🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ

Wednesday of week 14 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 47: 10-11

ദൈവമേ, അങ്ങയുടെ ആലയത്തില്‍
അങ്ങയുടെ കാരുണ്യം ഞങ്ങള്‍ സ്വീകരിച്ചു.
ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെ
അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു.
അങ്ങയുടെ വലത്തുകൈ നീതികൊണ്ട് നിറഞ്ഞിരിക്കുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അധഃപതിച്ച ലോകത്തെ
അങ്ങയുടെ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.
അങ്ങയുടെ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.
അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്
അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍
ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹോസി 10:1-3,7-8,12
കര്‍ത്താവിനെ തേടാനുള്ള സമയമാണിത്.

സമൃദ്ധമായി ഫലം നല്‍കുന്ന ഒരു മുന്തിരിച്ചെടിയാണ് ഇസ്രായേല്‍. ഫലമേറുന്നതിനനുസരിച്ച് അവന്‍ ബലിപീഠങ്ങളും വര്‍ധിപ്പിച്ചു. രാജ്യം അഭിവൃദ്ധിപ്പെടുന്നതിനൊത്ത് സ്തംഭങ്ങള്‍ക്കു ഭംഗിയേറ്റി. അവരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്. അതിനാല്‍ അവര്‍ ശിക്ഷയേല്‍ക്കണം. കര്‍ത്താവ് അവരുടെ ബലിപീഠങ്ങള്‍ തട്ടിയുടയ്ക്കും; സ്തംഭങ്ങള്‍ നശിപ്പിക്കും. അവര്‍ പറയും: കര്‍ത്താവിനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങള്‍ക്കു രാജാവില്ലാതായി. ഉണ്ടെങ്കില്‍ത്തന്നെ ഞങ്ങള്‍ക്കുവേണ്ടി അവന് എന്തു ചെയ്യാന്‍ സാധിക്കും? അവര്‍ വ്യര്‍ഥഭാഷണം നടത്തുന്നു.
വെള്ളത്തില്‍ വീണ കമ്പുപോലെ സമരിയാ രാജാവ് ഒലിച്ചുപോകും. ഇസ്രായേലിന്റെ പാപഹേതുക്കളായ ആവനിലെ പൂജാഗിരികള്‍ നശിപ്പിക്കപ്പെടും. അവരുടെ ബലിപീഠങ്ങളില്‍ മുള്ളുകളും ഞെരിഞ്ഞിലുകളും വളരും. ഞങ്ങളെ മൂടുക എന്നു പര്‍വതങ്ങളോടും ഞങ്ങളുടെമേല്‍ പതിക്കുക എന്നു കുന്നുകളോടും അവര്‍ പറയും. നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെ തേടാനുള്ള സമയമാണിത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 105:2-3,4-5,6-7

നിരന്തരം കര്‍ത്താവിന്റെ സാന്നിധ്യം തേടുവിന്‍.
or
അല്ലേലൂയ!

അവിടുത്തേക്കു ഗാനമാലപിക്കുവിന്‍;
സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.
അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍;
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!

നിരന്തരം കര്‍ത്താവിന്റെ സാന്നിധ്യം തേടുവിന്‍.
or
അല്ലേലൂയ!

കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;
നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.

നിരന്തരം കര്‍ത്താവിന്റെ സാന്നിധ്യം തേടുവിന്‍.
or
അല്ലേലൂയ!

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ
യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

നിരന്തരം കര്‍ത്താവിന്റെ സാന്നിധ്യം തേടുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 10:1-7
ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍

അക്കാലത്ത്, യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി. ആ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകള്‍: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, അവന്റെ സഹോദരന്‍ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ,തോമസ്, ചുങ്കക്കാരന്‍ മത്തായി, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദേവൂസ്, കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ.
ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ നാമത്തിന്
പ്രതിഷ്ഠിതമായിരിക്കുന്ന ഈ അര്‍പ്പണം
ഞങ്ങളെ ശുദ്ധീകരിക്കുകയും
അനുദിനം സ്വര്‍ഗീയ ജീവിതതലത്തിലേക്ക്
ഞങ്ങളെ എത്തിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 33: 9

കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.
അവിടത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
Or:
മത്താ 11: 28

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍,
ഞാന്‍ നിങ്ങള്‍ക്കു വിശ്രമം നല്കാം.

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഇത്ര മഹത്തായ ബലിവസ്തുക്കളാല്‍
സംപൂരിതരായ ഞങ്ങള്‍,
രക്ഷാകരമായ ദാനങ്ങള്‍ സ്വീകരിക്കാനും
അങ്ങയുടെ സ്തുതികളില്‍നിന്ന്
ഒരിക്കലും വിരമിക്കാതിരിക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading