2 ദിനവൃത്താന്തം, അദ്ധ്യായം 30
പെസഹാ ആഘോഷിക്കുന്നു
1 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പെസഹാ ആചരിക്കുന്നതിനു ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കു വരാന്‍ ഇസ്രായേലിലും യൂദായിലുമുള്ള സകലരോടും ഹെസെക്കിയാ അഭ്യര്‍ഥിച്ചു. എഫ്രായിം, മനാസ്‌സെ ഗോത്രങ്ങളെ കത്തുമുഖേന പ്രത്യേകമായും ക്ഷണിച്ചു.2 രാജാവും പ്രഭുക്കന്‍മാരും ജറുസലെം സമൂഹവും രണ്ടാം മാസത്തില്‍ പെസഹാ ആചരിക്കുന്നതിനെപ്പറ്റി ആലോചന നടത്തി.3 പെ സഹാത്തിരുനാള്‍ തക്കസമയത്തു ആചരിക്കുവാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ല. എന്തെന്നാല്‍, വിധിപ്രകാരം ശുദ്ധീകരണം നടത്തിയ പുരോഹിതന്‍മാരുടെ എണ്ണം കുറവായിരുന്നു. മാത്രമല്ല, ജനങ്ങള്‍ ജറുസലെ മില്‍ സമ്മേളിച്ചിരുന്നുമില്ല.4 രണ്ടാംമാസത്തില്‍ പെസഹാ ആചരിക്കുകയെന്നതു സമൂഹത്തിനു സ്വീകാര്യമായി തോന്നി.5 ജനം ജറുസലെമില്‍ വന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനു പെസഹാ ആചരിക്കണമെന്ന്, ബേര്‍ഷെബാമുതല്‍ ദാന്‍വരെ ഇസ്രായേലില്‍ എങ്ങും വിളംബരം ചെയ്യാന്‍, അവര്‍ കല്‍പന നല്‍കി. അതുവരെ വിധിപ്രകാരം അധികംപേര്‍ അത് ആചരിച്ചിരുന്നില്ല.6 രാജാവും പ്രഭുക്കന്‍മാരും തയ്യാറാക്കിയ കല്‍പനയുമായി ദൂതന്‍മാര്‍ ഇസ്രായേലിലും യൂദായിലും ഉടനീളം സഞ്ചരിച്ചു. രാജകല്‍പന ഇതായിരുന്നു: ഇസ്രായേല്‍ ജനമേ, അസ്‌സീറിയാരാജാക്കന്‍മാരുടെ പിടിയില്‍ നിന്നു രക്ഷപെട്ട നിങ്ങളെ അവിടുന്നു കടാക്ഷിക്കേണ്ടതിനു നിങ്ങള്‍ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയുംദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുവിന്‍.7 നിങ്ങള്‍ നിങ്ങളുടെ പിതാക്കന്‍മാരെയും സഹോദരന്‍മാരെയും പോലെ ആകരുത്. അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചു. നിങ്ങള്‍ കാണുന്നതുപോലെ അവിടുന്ന് അവരെ കഠിനമായി ശിക്ഷിച്ചു.8 നിങ്ങള്‍ നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെ ദുശ്ശാഠ്യക്കാരാകാതെ, കര്‍ത്താവിനെ അനുസരിക്കുവിന്‍. അവിടുത്തെ ഉഗ്രകോപം നിങ്ങളില്‍ നിന്നു നീങ്ങിപ്പോകേണ്ടതിന്, നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന ആലയത്തില്‍ വന്ന് അവിടുത്തെ ആരാധിക്കുവിന്‍.9 നിങ്ങള്‍ കര്‍ത്താവിങ്കലേക്കു മടങ്ങി വരുമെങ്കില്‍, നിങ്ങളുടെ സഹോദരരും മക്കളും തങ്ങളെ തടവുകാരാക്കിയവരുടെ മുന്‍പില്‍ കരുണ കണ്ടെണ്ടത്തുകയും ഈ ദേശത്തേക്കു തിരിച്ചു വരുകയും ചെയ്യും. ദൈവമായ കര്‍ത്താവു കൃപാലുവും കാരുണ്യവാനും ആണ്. നിങ്ങള്‍ മടങ്ങിവന്നാല്‍ അവിടുന്നു നിങ്ങളില്‍നിന്നു മുഖം തിരിക്കുകയില്ല.10 എഫ്രായിമിലും മനാസ്‌സെയിലുംസെബുലൂണ്‍ വരെ നഗരങ്ങള്‍തോറും ദൂതന്‍മാര്‍ സഞ്ചരിച്ചു. ജനങ്ങളാകട്ടെ, അവരെ പുച്ഛിച്ചു കളിയാക്കി.11 ആഷേര്‍, മനാസ്‌സെ, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍ നിന്നു വളരെ കുറച്ചുപേര്‍ മാത്രമേ തങ്ങളെത്തന്നെ എളിമപ്പെടുത്തി ജറുസലെമിലേക്കു വന്നുള്ളു.12 കര്‍ത്താവിന്റെ വചനമനുസരിച്ച് രാജാവും പ്രഭുക്കന്‍മാരും നല്‍കിയ കല്‍പന നിറവേറ്റുന്നതിനു യൂദായിലെ ജനങ്ങള്‍ ഏകമാനസരായി മുന്നോട്ടുവരാന്‍ ദൈവത്തിന്റെ കരം ഇടവരുത്തി.13 രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരു വലിയ ജനാവലി ജറുസലെമില്‍ സമ്മേളിച്ചു.14 അവര്‍ ജറുസലെമിലുണ്ടായിരുന്ന സകല ബലിപീഠങ്ങളും ധൂപപീഠങ്ങളും തച്ചുടച്ചു കിദ്രോണ്‍താഴ്‌വരയിലേക്ക് എറിഞ്ഞുകളഞ്ഞു.15 രണ്ടാം മാസം പതിനാലാം ദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതന്‍മാരും ലേവ്യരും ലജ്ജിതരായി തങ്ങളെത്തന്നെ ശുദ്ധീകരിച്ചതിനുശേഷം കര്‍ത്താവിന്റെ ആലയത്തില്‍ ദഹനബലിക്കുള്ള വസ്തുക്കള്‍ സജ്ജമാക്കി.16 ദൈവ പുരുഷനായ മോശയുടെ നിയമമനുസരിച്ച് നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ അവര്‍ നിന്നു. ലേവ്യര്‍ കൊടുത്ത രക്തം എടുത്തു പുരോഹിതന്‍മാര്‍ ബലിപീഠത്തിന്‍മേല്‍ തളിച്ചു.17 സമൂഹത്തില്‍ പലരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. അതിനാല്‍ ലേവ്യര്‍ അവര്‍ക്കുവേണ്ടി പെസഹാക്കുഞ്ഞാടിനെ കൊന്ന് കര്‍ത്തൃസന്നിധിയില്‍ പവിത്രമാക്കി.18 വളരെപ്പേര്‍ – അതില്‍ ബഹുഭൂരിപക്ഷവും എഫ്രായിം, മനാസ്‌സെ, ഇസാക്കര്‍, സെബുലൂണ്‍ ഗോത്രങ്ങളില്‍നിന്നുള്ളവര്‍ – വിധിപ്രകാരമല്ലാതെ പെസഹാ ഭക്ഷിച്ചു. ഹെസെക്കിയാ അവര്‍ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ഥിച്ചു:19 ദേവാലയനിയമപ്രകാരമുള്ള ശുദ്ധീകരണം കഴിഞ്ഞിട്ടില്ലാത്തവരെങ്കിലും, തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ഹൃദയപൂര്‍വം അന്വേഷിക്കുന്ന ഓരോരുത്തരോടും നല്ലവനായ കര്‍ത്താവു ക്ഷമിക്കുമാറാകട്ടെ.20 കര്‍ത്താവു ഹെസെക്കിയായുടെ പ്രാര്‍ഥന കേട്ടു. അവിടുന്നു ജനത്തെ ശിക്ഷിച്ചില്ല.21 ജറുസലെമില്‍ സമ്മേളിച്ച ഇസ്രായേല്‍ജനം ഏഴു ദിവസം അത്യാഹ്‌ളാദത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ ആഘോഷിച്ചു; ലേവ്യരും പുരോഹിതന്‍മാരും നിത്യേന സര്‍വ ശക്തിയോടുകൂടി കര്‍ത്താവിനെ പാടിസ്തുതിച്ചു.22 കര്‍ത്താവിന്റെ ശുശ്രൂഷയില്‍ പ്രകടിപ്പിച്ച സാമര്‍ഥ്യത്തിനു ഹെസെക്കിയാ ലേവ്യരെ അഭിനന്ദിച്ചു. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനു സ്‌തോത്രവും സമാധാനബലികളും അര്‍പ്പിച്ച് ജനം ഏഴുദിവസം തിരുനാള്‍ ഭക്ഷണം ആസ്വദിച്ചു.23 ഏഴു ദിവസംകൂടി തിരുനാള്‍ കൊണ്ടാടാന്‍ സമൂഹം തീരുമാനിച്ചു. അത് അവര്‍ ആനന്ദത്തോടെ ആഘോഷിച്ചു.24 യൂദാരാജാവായ ഹെസെക്കിയാ അവര്‍ക്ക് ആയിരം കാളകളെയും ഏഴായിരം ആടുകളെയും കൊടുത്തു; പ്രഭുക്കന്‍മാര്‍ ആയിരം കാളകളെയും പതിനായിരം ആടുകളെയും. അസംഖ്യം പുരോഹിതന്‍മാര്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.25 യൂദാസമൂഹവും പുരോഹിതന്‍മാരും ലേവ്യരും ഇസ്രായേലില്‍ നിന്നുവന്ന സമൂഹവും യൂദായിലും ഇസ്രായേലിലും വന്നു താമസമാക്കിയവരും അത്യധികം സന്തോഷിച്ചു.26 ജറുസലെമില്‍ ആഹ്‌ളാദം അലതല്ലി. ഇസ്രായേല്‍ രാജാവായ ദാവീദിന്റെ മകന്‍ സോളമന്റെ കാലത്തിനുശേഷം ഇങ്ങനെ ഒരുത്‌സവം അവിടെ നടന്നിട്ടില്ല.27 പുരോഹിതന്‍മാരും ലേവ്യരും ജനത്തെ ആശീര്‍വദിച്ചു. അവരുടെ പ്രാര്‍ഥനയുടെ സ്വരം സ്വര്‍ഗത്തില്‍ ദൈവസന്നിധിയില്‍ എത്തി.