Mathavinte Vanakkamasam – May 05

മാതാവിന്റെ വണക്കമാസം – മെയ് 05

Mathavinte Vanakkamasam May 05

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

അഞ്ചാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത”
(മത്തായി 1:22-23).

പരിശുദ്ധ കന്യകയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു
💙💙💙💙💙💙💙💙💙💙💙💙

വി.യോവാക്കിമിനും വി. അന്നാമ്മയ്ക്കും സന്താനഭാഗ്യമില്ലാതിരുന്നതിനാല്‍ അവര്‍ ഏറെ ദുഃഖാര്‍ത്തതരായിരുന്നു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളിലും ഉപവാസങ്ങളിലും സംപ്രീതനായി ദൈവം അവരെ അനുഗ്രഹിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിച്ചു, മേരി എന്ന നാമധേയം നല്കി. മേരി എന്ന നാമത്തിന്റെ അര്‍ത്ഥം നാഥ, രാജ്ഞി, സമുദ്രതാരം എന്നെല്ലാമാണ്. യേശു എന്ന തിരുനാമം കഴിഞ്ഞാല്‍ എത്ര മധുരജ്ഞമായ വേറൊരു നാമമില്ല. സന്താനമുണ്ടാകുന്ന പക്ഷം ആ സന്താനത്തെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്നു സന്താനലബ്ധിക്കു മുമ്പുതന്നെ ആ മാതാപിതാക്കള്‍ വാഗ്ദാനം ചെയ്തു.

ശിശുവായ മേരിയെ മാതാപിതാക്കന്മാര്‍ വളരെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് വളര്‍ത്തി ക്കൊണ്ടു വന്നത്. മേരിയുടെ നാമത്തില്‍, ഭൂസ്വര്‍ഗ്ഗം ആനന്ദിച്ചു. ശൈശവത്തില്‍ തന്നെ ദൈവസ്‌നേഹം കൊണ്ടു നിറഞ്ഞവളായിരുന്നു മേരി. അവളുടെ അസ്ഥിത്വം മുഴുവനും ദൈവത്തിനു വേണ്ടിയായിരുന്നല്ലോ.

പില്‍ക്കാലത്ത് യഹൂദബാലികമാരില്‍ പലരും യൗവ്വനപ്രായമാകുന്നതുവരെ ദേവാലയത്തില്‍ വസിച്ചിരുന്നു. അവരുടെ ശിക്ഷണത്തിനായി ദേവാലയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പക്വമതികളായ ചില വനിതകള്‍ അതിനായി നിയുക്തരായിട്ടുണ്ടാകും. ബാല്യകാലത്തില്‍ മാതാപിതാക്കന്മാരില്‍ നിന്നുള്ള അകല്‍ച്ച മൂലമുണ്ടാകുന്ന ദുഃഖം ശിശുവായ മേരിക്ക് പ്രതിബന്ധമായില്ല.

യഹൂദാചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളിലും മതകര്‍മ്മങ്ങളിലും അവള്‍ പ്രത്യേകം ഔത്സുക്യം പ്രദര്‍ശിപ്പിച്ചു. യഹൂദരുടെ പ്രധാന പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങളാലപിക്കുക എന്നതായിരിന്നു. മേരി അവ ഹൃദിസ്ഥമാക്കി എപ്പോഴും ജപിച്ച് കൊണ്ടിരിന്നു. മേരിയുടെ കൃതജ്ഞതാലാപം വിശുദ്ധ ഗ്രന്ഥത്തില്‍ സ്പഷ്ട്ടമായി പ്രതിപാദിക്കുന്നുണ്ട്.

ദൈവം മാതാപിതാക്കന്മാര്‍ക്കു സന്താനങ്ങളെ നല്കുന്നത് നല്ലവരായി വളര്‍ത്തി അവരെ ദൈവത്തിനു സമര്‍പ്പിക്കുവാനാണ്. അവരെ കുടുംബത്തിന്റെ അഭിമാനപാത്രങ്ങളും സമൂഹത്തിന്റെ മണിദീപങ്ങളുമായി വളര്‍ത്തേണ്ടതു മാതാപിതാക്കളുടെ കടമയാണ്. മക്കളോടുള്ള അതിവാത്സല്യമോ അവരുടെ ശിക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ പതിക്കാത്തതോ അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാപമാണ്. മേരിയുടെ മാതാപിതാക്കന്മാര്‍ക്ക് വേറെ സന്താനങ്ങളൊന്നുമില്ലാതിരുന്നിട്ടും അവര്‍ സന്തോഷപൂര്‍വ്വം ദൈവത്തിനര്‍പ്പിച്ചു.

വി. കൊച്ചുത്രേസ്യയും ദൈവദാസി സിസ്റ്റര്‍ അല്‌ഫോന്‍സായുടെയും മാതാപിതാക്കള്‍ ബാല്യത്തില്‍ തന്നെ മരിച്ചതു നിമിത്തം ദൈവജനനിയെ തങ്ങളുടെ അമ്മയായി സ്വീകരിച്ചതായി അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവം
💙💙💙

ബെല്‍ജി്യത്തിലുള്ള ഒരു ഗ്രാമമാണ് ബെവറെങ്ങ്. 1932ല്‍ പരിശുദ്ധ കന്യക അവിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞു: ‘ഞാന്‍ പാപികളെ മാനസാന്തരപ്പെടുത്തും’. ആ സ്ഥലം ഇന്ന് ഒരു മരിയന്‍ ഭക്തി കേന്ദ്രമായി വളര്‍ന്ന് കഴിഞ്ഞു. അനേകം പേര്‍ അവിടം സന്ദര്‍ശി്ച്ച് മാനസാന്തരപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ‘റെഡ് ഫ്‌ലാഗ്’ എന്ന കമ്യുണിസ്റ്റ് പത്രത്തിന്റെ പത്രാധിപരുടേതാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് അയാളെ നാസികള്‍ തടവിലാക്കി. ജീവന്‍ അപകടത്തിലായി. അയാള്‍ ഉടനെ തന്നെ പ.കന്യകയെ സ്മരിച്ചു. തന്നെ മോചിപ്പിക്കുന്ന പക്ഷം സത്യവിശ്വാസത്തിലേക്ക് പ്രത്യാഗമിക്കുന്നതാണെന്നു അയാള്‍ വാഗ്ദാനം ചെയ്തു. അയാള്‍ മോചിതനായി.

പക്ഷേ, വിശ്വാസം സ്വീകരിക്കുന്നതിന് വിമുഖനായിരുന്നു. 1945ല്‍ അയാള്‍ വലിയ വിശ്വാസമൊന്നുമില്ലാതെ ബെവറെങ്ങിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. വെറും ഒരു കാഴ്ചക്കാരനായി പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന്‍ മുന്‍പില്‍ നിന്ന അദ്ദേഹം പെട്ടെന്ന് ഭക്തജനങ്ങളോടൊപ്പം മുട്ടുകുത്തി. താന്‍ വഴി പരിശുദ്ധ കന്യക വലിയ കാര്യങ്ങള്‍ ലോകത്തിനു ചെയ്യുവാന്‍ പോകുന്നതായി അദ്ദേഹത്തിനു ദൈവിക ദര്‍ശനം ലഭിക്കുകയുണ്ടായി. പരിപൂര്‍ണ്ണമായ ഒരു പരിവര്‍ത്തനമാണ് അദ്ദേഹത്തിന് ഉണ്ടായത്. അദ്ദേഹമാണ് ബല്‍ജിയത്തില്‍ ലീജന്‍ ഓഫ് മേരിയുടെ സ്ഥാപകന്‍.

പ്രാര്‍ത്ഥന
💙💙💙💙💙

അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, അങ്ങു ശൈശവ ദശയില്‍ ത്തന്നെ ദൈവത്തിന് പരിപൂര്‍ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ. ദിവ്യനാഥേ, ഞങ്ങളും ദൈവസ്‌നേഹത്തിലും അങ്ങയോടുള്ള സ്‌നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്കിയരുളണമേ. അങ്ങ് ലോകപരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതന് വാസസ്ഥലം സജ്ജമാക്കി. ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹൃദയനാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

മറിയത്തിന്റെ വിമലഹൃദയമേ, ഇന്ത്യയ്ക്കു വേണ്ടി പ്രാര്ത്ഥി ക്കണമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements
Advertisements
Advertisements

Advertisement

29 thoughts on “Mathavinte Vanakkamasam – May 05

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s