കണിപ്പിളളിൽ ബഹു. സിറിയക്കച്ചൻ്റെ 20-ാം ചരമവാർഷികം
ജനനം: 26-06-1902
പൗരോഹിത്യ സ്വീകരണം: 20-12-1930
സഭാപ്രവേശനം: 19-02-1944
പ്രഥമ വ്രതവാഗ്ദാനം: 11-04-1948
മരണം: 01-03-2003
ഇടവക : പാലാ രൂപതയിലെ നീറന്താനം
1920 ജൂൺ 20-ാം തിയതി കോട്ടയത്ത് സെന്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു. 1930 ഡിസംബർ 20-ാം തിയതി മാർ ജെയിംസ് കാളാശ്ശേരി പിതാവിൽ നിന്നു ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു.
കവീക്കുന്നു പള്ളിയിലെ താൽക്കാലിക വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. നാലുമാസങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി ഫൊറോനാ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി നിയമനം കിട്ടിയ കുര്യാക്കോസച്ചൻ രണ്ടുവർഷം അവിടെ സ്തുത്യർഹമായ ശുശ്രൂഷ നിർവ്വഹിച്ചു.പിന്നീട് പ്രവിത്താനം, കവീക്കുന്നു എന്നി പള്ളികളിൽ വികാരിയായി അജപാലന ദൗത്യം നിറവേറ്റി. 1943 ജനുവരിയിൽ മേലുകാവുമറ്റം പള്ളിവികാരിയായി നിയമനം ലഭിച്ചു. ഇതിനിടയിൽ താപസനെപ്പോലെ ജീവിച്ചിരുന്ന അച്ചന് സന്ന്യാസ ജീവിതത്തോടു പ്രതിപത്തിയുണ്ടായി.
രൂപതാധ്യക്ഷന്റെ അനുമതിയോടുകൂടി 1944 ഫെബ്രുവരി 19-ാം തിയതി ദിവ്യകാരുണ്യ സഭയിൽ ചേർന്നു. 1947 ഒക്ടോബറിൽ സഭയിലെ മൂന്നാമത്തെ ബാച്ച് നൊവിഷ്യേറ്റ് ആരംഭിച്ചപ്പോൾ അക്കൂട്ടത്തിൽ നൊവിഷ്യേറ്റിൽ പ്രവേശിച്ച കുരിയാക്കോസച്ചൻ 1948 ഏപ്രിൽ 11-ാം തിയതി ലിസ്യു ആശ്രമത്തിൽ വച്ച് ദിവ്യകാരുണ്യസഭയിൽ ആദ്യ വതവാഗ്ദാനം നടത്തി.
1959 ഒക്ടോബർ 1-ാം തീയതി സഭയുടെ പൊതു ശ്രേഷ്ഠനായി കുര്യാക്കോസച്ചൻ തെരഞ്ഞെടുക്കപ്പെട്ടു. നിഷ്കപടതയോടുകൂടി ലളിത ജീവിതശൈലിയായിരുന്നു അച്ചന്റേത്. സഭാംഗങ്ങൾ കൂടുതൽ ഉണർവുള്ളവരായി പ്രവർത്തിക്കാനും പൗരസ്ത്യ കാനൻ നിയമപ്രകാരം സഭയുടെ നിയമാവലി നവീകരിക്കാനും തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് കുര്യാക്കോസച്ചൻ പൊതു ശ്രേഷ്ഠനായി തെരഞ്ഞെടുക്കപ്പെട്ടത്.
ആലുവായിലെ സ്റ്റഡിഹൗസും, കോമ്പയാർ സെന്റ് തോമസ് വില്ലയും സ്ഥാപിക്കപ്പെട്ടത് കുര്യാക്കോസച്ചന്റെ ശുശ്രൂഷയുടെ കാലഘട്ടത്തിലാണ്.
അനാരോഗ്യം നിമിത്തം 29-5-1969-ൽ എല്ലാവിധ ജോലികളിൽ നിന്നും പിൻവാങ്ങി കരിമ്പാനി ആശ്രമത്തിൽ വിശ്രമ ജീവിതം ആരംഭിച്ചു. വിശ്രമ ജീവിതമാണെങ്കിലും സഭാനിയമങ്ങളെല്ലാം കൃത്യമായി പാലി ഞാൻ അച്ചൻ ജാഗരൂകനായിരുന്നു. താപസോചിതമായ മൗനം, ദിവ്യകാരുണ്യ സന്നിധിയിലെ പ്രാർത്ഥന, കൃത്യനിഷ്ഠ, ഉത്തരവാദിത്വബോധം, മുതലായവ അന്യാദൃശമായ രീതിയിൽ അച്ചനിൽ വിളങ്ങിയിരുന്ന സുകൃതങ്ങളാണ്
നിയമാനുഷ്ഠാനത്തിലും കർത്തവ്യ നിർവ്വഹണത്തിലും മറ്റുള്ളവർ കാണിക്കുന്ന ഏറ്റം ചെറിയ അനാ പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. മറ്റുള്ളവരുടെ തെറ്റുകൾക്കുവേണ്ടി പ്രായശ്ചിത്തവും പരിഹാരവുമനുഷ്ഠിക്കാൻ അച്ചൻ തയ്യാറായിരുന്നു.
ആദ്ധ്യാത്മിക ജീവിതത്തിൽ വി. കൊച്ചുത്രേസ്യായുടെ സ്നേഹത്തിന്റെ “കുറുക്കുവഴി ” സ്വീകരിച്ചിരുന്ന അച്ചൻ സഹനത്തിന്റെ യോഗ്യത അല്പം പോലും നഷ്ടപ്പെടുത്താതെ സന്തോഷപൂർവ്വം വേദന ഏറ്റുവാങ്ങി. കണ്ണിന്റെ കാഴ്ച കുറവും മറ്റ് അസ്വസ്ഥതകളും നിമിത്തം 1996 ഒക്ടോബർ 11-ന് ശേഷം വ്യക്തിപരമായി ബലിയർപ്പിക്കാൻ അച്ചന് കഴിഞ്ഞില്ല.
2003 മാർച്ചു മാസം ഒന്നാം തീയതി 101-ാം മത്തെ വയസ്സിൽ സിറിയക് അച്ചൻ്റെ ആത്മാവ് സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി.
വിവരങ്ങൾക്ക് കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് MCBS; ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ