ദിവ്യബലി വായനകൾ Friday of week 16 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി

Friday of week 16 in Ordinary Time 
or Saint Charbel Makhlouf, Priest 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 53:6,8

ഇതാ, ദൈവമാണ് എന്റെ സഹായകന്‍,
കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍,
ഞാന്‍ അങ്ങേക്ക് ഹൃദയപൂര്‍വം ബലിയര്‍പ്പിക്കും.
കര്‍ത്താവേ, അങ്ങയുടെ നാമം ഞാന്‍ ഏറ്റുപറയും,
എന്തെന്നാല്‍ അത് ഉചിതമാകുന്നു.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ ദാസരോട് കരുണയായിരിക്കുകയും
അങ്ങയുടെ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വം
അവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.
അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹം
എന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,
അങ്ങയുടെ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായി
ഇവ കാത്തുപാലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 3:14-17
എനിക്കിഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്ക് തരും; സകല ജനതകളും കര്‍ത്താവിന്റെ നാമത്തില്‍ ജറുസലേമില്‍ വന്നുചേരും.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവിശ്വസ്തരായ മക്കളേ, തിരിച്ചു വരുവിന്‍. ഞാന്‍ മാത്രമാണു നിങ്ങളുടെ നാഥന്‍. ഒരു നഗരത്തില്‍ നിന്ന് ഒരു നായകനെയും ഒരു കുടുംബത്തില്‍ നിന്നു രണ്ടുപേരെയും തിരഞ്ഞെടുത്ത് ഞാന്‍ നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും- കര്‍ത്താവ് അരുളിച്ചെയ്യുന്നു. എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ പെരുകി നാടുനിറഞ്ഞു കഴിയുമ്പോള്‍ കര്‍ത്താവിന്റെ സാക്ഷ്യപേടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല. അവര്‍ അതിനെപ്പറ്റി ചിന്തിക്കുകയോ, അത് ആവശ്യമെന്നു കരുതുകയോ ഇല്ല; മറ്റൊന്നു നിര്‍മിക്കുകയുമില്ല. കര്‍ത്താവിന്റെ സിംഹാസനമെന്ന് അന്നു ജറുസലെം വിളിക്കപ്പെടും. സകല ജനതകളും അവിടെ കര്‍ത്താവിന്റെ നാമത്തില്‍ സമ്മേളിക്കും. ഇനി ഒരിക്കലും അവര്‍ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ഇംഗിതങ്ങള്‍ക്കു വഴിപ്പെടുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
ജെറ 31:10-13

ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കുന്നു.

ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍,
വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍;
ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും
ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും
എന്നുപറയുവിന്‍.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കുന്നു.

കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു;
ബലിഷ്ഠകരങ്ങളില്‍ നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
ആഹ്ളാദാരവത്തോടെ അവര്‍ സീയോന്‍ മലയിലേക്കു വരും.
അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും.
അവര്‍ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കുന്നു.

അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും;
യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും.
ഞാന്‍ അവരുടെ വിലാപം ആഹ്ളാദമാക്കി മാറ്റും;
അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും
ആശ്വസിപ്പിക്കുകയും ചെയ്യും.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 13:18-23
വചനം കേട്ടു ഗ്രഹിക്കുന്നവന്‍ ഫലം പുറപ്പെടുവിക്കുന്നു.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍: രാജ്യത്തിന്റെ വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനില്‍ നിന്ന്, അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് ദുഷ്ടന്‍ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്. വചനം കേട്ടിട്ട് ഉടനെ സസന്തോഷം സ്വീകരിക്കുകയും തന്നില്‍ വേരില്ലാത്തതിനാല്‍ അല്‍പനേരം മാത്രം നിലനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം വീണുപോവുകയും ചെയ്യുന്നവനാണ് പാറമേല്‍ വീണ വിത്ത്. ഒരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ വീണ വിത്ത്. വചനം കേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഏകബലിയുടെ സമ്പൂര്‍ണതയാല്‍
പഴയനിയമത്തിലെ വ്യത്യസ്ത ബലികളെല്ലാം
അങ്ങ് പൂര്‍ത്തീകരിച്ചുവല്ലോ.
അങ്ങേക്കു പ്രതിഷ്ഠിതരായ ദാസരില്‍നിന്ന്
ഈ ബലി സ്വീകരിക്കുകയും
ആബേലിന്റെ കാണിക്കകള്‍പോലെ ഇതിനെയും
അതേ അനുഗ്രഹത്താല്‍ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, അങ്ങയുടെ മഹിമയുടെ സ്തുതിക്കായി
അര്‍പ്പിക്കപ്പെടുന്ന ഓരോ ബലിയും
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 110: 4-5

തന്റെ അദ്ഭുതപ്രവൃത്തികള്‍ അവിടന്ന് സ്മരണീയമാക്കി;
കര്‍ത്താവ് കൃപാലുവും വാത്സല്യനിധിയുമാണ്.
തന്നെ ഭയപ്പെടുന്നവര്‍ക്ക് അവിടന്ന് ആഹാരം നല്കുന്നു.
Or:
വെളി 3: 20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, ഞാന്‍ വാതില്ക്കല്‍നിന്നു മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നുതന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കുവരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങയുടെ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയരഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍നിന്ന് നവജന്മത്തിലേക്കു കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment