Mathavinte Vanakkamasam – May 04

മാതാവിന്റെ വണക്കമാസം – മെയ് 04

Mathavinte Vanakkamasam May 04

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

നാലാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും”
(ലൂക്കാ 1:48).

പരിശുദ്ധ കന്യകയുടെ ജനനം
💙💙💙💙💙💙💙💙💙💙💙💙

പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും സന്താന‍ഭാഗ്യമില്ലാതെ വളരെക്കാലം ദുഃഖാര്‍ത്തരായി ജീവിച്ചവരായിരിന്നു. ഒരു സന്താനം ലഭിക്കുന്ന പക്ഷം അതിനെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്ന് അവര്‍ നേരത്തെ തന്നെ വാഗ്ദാനം ചെയ്തു. അവരുടെ ദീര്‍ഘകാലത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സംപ്രീതനായി ദൈവം അവര്‍ക്ക് സന്താന ഭാഗ്യം നല്‍കി. ഇപ്രകാരമായിരിന്നു പ. കന്യകയുടെ ജനനം.

മര്‍ത്യനായി അവതരിക്കുന്ന ദൈവത്തെ സ്വീകരിക്കുവാനുള്ള യോഗ്യത മാനവരാശിയില്‍ ആര്‍ക്കും ഉണ്ടായിരുന്നല്ല, എന്നാല്‍ പ.കന്യകയുടെ ജനനത്തില്‍ മാത്രമാണ് മാനവരാശിയുടെ ആഗ്രഹം സഫലമാകുന്നത്. സൂര്യോദയത്തിനു മുമ്പ് പ്രഭാതനക്ഷത്രം ഉദിക്കുന്നതുപോലെ നീതിസൂര്യനായ മിശിഹായുടെ മനുഷ്യാവതാരം പ്രഖ്യാപിച്ചതു മേരി എന്ന ഉദയനക്ഷത്രത്തിലൂടെയായിരിന്നു. മാനവ കുലത്തെ രക്ഷിക്കാന്‍ മനുഷ്യനായി ഭൂജാതനാകനാണ് ദൈവം തിരുമനസ്സായത്. എന്നാല്‍ ദൈവത്തിന് മനുഷ്യസ്വഭാവം സ്വീകരിക്കുവാന്‍ മാനവകുലത്തില്‍ നിന്നും ഒരു വനിതയുടെ സമ്മതമാവശ്യമാണ്. അതിനായി പ.കന്യകയെ തെരഞ്ഞെടുത്തു. അതിനാല്‍ തന്നെ അവള്‍ അമലമനോഹരിയും അമലോത്ഭവയുമാണ്.

പ.കന്യകയുടെ ജനനം ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കി. അവളുടെ ജനനത്തോടു കൂടി പരിത്രാണ കര്‍മ്മം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. അന്ന് സ്വര്‍ഗ്ഗവാസികളും സന്തോഷിച്ചു. പിതാവായ ദൈവത്തിന്‍റെ പ്രിയപ്പെട്ട മകളും സുതനായ ദൈവത്തിന്‍റെ മാതാവും, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയുമാണവള്‍. പ.കന്യകയുടെ നേരെയുള്ള ആത്മാര്‍ത്ഥമായ ഭക്തി നമുക്കുണ്ടെങ്കില്‍ നമ്മുടെ ജീവിതം പ്രശ്നങ്ങളുടെ മധ്യത്തിലും സന്തോഷവും ധൈര്യവും പ്രത്യാശയും പ്രദാനം ചെയ്യും. അതിനാല്‍ തന്നെ നമ്മുടെ കുടുംബങ്ങളില്‍ മറിയത്തിന് നാം സ്ഥാനം നല്‍കുക.

സംഭവം
💙💙💙💙

ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ യഹൂദ മര്‍ദ്ദനം ആരംഭിച്ചപ്പോള്‍ അനേകം യഹൂദന്മാര്‍ ജര്‍മനിയില്‍ നിന്നും പലായനം ചെയ്തു. അക്കൂട്ടത്തില്‍പെട്ട ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വ്വതങ്ങളുടെ സമീപത്ത് എത്തി. എന്നാല്‍ ജര്‍മ്മന്‍ സൈന്യം അദ്ദേഹത്തെ വളഞ്ഞു. രക്ഷപ്പെടുവാന്‍ മാനുഷികമായ വിധത്തില്‍ അസാദ്ധ്യമെന്നു തോന്നിയ ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വത പാര്‍ശ്വത്തില്‍ സ്ഥിതിചെയ്തിരുന്ന ലൂര്‍ദ്ദിലെ അമലോത്ഭവ ജനനിയുടെ ദേവാലയത്തിലേക്ക് നോക്കി ഇപ്രകാരം നേര്‍ച്ച നേര്‍ന്നു.

“ലൂര്‍ദ്ദിലെ നാഥേ, നീ ഉണ്ടെങ്കില്‍, നിനക്കു ശക്തിയുണ്ടെങ്കില്‍, ഞാന്‍ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്ന് രക്ഷപ്രാപിച്ച് അമേരിക്കയില്‍ എത്തിച്ചേരുന്ന പക്ഷം നിന്നെക്കുറിച്ച് ഞാന്‍ ഒരു സംഗീതശില്‍പം രചിക്കുന്നതാണ്”. വെര്‍ഫെല്‍ അത്ഭുതകരമായിത്തന്നെ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. അതിനു കൃതജ്ഞതയായി അദ്ദേഹം രചിച്ചതാണ് “ബര്‍ണര്‍ദീത്തായുടെ ഗീതം” എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥം.

പ്രാര്‍ത്ഥന
💙💙💙💙

പരി. കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. സ്നേഹയോഗ്യയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങേ സ്തുതിക്കുന്നു. നീതിസൂര്യനായ മിശിഹായുടെ ജനനത്തിനു മുമ്പ് അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ദിവ്യസുതനെ മറ്റുള്ളവരെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ ജനനം ഭൂലോകസ്വര്‍ഗങ്ങള്‍ക്ക് ആനന്ദനിര്‍വൃതി നല്‍കി. ഞങ്ങള്‍ നിത്യസൗഭാഗ്യം അനുഭവിക്കാനുള്ള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടപേക്ഷിച്ചു നല്‍കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

ഉദയനക്ഷത്രമായ പരിശുദ്ധ മറിയമേ, ഞങ്ങളുടെ ജീവിതം പ്രത്യാശാപൂര്‍ണ്ണമാക്കണമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements
Advertisements
Advertisements

28 thoughts on “Mathavinte Vanakkamasam – May 04

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s