റോം: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിലെ പൂര്‍ണ്ണ ദണ്ഡവിമോചന മാര്‍ഗ്ഗങ്ങളില്‍ വ്യക്തതയുമായി വത്തിക്കാന്‍. ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ നീളുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തില്‍ ആത്മീയ ഒരുക്കത്തോടെ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സാധ്യതകളുണ്ടെന്ന് വത്തിക്കാന്‍ ഡിക്രിയിലൂടെ അറിയിച്ചു. അനുരജ്ഞന കൂദാശ സ്വീകരിച്ച് ദിവ്യകാരുണ്യം കൈക്കൊള്ളുകയും, പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് പൂര്‍ണ്ണദണ്ഡ വിമോചനത്തിന് യോഗ്യത നേടാന്‍ അര്‍ഹരാകുന്നത്.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. )

വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തില്‍ എങ്ങനെ ദണ്ഡവിമോചനം പ്രാപിക്കാമെന്ന് വിശദീകരിച്ചുകൊണ്ട് വത്തിക്കാന്‍ മീഡിയ മലയാള വിഭാഗം പുറത്തിറക്കിയ ഏഴു മാര്‍ഗ്ഗങ്ങള്‍ ചുവടെ നല്‍കുന്നു ‍

  1. ദൈവഹിതം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം ‍

ദൈവപിതാവിന്റെ ഹിതത്തോടും പുത്രസഹജമായ വിധേയത്വവും അനുസരണയും വഴി കാണിച്ച യഥാര്‍ത്ഥമായ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും മനുഷ്യനെയാണ് സഭ വിശുദ്ധ യൗസേപ്പിതാവിനെ വിശ്വാസികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥനയെക്കുറിച്ചും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവഹിതത്തോടുളള വിധേയത്വം, ദൈവഹിതം എന്നീ വിഷയങ്ങളെക്കുറിച്ച് മുപ്പതു മിനിറ്റ് ധ്യാനിക്കുകയോ, വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്നതാണ്.

  1. കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് അവസരം ‍

വിശുദ്ധ യൗസേപ്പിനെ സുവിശേഷം വിശേഷിപ്പിക്കുന്നത് “നീതിമാന്‍” എന്ന വിളിപ്പേരോടെയാണ് (മത്തായി 1:19). ദൈവീക രഹസ്യങ്ങളുടെ അഗാധതയെ മൗനമായും വിശ്വസ്തതയോടെയും ഹൃദയത്തിലേറ്റി സമൂഹത്തിലും കുടുംബത്തിലും മാന്യമായി ജീവിച്ച ലാളിത്യതയുള്ള മനുഷ്യനായിരുന്ന നസ്രത്തിലെ ജോസഫ്. നിശബ്ദത, പ്രാര്‍ത്ഥന, വിവേകം, വിശ്വസ്തത, നീതിയുടെ മാതൃക എന്നീ ഗുണഗണങ്ങള്‍ ക്രൈസ്തവമക്കള്‍ പാലിക്കേണ്ടതാണെന്ന് ഡിക്രി അനുസ്മരിപ്പിക്കുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവൃത്തികള്‍ വേണ്ട ഒരുക്കത്തോടെ പൂര്‍ണ്ണദണ്ഡ വിമോചനത്തിന് ആവശ്യമായ പ്രാഥമിക കാര്യങ്ങള്‍ കൂടി ചെയ്യുന്നവര്‍ പ്രത്യേക വര്‍ഷത്തില്‍ പൂര്‍ണ്ണദണ്ഡവിമോചന ലബ്ധിക്ക് അര്‍ഹരായിത്തീരും.

  1. കുടുംബങ്ങളുടെ കൂട്ടായ്മയില്‍ ദണ്ഡവിമോചനത്തിന് അവസരം ‍

വിശുദ്ധ യൗസേപ്പിനു നല്‍കുന്ന ശ്രദ്ധേയമായ വിശേഷണമാണ് “തിരുക്കുടുംബ പാലകന്‍”. കന്യകാമറിയത്തിന്‍റെ വിരക്ത ഭര്‍ത്താവ്, യേശുവിന്‍റെ നൈയ്യാമിക പിതാവ് എന്നിങ്ങനെ നസ്രത്തിലെ കുടുംബത്തെ തന്‍റെ കരവേലകൊണ്ടും വിരക്തമായ ജീവിതംകൊണ്ടും പരിപാലിച്ച പുണ്യവാന്‍ ഇന്നും കുടുംബങ്ങള്‍ക്ക് പ്രചോദനവും മധ്യസ്ഥനും മാതൃകയുമാണ്. അതിനാല്‍ ഈ ജൂബിലി വര്‍ഷത്തില്‍ ആത്മീയവും കൗദാശീകവുമായ ഒരുക്കങ്ങളോടെ കുടുംബങ്ങളില്‍ ഒരുമയോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരും പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അര്‍ഹരാണെന്ന് ഡിക്രി രേഖപ്പെടുത്തുന്നു.

  1. തൊഴില്‍ വിശ്വസ്തതയോടെ ചെയ്യുന്നവര്‍ക്ക് ‍

1955-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പായാണ് വിശുദ്ധ യൗസേപ്പിനെ “തൊഴിലാളികളുടെ മധ്യസ്ഥനാ”യി സഭാമക്കള്‍ക്കു നല്കിയത്. അതുവഴി തൊഴിലിന്‍റെ മാഹാത്മ്യം, സാമൂഹിക ജീവിതവും നിയമങ്ങളും, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്വങ്ങളും മൂല്യങ്ങള്‍ കൈമാറുവാനാണ് വിശുദ്ധ യൗസേപ്പിന്‍റെ മാതൃകയിലും മാദ്ധ്യസ്ഥത്തിലും സഭ ഉദ്ബോധിപ്പിക്കുന്നത്. അതിനാല്‍ ഓരോരുത്തരും അവരുടെ തൊഴിലിനെ പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ധിക്കായി പരിശ്രമിക്കണമെന്ന് സഭ ആഗ്രഹിക്കുന്നു.

  1. പീഡിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ‍

ഈജിപ്തിലേയ്ക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും കുടിയേറ്റവും സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു (മത്തായി 2: 14). മനുഷ്യര്‍ അപകട സന്ധികളും, പരിത്യക്തതയും പാര്‍ശ്വവത്ക്കരണവും അനുഭവിക്കുമ്പോള്‍ ദൈവം കാവല്ക്കാരനായി എത്തുമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. അതിനാല്‍ ക്ലേശിക്കുന്ന കുടിയേറ്റക്കാര്‍ക്കും, പീഡിതരായ ക്രൈസ്തവര്‍ക്കും വേണ്ടി ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും സഭ പൂര്‍ണ്ണദണ്ഡ വിമോചനം വാഗ്ദാനംചെയ്യുന്നു.

  1. വിശുദ്ധന്‍റെ ദിനാചരണങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് ‍

വിശുദ്ധ യൗസേപ്പിന്‍റെ വണക്കത്തിനും മധ്യസ്ഥതയ്ക്കുമുള്ള ആഗോളപ്രസക്തി ഈ ഡിക്രി പുനര്‍സ്ഥാപിക്കുന്നുണ്ട്. ഇതുവഴി മാര്‍ച്ച് 19-ലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍, മെയ് 1-നുള്ള തൊഴിലാളി മധ്യസ്ഥന്‍റെ തിരുനാള്‍, ബൈസന്‍റൈന്‍ പാരമ്പര്യത്തിലെ യൗസേപ്പിതാവിന്‍റെ ഞായര്‍ എന്നീ ദിനങ്ങള്‍ ആദരവോടെ ആചരിക്കുകയും, അന്നേ ദിവസങ്ങളില്‍ കൗദാശീകമായ ഒരുക്കത്തോടെ പങ്കെടുത്ത് പരിശുദ്ധ പിതാവിന്‍റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിന് അര്‍ഹരാണ്.

  1. അജപാലന മേഖലയില്‍ ഉള്ളവര്‍ക്ക് ‍

അജപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുരഞ്ജന കൂദാശ, രോഗീലേപനം, രോഗികള്‍ക്ക് പരിശുദ്ധ കുര്‍ബാന നല്കല്‍ എന്നിവ തീക്ഷ്ണതയോടെ പരികര്‍മ്മം ചെയ്തുകൊണ്ട് രോഗീപരിചരണത്തില്‍ വ്യാപൃതരായിക്കൊണ്ട് പരിശുദ്ധ പിതാവിന്‍റെ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും. 🎄

Fediverse reactions
December 2020
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading