നിയമാവർത്തന പുസ്തകം, അദ്ധ്യായം 10
വീണ്ടും ഉടമ്പടിപ്പത്രിക
1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലെ രണ്ട് കല്‍പലകകള്‍ വെട്ടിയെടുത്തുകൊണ്ട് മലയുടെ മുകളില്‍ എന്റെ യടുത്തു വരുക. മരംകൊണ്ട് ഒരു പേടകവും ഉണ്ടാക്കുക.2 നീ ഉടച്ചുകളഞ്ഞആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അവയില്‍ എഴതും; നീ അവ ആ പേടകത്തില്‍ വയ്ക്കണം.3 അതനുസരിച്ച് കരുവേലമരംകൊണ്ടു ഞാന്‍ ഒരു പേടകം ഉണ്ടാക്കി, മുന്‍പിലത്തേതുപോലെയുള്ള രണ്ടു കല്‍പലകകളും വെട്ടിയെടുത്തുകൊണ്ട് മലമുകളിലേക്കു പോയി.4 ജനത്തിന്റെ സമ്മേളനദിവസം നിങ്ങളുടെ ദൈവമായ കര്‍ത്താവ് മലയില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍നിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു പ്രമാണങ്ങളും ആദ്യത്തേതുപോലെ ആ പലകകളില്‍ എഴുതി എനിക്കു തന്നു.5 പിന്നീടു ഞാന്‍ മലയില്‍ നിന്ന് ഇറങ്ങിവന്നു; ഞാനുണ്ടാക്കിയ പേടകത്തില്‍ ആ പല കകള്‍ നിക്‌ഷേപിച്ചു. കര്‍ത്താവ് എന്നോടു കല്‍പിച്ചതുപോലെ അവ അതില്‍ സൂക്ഷിച്ചിരിക്കുന്നു.6 ഇസ്രായേല്‍ജനംയാക്കാന്റെ മക്കളുടെ കിണറുകളുടെ സമീപത്തു നിന്നു മൊസേറയിലേക്ക്‌യാത്രചെയ്തു. അവിടെ വച്ച് അഹറോന്‍മരിച്ചു; അവിടെത്തന്നെ അവനെ സംസ്‌കരിക്കുകയും ചെയ്തു. അവനുപകരം മകന്‍ എലെയാസര്‍ പുരോഹിത ശുശ്രൂഷ ഏറ്റെടുത്തു.7 അവിടെനിന്ന് അവര്‍ ഗുദ്‌ഗോദായിലേക്കും ഗുദ്‌ഗോദായില്‍നിന്ന് അരുവികളുടെ നാടായ യോത്ബാത്തായിലേക്കുംയാത്രചെയ്തു.8 അക്കാലത്ത് കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കാനും അവിടുത്തെ സന്നിധിയില്‍ അവിടുത്തേക്കു ശുശ്രൂഷ ചെയ്യാനും അവിടുത്തെനാമത്തില്‍ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കര്‍ത്താവു വേര്‍തിരിച്ചു. ഇവയാണ് ഇന്നോളം അവരുടെ കടമകള്‍.9 അതിനാല്‍, ലേവ്യര്‍ക്കു തങ്ങളുടെ സഹോദരരോടൊത്ത് ഒരു ഓഹരിയും അവകാശവും ഇല്ല. നിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവിടുന്നാണ് അവരുടെ അവകാശം.10 ആദ്യത്തേതുപോലെ നാല്‍പതു രാവും പകലും ഞാന്‍ മലയില്‍ താമസിച്ചു. ആ പ്രാവശ്യവും കര്‍ത്താവ് എന്റെ പ്രാര്‍ഥന കേട്ടു; അവിടുന്നു നിങ്ങളെ നശിപ്പിക്കുകയില്ലെന്നു തീരുമാനിച്ചു.11 കര്‍ത്താവ് എന്നോടരുളിച്ചെയ്തു: ഞാന്‍ അവര്‍ക്കു കൊടുക്കാമെന്ന് അവരുടെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശം അവര്‍ പോയി കരസ്ഥമാക്കേണ്ടതിന് നീ എഴുന്നേറ്റ് അവരെ നയിക്കുക.
അനുസരണം ആവശ്യപ്പെടുന്നു
12 ഇസ്രായേലേ, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നത്, നിങ്ങള്‍ അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ സ്‌നേഹിക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ അവിടുത്തെ സേവിക്കുകയും,13 നിങ്ങളുടെ നന്‍മയ്ക്കായി ഞാനിന്നു നല്‍കുന്ന കര്‍ത്താവിന്റെ കല്‍പനകളും ചട്ടങ്ങളും അനുസരിക്കുകയും ചെയ്യുക എന്നതല്ലാതെ എന്താണ്?14 ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും നിന്റെ ദൈവമായ കര്‍ത്താവിന്‍േറതാണ്.15 എങ്കിലും കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാരില്‍ സംപ്രീതനായി അവരെ സ്‌നേഹിക്കുകയും അവര്‍ക്കുശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നും നിങ്ങള്‍ ആയിരിക്കുന്നതുപോലെ മറ്റെല്ലാ ജനങ്ങള്‍ക്കുമുപരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.16 ആകയാല്‍, ഹൃദയം തുറക്കുവിന്‍; ഇനിമേല്‍ ദുശ്ശാഠ്യക്കാരായിരിക്കരുത്.17 എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു ദൈവങ്ങളുടെ ദൈവവും നാഥന്‍മാരുടെ നാഥനും മഹാനും ശക്തനും ഭീതിദനുമായ ദൈവവും മുഖം നോക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആണ്.18 അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; ഭക്ഷണവും വസ്ത്രവും നല്‍കി പരദേശിയെ സ്‌നേഹിക്കുകയും ചെയ്യുന്നു.19 അതിനാല്‍, പരദേശിയെ സ്‌നേഹിക്കുക; ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ.20 നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടണം. നിങ്ങള്‍ അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നുനില്‍ക്കുകയും അവിടുത്തെനാമത്തില്‍ മാത്രം സത്യംചെയ്യുകയും വേണം.21 അവിടുന്നാണു നിങ്ങളുടെ അഭിമാനം. നിങ്ങളുടെ കണ്ണുകള്‍ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ ഈ പ്രവൃത്തികള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്ത നിങ്ങളുടെ ദൈവമാണ് അവിടുന്ന്.22 നിങ്ങളുടെ പിതാക്കന്‍മാര്‍ എഴുപതുപേരാണ് ഈജിപ്തിലേക്കു പോയത്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ കണക്കെ അസംഖ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു.
The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation