിട്ടുമാറിയില്ല.19 അസ്‌സീറിയാരാജാവായ പൂല്‍ ഇസ്രായേലിനെതിരേ വന്നു. തന്റെ രാജ പദവിക്ക് ഇളക്കം തട്ടാതിരിക്കാന്‍ മെനാഹെം അവന് ആയിരം താലന്ത് വെള്ളി സമ്മാനിച്ചു.20 മെനാഹെം ഇസ്രായേലിലെ എല്ലാ ധനികരിലും നിന്ന് അന്‍പതു ഷെക്കല്‍ വെള്ളിവീതം ശേഖരിച്ചതാണ് ഈ പണം. അസ്‌സീറിയാരാജാവ് പിന്തിരിഞ്ഞു.21 മെ നാഹെമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.22 മെനാഹെം പിതാക്കന്‍മാരോടു ചേര്‍ന്നു. പുത്രന്‍ പെക്കാഹിയാ രാജാവായി.
പെക്കാഹിയ
23 യൂദാരാജാവായ അസറിയായുടെ അന്‍പതാം ഭരണവര്‍ഷം മെനാഹെമിന്റെ പുത്രന്‍ പെക്കാഹിയാ ഭരണമേറ്റ് ഇസ്രായേ ലിനെ സമരിയായില്‍ രണ്ടു വര്‍ഷം ഭരിച്ചു.24 കര്‍ത്താവിന്റെ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടുചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്തിരിഞ്ഞില്ല.25 പടനായകനും റമാലിയായുടെ പുത്രനും ആയ പെക്കാഹ് അന്‍പത് ഗിലയാദ്യരോടൊത്ത് ഗൂഢാലോചന നടത്തി; സമരിയായിലെ കൊട്ടാരത്തിന്റെ കോട്ടയില്‍ വച്ച് പെക്കാഹിയായെ വധിച്ചു രാജാവായി.26 പെക്കാഹിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പെക്കാഹ്
27 യൂദാരാജാവായ അസറിയായുടെ അന്‍പത്തിരണ്ടാം ഭരണവര്‍ഷം റമാലിയായുടെ പുത്രന്‍ പെക്കാഹ് രാജാവായി; അവന്‍ സമരിയായില്‍ ഇസ്രായേലിനെ ഇരുപതു വര്‍ഷം ഭരിച്ചു.28 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.നെബാത്തിന്റെ മകനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്തിരിഞ്ഞില്ല.29 ഇസ്രായേല്‍രാജാവായ പെക്കാഹിന്റെ കാലത്ത് ഇയോണ്‍, ആബെല്‍ ബെത്മാക്കാ,യനോവാ, കേദെഷ്, ഹസോര്‍, ഗിലയാദ്, ഗലീലി എന്നിങ്ങനെ നഫ്താലിദേശം മുഴുവന്‍ അസ്‌സീറിയാരാജാവയ തിഗ്ലാത്പിലേസര്‍ പിടിച്ചടക്കി; ജനത്തെ തടവുകാരാക്കി അസ്‌സീറിയായിലേക്കു കൊണ്ടുപോയി.30 ഉസ്‌സിയായുടെ മകന്‍ യോഥാമിന്റെ ഇരുപതാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോസിയാ റമാലിയായുടെ പുത്രന്‍ പെക്കാഹിനെതിരേ ഗൂഢാലോചന നടത്തി, അവനെ വധിച്ചു രാജാവായി.31 പെക്കാഹിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിന വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
യൂദാരാജാവ് യോഥാം
32 റമാലിയായുടെ പുത്രന്‍ പെക്കാഹിന്റെ രണ്ടാം ഭരണവര്‍ഷം യൂദാരാജാവായ ഉസ്‌സിയായുടെ മകന്‍ യോഥാം ഭരണമേറ്റു.33 അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായയറൂഷ ആയിരുന്നു അവന്റെ മാതാവ്.34 പിതാവായ ഉസ്‌സിയായെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു.35 എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവയില്‍ ബലികളും ധൂപവും അര്‍പ്പിച്ചുപോന്നു. അവന്‍ ദേവാലയത്തിന്റെ ഉപരികവാടം നിര്‍മിച്ചു.36 യോഥാമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിന വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.37 അക്കാലത്ത്, കര്‍ത്താവ് സിറിയാരാജാവായ റസീനെയും റമാലിയായുടെ പുത്രനായ പെക്കാഹിനെയും യൂദായ്‌ക്കെതിരേ അയച്ചുതുടങ്ങി. യോഥാം പിതാക്കന്‍മാരോടു ചേര്‍ന്നു.38 പിതാവായ ദാവീദിന്റെ നഗരത്തില്‍ അവനെ സംസ്‌കരിച്ചു. പുത്രന്‍ ആഹാസ് രാജാവായി.