അനുദിനവിശുദ്ധർ – ഡിസംബർ 30

🎄🎄🎄 December  30 🎄🎄🎄
രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄


വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാന്‍ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അടിച്ചമര്‍ത്തലില്‍ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതന്‍മാരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ ആയിരുന്ന വെനൂസ്റ്റിയന്‍ അവരെ തന്റെ പക്കല്‍ കൊണ്ടുവരികയും ‘ജൂപ്പീറ്ററിന്‍റെ’ ഒരു പ്രതിമ വിശുദ്ധന്റെ കയ്യില്‍ നല്‍കികൊണ്ട് അതിനെ ആരാധിക്കുവാന്‍ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂര്‍വ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതില്‍ കുപിതനായ വെനൂസ്റ്റിയന്‍ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാന്‍ ഉത്തരവിട്ടു.

വിശുദ്ധന്റെ രണ്ടു പുരോഹിതാര്‍ത്ഥികളായ മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ വിശ്വാസത്തെ മുറുകെപിടിച്ചതിനാല്‍ അവരെ ചമ്മട്ടികൊണ്ടടിക്കുകയും, അമിതമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം പലവിധ പീഡനങ്ങള്‍ മൂലം അവര്‍ രണ്ടുപേരും അധികം താമസിയാതെ മരണമടഞ്ഞു. സബിനുസിനെ കാരാഗ്രഹത്തിലടക്കുകയും, മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരുടെ മൃതദേഹങ്ങള്‍ അസ്സീസിയില്‍ മറവ് ചെയ്യുകയും ചെയ്തു. സെറെനാ എന്ന്‍ പേരായ ഒരു വിധവ തന്റെ അന്ധനായ മകനെ വിശുദ്ധ സബിനുസിന്റെ പക്കല്‍ കൊണ്ടു വന്നു. കൈകള്‍ മുറിച്ച് നീക്കപ്പെട്ട വിശുദ്ധന്‍ അവരെ അനുഗ്രഹിക്കുകയും തല്‍ഫലമായി ആ വിധവയുടെ മകന്റെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു.

ഇത് കണ്ട നിന്ന വിശുദ്ധന്റെ സഹതടവുകാര്‍ ഉടനെ തന്നെ മാമോദീസ സ്വീകരിച്ചു. ഈ സംഭവം കണ്ണുകള്‍ക്ക് അസുഖം മൂലം പീഡനമനുഭവിച്ചിരുന്ന ഗവര്‍ണറായ വെനൂസ്റ്റിയന്റെ മതപരിവര്‍ത്തനത്തിനു കാരണമാവുകയും ചെയ്തു. അദ്ദേഹവും, അദ്ദേഹത്തിന്റെ ഭാര്യയും, കുട്ടികളും പിന്നീട് ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവന്‍ നല്‍കിയതായി പറയപ്പെടുന്നു.

സ്പോലെറ്റോയില്‍ വെച്ച് വിശുദ്ധ സബിനൂസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും അവിടെ നിന്നും ഒരു മൈല്‍ അകലെ അടക്കം ചെയ്യുകയും ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് ഫെര്‍മോ നഗരത്തിനടുത്തായി വിശുദ്ധന്‍റെ ആദരണാര്‍ത്ഥം ഒരു ദേവാലയം പണികഴിപ്പിക്കുകയും, സ്പോലെറ്റോയിലെ മെത്രാനായിരുന്ന ക്രിസാന്തസ്സില്‍ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഈ ദേവാലയത്തിനായി ആവശ്യപ്പെടുകയും ചെയ്തു. അഗാധമായ പാണ്ഡിത്യവും വിശുദ്ധിയും നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം, വിശുദ്ധ അംബ്രോസ് അദ്ദേഹത്തിന്റെ രചനകള്‍ പ്രസാധനത്തിനു മുന്‍പ് വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കുമായി വിശുദ്ധ സബിനൂസിന് നല്‍കുമായിരുന്നു.

Advertisements

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. സലോണിക്കന്‍ വനിതയായ അനീസിയ

2. സലോണിക്കാ ബിഷപ്പായിരുന്ന അനീസിയൂസ്

3. വുഴ്സ്റ്ററിലെ ബിഷപ്പായിരുന്ന എഗ്വിന്‍

4. മിലാനിലെ ബിഷപ്പായിരുന്ന എവുജിന്‍

5. ഫെലിക്സ് പ്രഥമന്‍ പാപ്പാ

6. റവേന്നായിലെ ലിബേരിയൂസ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

🙏പ്രഭാത പ്രാർത്ഥന..🙏


സ്വർഗത്തിൽ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്..ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല..(സങ്കീർത്തനങ്ങൾ :73/25)

ഞങ്ങളുടെ ദൈവമായ കർത്താവേ..
നീറുന്ന വേദനയിലും തോരാത്ത കണ്ണുനീരിലും ആശ്വാസമായി തലോടുന്ന അവിടുത്തെ കരം പിടിക്കാൻ ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ അണയുന്നു. പലപ്പോഴും സന്തോഷങ്ങളിൽ മതിമറന്നു സ്തുതി പറയാൻ മറക്കുന്ന ഞാൻ പക്ഷേ സങ്കടങ്ങളിൽ പരാതിയുമായി കൃത്യം നിന്റെ മുന്നിൽ തന്നെ വന്നിരിക്കാറുണ്ട്. ചിലപ്പോൾ അതിന്റെ പ്രതിഫലനം എന്റെ പ്രാർത്ഥനയിലും ഉണ്ടാകാറുണ്ട്. പ്രാർത്ഥനയിൽ ആത്മാർത്ഥത കാണിക്കാതെയും,എന്നുമുള്ള പ്രാർത്ഥനയിൽ കുറവ് വരുത്തിയുമൊക്കെ മനഃപൂർവം ഞാൻ നിന്നിൽ നിന്നും ഒരകലം സൃഷ്ടിക്കും. പക്ഷേ എനിക്കറിയാം അപ്പോഴും ഒരു കുറവും വരുത്താത്ത സ്നേഹവുമായി നീ എന്റെ അരികിൽ തന്നെയുണ്ടാവും.നിറവുകളുടെയും കഴിവുകളുടെയും അളവുകൾ നോക്കി എന്നെ സ്നേഹിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി എന്റെ കുറവുകളെയും ബലഹീനതകളെയും സ്നേഹിക്കുന്ന എന്റെ സ്വർഗീയ സ്നേഹിതൻ. നിന്റെ മുൻപിലുള്ള ഈ വഴക്കും വാശിയുമൊക്കെ വെറുതെയാ കേട്ടോ.. കാരണം എത്ര അകന്നിരുന്നാലും എന്റെ ഹൃദയമിടിപ്പിൽ പോലും മുഴങ്ങി കേൾക്കുന്നതും അറിയാതെ നാവ് ഉച്ചരിക്കുന്നതും എന്റെ ഈശോയേ അവിടുത്തെ തിരുനാമം മാത്രമാണ്. കാരണം കുരിശോളം വലുതായ മറ്റൊരു സ്നേഹവും എനിക്കു വേണ്ടി പകർന്നു നല്കപ്പെട്ടിട്ടില്ല. എന്റെ കണ്ണുനീരിനും യാതനകൾക്കും പ്രതിഫലം കരുതി വയ്ക്കുന്ന മറ്റൊരു ദൈവവും എന്റെ പാതകളിൽ ഇത്രമേൽ വാത്സല്യം ചൊരിഞ്ഞിട്ടുമില്ല. എന്റെ സഹനങ്ങളിലും സന്തോഷങ്ങളിലും എന്നോട് ചേർന്നിരിക്കുന്ന, രാപകലുകളെ വേർതിരിക്കാതെ എന്നെ ചേർത്തു പിടിക്കുന്ന മറ്റൊരു സ്നേഹവും എന്റെ ജീവിതത്തിലെ ആശ്വാസമായി വന്നു നിറഞ്ഞിട്ടില്ല. എന്നിൽ നിന്നും പകരമായി ഒന്നും തിരിച്ചു കിട്ടിയില്ലെങ്കിലും നീയെന്നെ അത്രത്തോളം സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു. അപ്പോൾ പിന്നെ നിന്റെ ദൃഷ്ടിയിൽ ഏറ്റവും നിസാരമായ എന്റെ നൊമ്പരങ്ങളെ മാത്രം കൂട്ടുപിടിച്ച് ഞാൻ എങ്ങനെ നിന്നിൽ നിന്നും അകന്നിരിക്കും..?
എന്റെ ഈശോയേ.. ഞാൻ പ്രാർത്ഥിക്കുമ്പോൾ എനിക്ക് ഉത്തരമരുളുകയും, ഞാൻ നിലവിളിക്കുമ്പോൾ ഇതാ ഞാൻ എന്ന് എനിക്കു മറുപടി നൽകുകയും ചെയ്യുന്ന സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ അവിടുന്ന് എന്റെ അരികിലുള്ളപ്പോൾ തന്നെ അവിടുത്തെ സ്നേഹത്തോട് ചേർന്നു നിൽക്കാൻ എന്നെ അനുഗ്രഹിക്കേണമേ. അപ്പോൾ സ്വർഗത്തിലും ഭൂമിയിലുമുള്ള മറ്റൊന്നിനും വേണ്ടിയല്ലാതെ നിന്നെ മാത്രം സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഹൃദയഭാഗ്യത്തിനുടമയായി ഞാനും മാറുകയും ദൈവസ്നേഹമെന്ന പുണ്യത്തിൽ അനുനിമിഷം വർദ്ധിക്കുന്ന ആത്മീയ സന്തോഷം ഞാനും സ്വന്തമാക്കുകയും ചെയ്യും…
വിശുദ്ധ ഏവുപ്രാസ്യാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ 🙏

Leave a comment