ദൈവ ചിന്തയിൽ ജീവിതം ചിട്ടപ്പെടുത്തിയവൻ

ജോസഫ് ചിന്തകൾ 354
ജോസഫ് ദൈവ ചിന്തയിൽ ജീവിതം ചിട്ടപ്പെടുത്തിയവൻ
 
അൾത്താര ബാലന്മാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമാൻസിൻ്റെ(1599-1621)
തിരുനാൾ 1969 വരെ നവംബർ 26 -ാം തീയതി ആയിരുന്നു. പിന്നീട് അത് ആഗസ്റ്റു മാസം പതിമൂന്നാം തീയതിയിലേക്കു മാറ്റി. കേവലം 22 വയസ്സുവരെ മാത്രം ജീവിച്ച ബെൽജിയത്തു നിന്നുള്ള ഒരു ഈശോസഭാ വൈദീകാർത്ഥിയായിരുന്നു ജോൺ. കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധനായ ജോണിൻ്റെ ഒരു ജീവിത ദർശനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം
 
“നമ്മുടെ യഥാർത്ഥ മൂല്യം, മനുഷ്യർ നമ്മെക്കുറിച്ച് ചിന്തിക്കുന്നു എന്നതിലല്ല, മറിച്ച് നമ്മൾ യഥാർത്ഥത്തിൽ എന്താണ്, ദൈവത്തിന് നമ്മളെക്കുറിച്ച് എന്തറിയാം എന്നതിലാണ് അടങ്ങിയിരിക്കുന്നത്. “
 
ദൈവം നമ്മളെക്കുറിച്ച് എന്തു ചിന്തിക്കും എന്നതല്ല മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്തയാണ് പലപ്പോഴും നമ്മുടെ പ്രവർത്തിയുടെ മാനദണ്ഡം. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള നെട്ടോട്ടത്തിനൊടുവിൽ സ്വന്തം ജീവിതത്തെ സംതൃപ്തമുള്ളതാക്കാൻ മനുഷ്യർ പരാജയപ്പെടുന്നു. യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത അല്പം പോലും അലട്ടിയിരുന്നില്ല. ദൈവ വിചാരവും ദൈവ ചിന്തയും മാത്രമായിരുന്നു ആ പുണ്യജീവിതത്തെ നയിച്ചിരുന്നത്. മനുഷ്യരുടെ പ്രീതി സമ്പാദിക്കുക എന്നതു അവൻ്റെ ജീവിത നിഘണ്ടുവിൽ ഉണ്ടായിരുന്നില്ല.
 
മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത പലപ്പോഴും നമ്മളെ യാന്ത്രികരാക്കി മാറ്റും. ദൈവ വിചാരം ഭരണം നടത്തുന്ന ജീവിതത്തിൽ എന്നും സ്വഭാവികത ജീവിത ദർശനമായിരിക്കും. ജീവിതത്തിൻ്റെ സ്വഭാവികത വീണ്ടെടുക്കുവാനായി യൗസേപ്പിതാവിൻ്റെ മാതൃക നമുക്കു സ്വന്തമാക്കാം. ദൈവ തിരുമുമ്പിലും മനുഷ്യരുടെ മുമ്പിലും സ്വഭാവികത നഷ്ടപ്പെടുത്താത്തവർക്കു മാത്രമേ ആത്മീയ പക്വതയിലേക്കു വളരാൻ കഴിയു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment