ഡോക്ടർ പൂജാ ഭാരതി ഹിന്ദിയിൽ എഴുതിയ അനുഭവം വിവർത്തനം ചെയ്തത്

വൈകുന്നേരം ഏകദേശം ആറര മണി കഴിഞ്ഞു… ഞങ്ങൾ ഒരു ഹോട്ടലിൽ ഇരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നു.

ആ സമയത്ത്, ഒരാൾ തന്റെ ഒൻപത് – പത്ത് വയസുള്ള മകളുമായി കടന്നുവന്ന് മുൻപിലെ മേശയിൽ ഇരുന്നു.

ആയാളുടെ ഷർട്ട് മുഷിഞ്ഞതും ചെളി പറ്റിയതും ആയിരുന്നു., മുകളിലെ രണ്ട് ബട്ടണുകൾ കാണുന്നില്ല. പാന്റും അതുപോലെ തന്നെ. വഴിയരുകിൽ പണി ചെയ്യുന്ന ഒരു തൊഴിലാളിയെപ്പോലെ തോന്നിച്ചു, പെൺകുട്ടിയുടെ ഫ്രോക്ക് കഴുകി വൃത്തിയുള്ളതായിരുന്നു, അവൾ തലമുടി എണ്ണ പുരട്ടി വൃത്തിയായി ചീകി വെച്ചിരുന്നു.

അവളുടെ മുഖത്ത് വളരെ സന്തോഷം പ്രകടമായിരുന്നു. അവൾ ഹോട്ടലിന്റെ ആലങ്കാരിക ഭംഗി മുഴുവൻ ആസ്വദിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. മുകളിൽ നിന്ന് തങ്ങളുടെ മേൽ തണുത്ത വായു നൽകുന്ന ഫാനിൽ അവളുടെ കണ്ണുകൾ കുറെ നേരം ഉടക്കി നിന്നു.

കുഷനിട്ട സീറ്റിൽ ഇരുന്നും ചെറുതായി എഴുന്നേറ്റ് വീണ്ടും ഇരുന്നും അവൾ അതിന്റെ സുഖം അനുഭവിക്കുന്നത് കണ്ടു.

വെയിറ്റർ രണ്ട് വലിയ ഗ്ലാസുകളിൽ തണുത്ത വെള്ളം അവരുടെ മുൻപിൽ വച്ചു ..

അദ്ദേഹം തന്റെ മകൾക്ക് വേണ്ടി ഒരു മസാലദോശ പറഞ്ഞു. അത് കേട്ടപ്പോൾ പെൺകുട്ടിയുടെ മുഖത്തെ സന്തോഷം ഒന്നുകൂടെ വ്യക്തമായി കാണാനായി.

നിങ്ങൾ‌ക്കെന്താ വേണ്ടത്? വെയിറ്റർ ചോദിച്ചു.

എനിക്ക് ഒന്നും വേണ്ട: അദ്ദേഹം മറുപടി പറഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ, ചട്നിക്കും സാമ്പാറിനുമൊപ്പം ചൂടുള്ള വലിയ, മസാലദോശഎത്തി,
കുട്ടി ദോശ കഴിക്കുന്ന തിരക്കിലായി, അവളെ കൗതുകത്തോടെ നോക്കി അദ്ദേഹം തണുത്ത വെള്ളം സിപ്പ് ചെയ്ത് കുടിച്ചു കൊണ്ടിരുന്നു.

അപ്പോൾ അദ്ദേഹത്തിന്റെ ഫോൺ റിംഗ് ചെയ്തു. ഒരു പഴയ ഫീച്ചർ ഫോൺ ആണ്. അപ്പുറത്ത് ആദ്ദേഹത്തിന്റെ സുഹൃത്ത് ആണെന്ന് മനസിലായി. ഇന്ന് തന്റെ മകളുടെ ജന്മദിനമാണെന്നും താൻ അവളോടൊപ്പം ഹോട്ടലിൽ ആണെന്നും അയാൾ പറഞ്ഞു.

മോൾ സ്‌കൂളിൽ ഒന്നാം റാങ്ക് നേടിയാൽ ജന്മദിനത്തിൽ അവൾക്ക് ഹോട്ടലിൽ നിന്ന് മസാലദോശ വാങ്ങി കൊടുക്കാമെന്ന് മുൻപ് വാഗ്ദാനം ചെയ്തിരുന്നു എന്നും, അവൾ ഒന്നാം റാങ്ക് നേടിയത് കൊണ്ട് ഇപ്പോൾ വാക്ക് പാലിക്കുകയാണെന്നും അദ്ദേഹം തുടർന്നു.

(അൽപ്പം താൽക്കാലികമായി നിർത്തിയ ശേഷം…)… ഇല്ല, ഞങ്ങൾ രണ്ടുപേർക്കും എങ്ങനെ കഴിക്കാൻ കഴിയും? ഞങ്ങൾക്ക് ഇത്രയധികം പണം എവിടെയാണ്? കുറച്ചു ദിവസമായി കാര്യമായ ജോലികൾ ഒന്നും കിട്ടുന്നില്ലല്ലോ, എനിക്ക് വീട്ടിൽ ഭാര്യ ഉണ്ടാക്കുന്ന ചപ്പാത്തിയും കറിയും ഉണ്ടല്ലോ.

മുൻപിലെ ആ രംഗവും സംസാരവും കേട്ടിരുന്ന ഞാൻ അറിയാതെ വെയിറ്റർ കൊണ്ടു വെച്ച ചായ ചുണ്ടോടടുപ്പിച്ചു. ചൂട് ചായ നാവ് പൊള്ളിച്ചപ്പോൾ ആണ് അവരിൽ നിന്ന് കണ്ണ് മാറ്റിയത്. പണക്കാരനും പാവപ്പെട്ടവനും ആരായാലും തന്റെ മക്കളുടെ സന്തോഷത്തിനായി എന്തും ചെയ്യുമെന്ന് ഞാൻ തിരിച്ചറി.

ഞാൻ എഴുന്നേറ്റ് കൗണ്ടറിൽ ചെന്ന് ഞങ്ങളുടെ ഐസ്ക്രീമിനും ചായക്കും ഉള്ള പൈസക്ക് പുറമെ രണ്ട് മസാല ദോശക്കുള്ള പണം കൂടെ കൊടുത്തു.

കടയുടമയോട് ആ അച്ഛനെയും മകളെയും ചൂണ്ടികാട്ടി പതിയെ ഇങ്ങനെ പറഞ്ഞു

‘ആ മനുഷ്യന് മറ്റൊരു ദോശ കൂടെ കൊടുക്കണം, അയാൾ പണത്തെക്കുറിച്ച് ചോദിച്ചാൽ, പറയണം നിങ്ങൾ പറഞ്ഞത് ഞങ്ങൾ കേട്ടു, ഇന്ന് നിങ്ങളുടെ മകളുടെ ജന്മദിനമാണെന്നും അവൾ സ്കൂളിൽ ഒന്നാം റാങ്ക് നേടിയെന്നും അറിഞ്ഞത് കൊണ്ട് ഇത് ഹോട്ടലിൽ നിന്നുള്ള നിങ്ങളുടെ മകൾക്കുള്ള ഒരു സമ്മാനമാണ്. ഇനിയും കൂടുതൽ നന്നായി പഠിക്കാൻ അവൾക്ക് ഞങ്ങളുടെ ഒരു പ്രോത്സാഹനം ആയി ഇത് കരുതണം. ഒരിക്കലും ഫ്രീ ആണെന്ന് പറയരുത്, അത് അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതം എൽപ്പിച്ചേക്കും”

ഹോട്ടലുടമ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഈ പെൺകുട്ടിയും അവളുടെ അച്ഛനും ഇന്ന് ഞങ്ങളുടെ അതിഥികളാണ്. നിങ്ങൾ‌ അവരുടെ കാര്യം ഞങ്ങളെ അറിയിച്ചതിന്‌ വളരെയധികം നന്ദി. താങ്കൾ ഈ പണം മറ്റെന്തെങ്കിലും പുണ്യകർമ്മത്തിനോ, ഇതുപോലുള്ള മറ്റേതെങ്കിലും ആവശ്യക്കാർക്കോ വേണ്ടി ഉപയോഗിച്ചോളൂ.”

വെയിറ്റർ മറ്റൊരു ദോശ മേശപ്പുറത്ത് വച്ചു, ഞാൻ പുറത്തു നിന്ന് നോക്കുകയായിരുന്നു ..
പെൺകുട്ടിയുടെ അച്ഛൻ പെട്ടെന്ന് ഞെട്ടലോടെ അയാളോട് ഇങ്ങനെ പറഞ്ഞു, “ഞാൻ ഒരു ദോശയെ പറഞ്ഞിട്ടുള്ളൂ, ഇത് എനിക്ക് വേണ്ട”

അപ്പോൾ ഹോട്ടലുടമ മുന്നോട്ട് ചെന്ന് പറഞ്ഞു, “ഇത് നിങ്ങളുടെ മകൾ സ്കൂളിൽ ഒന്നാമത് വന്നതിനുള്ള ഞങ്ങളുടെ സമ്മാനമാണ്,
നിങ്ങൾക്ക് രണ്ടുപേർക്കും ഓരോ മസാലദോശ വീതം ഇന്ന് ഹോട്ടലിന്റെ വക’

പിതാവിന്റെ കണ്ണുകൾ നിറഞ്ഞു, അയാൾ മകളോട് പറഞ്ഞു, “നോക്കൂ മോളെ, മിടുക്കിയായി പഠിച്ചാൽ നിനക്ക് ജീവിതത്തിൽ ഇതുപോലെ എന്തെല്ലാം സമ്മാനങ്ങൾ ലഭിക്കും എന്ന് കണ്ടോ.”

അദ്ദേഹം വെയിറ്ററോട്, ദോശ ഒന്ന് പായ്ക്ക് ചെയ്ത് തരാമോ എന്ന് ചോദിച്ചു. വീട്ടിൽ കൊണ്ടുപോയി ഭാര്യയുമൊത്ത് പങ്കിട്ട് കഴിക്കാനാണെന്നും, അവൾക്ക് ഇതോക്കെ കഴിക്കാൻ അവസരങ്ങൾ കിട്ടാറില്ലെന്നും തുടർന്ന് പറഞ്ഞു.

“ഇല്ല ഭയ്യാ, നിങ്ങൾ അത് ഇവിടെ വെച്ച് കഴിച്ചോളൂ. നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകാനായി ഞാൻ 3 ദോശകളും ഒരു പായ്ക്ക് മധുരപലഹാരങ്ങളും വേറെ പായ്ക്ക് ചെയ്യുന്നുണ്ട്”

ഇന്ന് നിങ്ങൾ വീട്ടിൽ പോയി നിങ്ങളുടെ മകളുടെ ജന്മദിനം വളരെ സന്തോഷത്തോടെ മധുരപലഹാരങ്ങളും ഉപയോഗിച്ച് ആഘോഷിക്കൂ, അവളുടെ കൂട്ടുകാരെ കൂടെ വിളിച്ചോളൂ, എല്ലാവർക്കും ഉള്ള മിട്ടായികൾ അതിൽ ഉണ്ടാവും’

ഇതെല്ലാം കേട്ടപ്പോൾ, എന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു, ഒരു നല്ല കാര്യം ചെയ്യാൻ നമ്മൾ എടുക്കുന്ന ഒരു ചെറിയ സ്റ്റെപ്പിനൊപ്പം ചേരാൻ മനുഷ്യത്വമുള്ള അനേകം ആളുകൾ മുന്നിട്ട് വരുമെന്നും ബോധ്യമായി.

Leave a comment