അനുദിന വിശുദ്ധർ – മെയ് 23 / Daily Saints – May 23

⚜️⚜️⚜️⚜️ May 23 ⚜️⚜️⚜️⚜️
കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

കാര്‍ത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വില്‍ക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികള്‍ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു.

ജോലി ചെയ്യേണ്ടാത്ത അവസരങ്ങളില്‍ വിശുദ്ധ പ്രാര്‍ത്ഥനക്കും, ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമായി വിനിയോഗിച്ചു. അവളുടെ സമയനിഷ്ഠയിലും, ആത്മാര്‍ത്ഥതയിലും ആകൃഷ്ടനായ വിശുദ്ധയുടെ ഉടമസ്ഥന്‍ ഒരിക്കല്‍ ഗൌളിലേക്ക് യാത്രപോയപ്പോള്‍ വിശുദ്ധയേയും കൂടെ കൂട്ടി. കോര്‍സിക്കായുടെ വടക്കന്‍ ഭാഗത്തെത്തിയപ്പോള്‍ അദ്ദേഹം തന്റെ കപ്പലിന് നങ്കൂരമിടുകയും, വിഗ്രഹാരാധകരുടെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി തീരത്തേക്ക്‌ പോവുകയും ചെയ്തു.താന്‍ പരസ്യമായി വെറുക്കുന്ന വിഗ്രഹാരാധകരുടെ അന്ധവിശ്വാസപരമായ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ജൂലിയ കുറച്ച്‌ ദൂരെ മാറിനിന്നു.

കടുത്ത വിഗ്രഹാരാധകനും, ആ ദ്വീപിലെ ഗവര്‍ണറുമായിരുന്ന ഫെലിക്സ് തങ്ങളുടെ ദൈവത്തെ പരസ്യമായി അധിഷേപിക്കുന്ന ഈ സ്ത്രീ ആരാണെന്ന് ചോദിച്ചപ്പോള്‍, അവള്‍ ഒരു ക്രിസ്ത്യാനിയാണെന്ന് യൂസേബിയൂസ് വെളിപ്പെടുത്തി. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അവളുടെ മതത്തെ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ തനിക്ക്‌ കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അവള്‍ വളരെ കഠിനമായി ജോലിചെയ്യുന്നവളും, വിശ്വസ്തയുമാണെന്നും അതിനാല്‍ തനിക്ക്‌ അവളെ വിട്ടുപിരിയുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുകേട്ട ഗവര്‍ണര്‍ തന്റെ അടിമകളില്‍ ഏറ്റവും നല്ല നാല് സ്ത്രീകളെ അദ്ദേഹത്തിന് വിശുദ്ധക്ക് പകരമായി വാഗ്ദാനം ചെയ്തു. എന്നാല്‍ “നിങ്ങളുടെ മുഴുവന്‍ സമ്പത്തിനും അവളെ വാങ്ങുവാന്‍ കഴിയുകയില്ല, ഈ ലോകത്ത്‌ എനിക്കുള്ള ഏറ്റവും അമൂല്യമായ വസ്തുപോലും ഞാന്‍ ഇവള്‍ക്കായി ഉപേക്ഷിക്കുവാന്‍ തയ്യാറാണ്” എന്നായിരുന്നു യൂസേബിയൂസിന്റെ മറുപടി. എന്നാല്‍ യൂസേബിയൂസ് മദ്യപിച്ചു ഉറങ്ങുന്ന അവസരത്തില്‍ ഗവര്‍ണര്‍ വിശുദ്ധയോട് തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുകയാണെങ്കില്‍ താന്‍ അവളെ മോചിപ്പിക്കാമെന്ന്‌ വാഗ്ദാനം ചെയ്തു.

എന്നാല്‍ തനിക്ക്‌ തന്റെ യേശുവിനെ സേവിക്കുവാന്‍ കഴിയുന്നിടത്തോളം കാലം താന്‍ സ്വതന്ത്രയാണെന്നായിരുന്നു വിശുദ്ധയുടെ മറുപടി. വിശുദ്ധയുടെ മറുപടി കേട്ടപ്പോള്‍ താന്‍ അപമാനിക്കപ്പെട്ടതായി ഫെലിക്സിന് തോന്നി. പെട്ടെന്നുള്ള ദേഷ്യത്തിന് ഫെലിക്സ് വിശുദ്ധയുടെ മുഖത്ത് ശക്തിയായി അടിക്കുകയും, അവളുടെ തലയില്‍ നിന്നും ഒരു ഭാഗം മുടി വലിച്ചു പറിക്കുകയും ചെയ്തു. അവസാനം വിശുദ്ധയെ മരിക്കുന്നത് വരെ കുരിശില്‍ തൂക്കുവാന്‍ അദ്ദേഹം ഉത്തരവിട്ടു. ഗോര്‍ഗോണ്‍ ദ്വീപിലെ കുറച്ച് സന്യാസിമാര്‍ വിശുദ്ധയുടെ മൃതദേഹം തങ്ങളുടെ കൂടെ കൊണ്ടുപോയി.

പക്ഷേ 768-ല്‍ ലൊംബാര്‍ഡിയിലെ രാജാവായിരുന്ന ഡെസിഡെരിയൂസ് വിശുദ്ധയുടെ ഭൗതീകശരീരം അവിടെ നിന്നും ബ്രെസിയായിലേക്ക്‌ മാറ്റി. അവിടെ വിശുദ്ധയുടെ ഓര്‍മ്മദിനം വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചുവരുന്നു. വിശുദ്ധ ജൂലിയ, സ്വതന്ത്രയോ അടിമയോ ആയികൊള്ളട്ടെ, സമ്പന്നതയിലോ ദാരിദ്ര്യത്തിലോ ആയിരിക്കട്ടെ: തീക്ഷണമായ ഭക്തിയും വിശ്വാസവും മുറുകെ പിടിച്ചവളായിരുന്നു ജൂലിയ. ദൈവീക പരിപാലനത്തിന്റെ എല്ലാ പദ്ധതികളേയും യാതൊരു പരാതിയും കൂടാതെ അവള്‍ ആദരിച്ചു. അവള്‍ക്ക് നേരിടേണ്ടി വന്നിരുന്ന എല്ലാ ദൈവീക നിയോഗങ്ങളേയും നന്മക്കും, വിശുദ്ധിക്കും വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാക്കി കൊണ്ട്‌ ദൈവത്തോടു നന്ദി പറയുവാനും, ദൈവത്തെ സ്തുതിക്കുവാനും അവള്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഗലീസിയായിലെ മെത്രാനായ എപ്പിറ്റാസിയൂസും ബ്രാഗായിലെ മെത്രാനായ ബസിലെയൂസും

2. ഫ്രാന്‍സിലെ ബിഷപ്പായ ദസിദേരിയൂസ്

3. വിയെന്നയിലെ ബിഷപ്പായ ദസിദേരിയൂസ്

4. നേപ്പിള്‍സിലെ ബിഷപ്പായ ഏവുഫെബിയസ്

5. ഇറ്റലിയിലെ എവുറ്റിക്കിയൂസും ഫ്ലോറെന്‍സിയൂസും

6. കൊ-ലിമെറിക്കിലെ ഗോബന്‍ഗൊദ്നേനാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം ഇരുപത്തി മൂന്നാം തീയതി
💙💙💙💙💙💙💙💙💙💙💙💙


“മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു”
(ലൂക്കാ 1:46-47).

പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ്
💙💙💙💙💙💙💙💙💙💙💙💙

എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില്‍ അവള്‍ ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍ സംവഹിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. ദിവ്യജനനി എപ്പോഴും നമുക്ക് മാതൃസഹജമായ വാത്സല്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിന് ആദ്ധ്യാത്മികമായ ഒരു നവജനനം ആവശ്യമാണല്ലോ.

“സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. ഒരു മനുഷ്യന്‍ ജലത്താലും പരിശുദ്ധാത്മാവിനാലും നവമായി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവനു കഴിയുകയില്ല” (യോഹ. 3:3-7: 2, കോറി.5:17-18). ആദ്ധ്യാത്മികമായ ഈ പുതിയ ജനനത്തില്‍ പ.കന്യകയ്ക്കുള്ള സ്ഥാനമെന്തെന്നുള്ളത് നാം പരിചിന്തനത്തിന് വിധേയമാക്കേണ്ടത്. ദിവ്യജനനിയുടെ ആദ്ധ്യാത്മികമാതൃത്വം വരപ്രസാദ മദ്ധ്യത്തിലാണ് അടങ്ങിയിരിക്കുന്നത്.

മിശിഹാ കാല്‍വരിയിലെ കുരിശാകുന്ന ബലിവേദിയില്‍ കിടന്നുകൊണ്ട് അവളുടെ ആദ്ധ്യാത്മിക മാതൃത്വം പ്രഖ്യാപിച്ചു. “ഈശോ തന്‍റെ അമ്മയും താന്‍ സ്നേഹിച്ചിരുന്ന ശിഷ്യനും നില്‍ക്കുന്നതു കണ്ടിട്ട് തന്‍റെ അമ്മയോട് സ്ത്രീ, ഇതാ നിന്‍റെ മകന്‍ എന്നും ശിഷ്യനോട് ഇതാ നിന്‍റെ അമ്മ എന്നും അരുളിച്ചെയ്തു” (വി.യോഹ.18:26). വി.യോഹന്നാന്‍ ഇവിടെ ശിഷ്യന്‍ എന്ന പദമുപയോഗിക്കുന്നത് അദ്ദേഹം മാനവരാശിയെ പ്രതിനിധാനം ചെയ്യുന്നു എന്നു കാണിക്കുന്നതിനാണ്.

ഈശോ പ.കന്യകയെ സ്ത്രീ എന്നഭിസംബോധന ചെയ്യുന്നത്, മേരി ദൈവം വാഗ്ദാനം ചെയ്ത സ്ത്രീയാണെന്ന് മനസ്സിലാക്കുവാനും പ.കന്യകയ്ക്ക് മിശിഹായോടുള്ള ശാരീരിക ബന്ധത്തിലുമുപരിയായി സാര്‍വത്രിക സ്ത്രീയായി തീര്‍ന്നിരിക്കുന്നു എന്നു അനുസ്മരിപ്പിക്കാനുമാണ്. മിശിഹാ പരിത്രാണകര്‍മ്മം പൂര്‍ത്തിയാക്കുന്ന ലോകചരിത്രത്തിലെ മഹത്തായ നിമിഷത്തില്‍ പ.കന്യകയുടെ ശാരീരിക സംരക്ഷണം ഒരു ശിഷ്യനെ ഏല്‍പ്പിച്ചു കൊടുക്കുക തികച്ചും അസംഭവ്യമാണ്.

മിശിഹാ മൗതിക ശരീരത്തിന്‍റെ ശിരസ് എന്ന നിലയില്‍ ദൈവസുതസ്ഥാനം നമുക്ക് നല്‍കിക്കൊണ്ട് മാനവകുലത്തെ നവീകരിച്ചു. അതിന് സുതനായ ദൈവത്തിന് മനുഷ്യസ്വഭാവം സ്വീകരിക്കുകയും മാനവരാശിയുമായി ഏകീകരിക്കുകയും ചെയ്യേണ്ടിയിരുന്നു. പ. കന്യകയില്‍ ദൈവമാതൃത്വവും ആദ്ധ്യാത്മിക മാതൃത്വവും സമ്മേളിച്ചു. മനുഷ്യകുലത്തിന്‍റെ നവീകരണവും മിശിഹായുടെ ശിരസ്സ് എന്ന സ്ഥാനവും മറിയത്തിന്‍റെ മാതൃസ്ഥാനവും പ്രകൃത്യാതീത ജീവദായക കൃപക്കുള്ള സാര്‍വത്രിക ശക്തിയാണ്.

മാനവരാശിക്കു ദൈവിക ജീവന്‍ നല്‍കുന്നതിനു വേണ്ടി ദൈവജനനിയും സ്വജാതനും തമ്മിലുള്ള അത്ഭുതാവഹമായ മഹോന്നതമായ ഐക്യം പോലെ വിവാഹത്തോടു സദൃശമായ വേറൊരു സംയോജനമില്ല. എല്ലാ മനുഷ്യരും പ്രകൃത്യാതീത ജീവന്‍ സ്വീകരിക്കുന്നത് മിശിഹാ കഴിഞ്ഞാല്‍ പ.കന്യക മറിയത്തില്‍ നിന്നാണ്. പരിശുദ്ധാത്മാവ് വഴിയായി കന്യകയുടെ ഉദരത്തില്‍ ദൈവവചനം മാംസമായി തീര്‍ന്നപ്പോള്‍ എല്ലാ മനുഷ്യരും മിശിഹായുടെ സഹോദരന്‍മാരായി.

സംഭവം
💙💙💙💙

തീരപ്രദേശങ്ങളില്‍ കഴിയുന്ന മത്സ്യബന്ധകരുടെ ജീവിതം ക്ലേശപൂര്‍ണമാണ്.നമ്മുടെ കര്‍ത്താവു പ്രശംസ ചൊരിഞ്ഞ കാനാന്‍കാരി സ്ത്രീയെപ്പോലെ ഉറച്ച വിശ്വാസമുള്ളവരാണ് അവരില്‍ പലരും. ഒരിക്കല്‍ കേരളത്തിലെ ഒരു കടല്‍ത്തീര പ്രദേശത്ത് കടല്‍ക്ഷോഭമുണ്ടായി. പുരുഷന്മാരെല്ലാവരും തന്നെ പുറംകടലില്‍ മീന്‍ പിടിക്കാന്‍ പോയിരിക്കയാണ്‌. കടല്‍ക്ഷോഭത്തില്‍ ആ പുരുഷന്മാര്‍ക്കെല്ലാം എന്താണു സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്തു സ്ത്രീകള്‍ പൊട്ടിക്കരഞ്ഞു. പര്‍വതം പോലെ ഉയരുന്ന തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി.

നിരനിരയായി പണിതിട്ടുള്ള കുടിലുകള്‍ കടലിലൊഴുകാന്‍ നിമിഷം മാത്രമേയുള്ളൂ. തിരമാലകള്‍ ആദ്യനിരയിലുള്ള കുടിലുകളുടെ തൊട്ടടുത്തെത്തി. കുടിലിലുള്ള സാധനങ്ങള്‍ പെറുക്കിയെടുത്ത് നിലവിളിച്ചുകൊണ്ട് ആളുകള്‍ പുറത്തേയ്ക്ക് കടന്നു തുടങ്ങി. തീക്ഷ്ണ വിശ്വാസമുള്ള കുറെ ആളുകള്‍ അവരെയെല്ലാം തടഞ്ഞു കൊണ്ട് പറഞ്ഞു: നമുക്ക് ഉറച്ച വിശ്വാസത്തോടെ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാം. ആ അമ്മ നമ്മെ കൈവിടുകയില്ല.

കുടിലുകളില്‍ മരണത്തിന്‍റെ വക്കില്‍ കഴിഞ്ഞവരെല്ലാം തങ്ങളുടെ ജപമാലകള്‍ എടുത്തു പ്രാര്‍ത്ഥന തുടങ്ങി. അവര്‍ പ്രാര്‍ത്ഥന തുടങ്ങിയത് മുതല്‍ കടല്‍ക്ഷോഭം കുറഞ്ഞു. സമുദ്രം പ്രശാന്തമായി തുടങ്ങി. ജപമാല അവസാനിച്ചതോടെ കടല്‍ക്ഷോഭം പൂര്‍ണ്ണമായും നീങ്ങി. മത്സ്യബന്ധനത്തിനു പുറംകടലില്‍ പോയിരുന്നവര്‍ അപകടം കൂടാതെ തിരിച്ചെത്തിയ കാഴ്ചയാണ് കരയിലുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

പ്രാര്‍ത്ഥന
💙💙💙💙

ദൈവജനനി, അങ്ങ് ഞങ്ങളുടെ ആദ്ധ്യാത്മിക മാതാവാണെന്ന് ഞങ്ങള്‍ക്കറിയാം. അവിടുന്നു ദൈവമാതാവ് എന്നുള്ള നിലയില്‍ സര്‍വസൃഷ്ടികളുടെയും നാഥയും മാതാവുമാണ്. എന്നാല്‍ അതിലുപരി അങ്ങ് ഞങ്ങളുടെ അമ്മയാണ്. അങ്ങ് വഴിയാണ് ഞങ്ങള്‍ ആദ്ധ്യാത്മികജീവന്‍ പ്രാപിക്കുന്നത്. കാല്‍വരിഗിരിയില്‍ അങ്ങേ ദിവ്യകുമാരന്‍റെ മരണശയ്യയായ കുരിശിനു സമീപം അങ്ങ് കദനക്കടലില്‍ നിമഗ്നയായിക്കൊണ്ട് ഞങ്ങള്‍ക്കു ആദ്ധ്യാത്മിക ജീവന്‍ പ്രാപിച്ചു തന്നു. കൂടാതെ അനുദിനം ഞങ്ങള്‍ ദൈവികജീവന്‍ പ്രാപിക്കുവാനും അങ്ങേ ദിവ്യകുമാരനോടു സാരൂപ്യം പ്രാപിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കുന്നു. ദിവ്യാംബികേ, ഞങ്ങള്‍ അങ്ങേ മക്കള്‍ എന്നുള്ള അഭിമാനത്തോടുകൂടി അനുദിന ജീവിതം നയിച്ച് അങ്ങേ ദിവ്യകുമാരനെ അനുകരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഗാസാ ആവര്‍ത്തിച്ചു ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാന്‍ വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരായി കൊണ്ടുപോയി.
ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും. അവളുടെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
അഷ്‌ദോദില്‍നിന്ന്‌ അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; അഷ്‌കലോണില്‍നിന്ന്‌ ചെങ്കോലേന്തുന്നവനെയും. എക്രോണിനെതിരേ ഞാന്‍ കൈ ഉയര്‍ത്തും. ഫിലിസ്‌ത്യരില്‍ അവശേഷിക്കുന്നവര്‍ നശിക്കും. ദൈവമായ കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
ആമോസ്‌ 1 : 6-8

ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.
1 പത്രോസ് 5 : 6

Leave a comment