⚜️⚜️⚜️⚜️ June 13 ⚜️⚜️⚜️⚜️
പാദുവായിലെ വിശുദ്ധ അന്തോണീസ്‌
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്.

1221-ല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രസിദ്ധമായ മാറ്റ്സിലെ സമ്മേളനത്തില്‍ വിശുദ്ധന്‍ പങ്കാളിയാവുകയും, ഫ്രാന്‍സിസ്കന്‍ സഭയുടെ റൊമാഗ്ന പ്രവിശ്യയിലേക്കയക്കപ്പെടുകയും ചെയ്തു. ആകസ്മികമായിട്ടാണ് വിശുദ്ധ അന്തോണീസ്‌ ഒരു സുവിശേഷ പ്രാസംഗികനായി മാറിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കേണ്ട പ്രാസംഗികന്‍ എത്താത്തതിനാല്‍ വിശുദ്ധന്റെ മേലധികാരി വിശുദ്ധനോട് പ്രസംഗപീഠത്തില്‍ കയറി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. അന്തോണീസിന്റെ പ്രസംഗവും പാണ്ഡിത്യവും എല്ലാവരേയും ആകര്‍ഷിച്ചു, അതിനാല്‍ തന്നെ വടക്കന്‍ ഇറ്റലി മുഴുവന്‍ സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധന്‍ നിയോഗിക്കപ്പെട്ടു. മതവിരുദ്ധവാദികളെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ വിശുദ്ധന്‍ വളരെയേറെ വിജയിച്ചതിനാല്‍ “മതവിരുദ്ധവാദികളുടെ ചുറ്റിക” എന്നാണ് വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. ഇതിനിടെ വിശുദ്ധന്റെ ആഴമായ പാണ്ഡിത്യം മൂലം വിശുദ്ധ ഫ്രാന്‍സിസ്‌, അന്തോണീസിനെ ദൈവശാസ്ത്ര അദ്ധ്യാപനായി നിയമിച്ചു.

ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു സുവിശേഷ പ്രഘോഷകനായിരുന്നു പാദുവായിലെ വിശുദ്ധ അന്തോണീസ്‌. വിശുദ്ധന്‍ ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടക്കുമായിരുന്നു, വിശുദ്ധന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ജനങ്ങള്‍ രാത്രിമുഴുവന്‍ ദേവാലയത്തില്‍ തങ്ങുമായിരുന്നു; ജനങ്ങളുടെ മനസ്സില്‍ അത്രമാത്രം സ്വാധീനമുള്ള ഒരു പ്രഘോഷകനായിരുന്നു വിശുദ്ധന്‍. പാദുവാ നഗരവുമായി ഒരു പ്രത്യേക ബന്ധം തന്നെ വിശുദ്ധനുണ്ടായിരുന്നു, കാരണം വിശുദ്ധന്റെ താമസ സ്ഥലവും, സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്രവും പാദുവാ ആയിരുന്നു.

1231-ല്‍ അനുതാപത്തിലൂന്നിയുള്ള നിരവധി സുവിശേഷ പ്രഘോഷണ പരമ്പരകള്‍ക്ക്‌ ശേഷം വിശുദ്ധന്റെ ശക്തി ക്ഷയിക്കുകയും, അതേ തുടര്‍ന്ന് അദ്ദേഹം കാംബോസാന്‍പിയറോയില്‍ ഏകാന്തവാസം നയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന്‍ തന്നെ വിശുദ്ധന് പാദുവായിലേക്ക്‌ മടങ്ങേണ്ടി വന്നു. പക്ഷേ വിശുദ്ധന് പാദുവായില്‍ എത്തുവാന്‍ കഴിഞ്ഞില്ല, ക്ഷീണിതനായ അന്തോണീസിനെ ആര്‍സെല്ലായിലെ ‘പുവര്‍ ക്ലാര’ സന്യാസിനീ മഠത്തില്‍ എത്തിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 36-വയസ്സായിരുന്നു പ്രായം. പാദുവാ നഗരം മുഴുവനും വിശുദ്ധന്റെ അന്ത്യത്തില്‍ ദുഃഖമാചരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്തോണീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും, 1946-ല്‍ പിയൂസ്‌ പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.

തിരുസഭയിലെ ഏറ്റവും പ്രസിദ്ധരായ വിശുദ്ധരില്‍ ഒരാളാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്‌. കാണാതെപോകുന്ന സാധനങ്ങളുടേയും, മറ്റനവധി കാര്യങ്ങളുടേയും മധ്യസ്ഥനാണ് വിശുദ്ധ അന്തോണീസ്‌. ബ്രസീലില്‍ വിശുദ്ധനെ സൈന്യത്തിലെ ഒരു ജെനറല്‍ ആയിട്ടാണ് പരിഗണിക്കുന്നത്; പാവപ്പെട്ടവരുടെ മധ്യസ്ഥ സഹായിയായും വിശുദ്ധനെ കരുതുന്നു. മാത്രമല്ല വിശുദ്ധ അന്തോണീസ് മരിച്ച നിമിഷം മുതല്‍ വലിയ അത്ഭുതപ്രവര്‍ത്തകനായിട്ടാണ് വിശുദ്ധനെ പരിഗണിച്ച് വരുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഐറിഷുകാരനായ ദാമ്നാദ്

2. കൊര്‍ഡോവയിലെ ഫാന്‍ഡിലാസ്

3. റോമന്‍ കന്യകയായ ഫെലിക്കുള

4. ആഫ്രിക്കന്‍ രക്തസാക്ഷികളായ ഫെര്‍ത്തുണാത്തൂസും ലൂസിയനും

5. ഇറ്റലിക്കാരനായ പെരെഗ്രിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 13

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയം വിനയത്തിന്‍റെ ഉദാത്ത മാതൃക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വിനയം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു പുണ്യമാണ്. ഭാഗ്യപൂര്‍ണ്ണവും സമാധാന സംപുഷ്ടവുമായ ലോകജീവിതം നയിക്കുന്നതിന് വിനയശീലം ആവശ്യമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈശോയുടെ ദിവ്യഹൃദയമാണ് അതുല്യമായ ഈ സല്‍ഗുണത്തിനും മാതൃക. ജീവിതകാലം മുഴുവനിലും പ്രത്യേകിച്ച് പീഡാനുഭവത്തിലും ഈശോ പ്രദര്‍ശിപ്പിച്ച വിനയശീലം അത്ഭുതകരമാണ്. സ്നേഹനിധിയായ ഈശോ ഒരു കുഞ്ഞാടിനെപ്പോലെ മൗനം അവലംഭിച്ചാണ് തന്റെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സഹിച്ചത്. അന്തരീക്ഷത്തില്‍ നക്ഷത്രസമൂഹങ്ങളെയും ആഴിയുടെ അടിത്തട്ടില്‍ മത്സ്യങ്ങളെയും ഭൂമിയില്‍ സര്‍വ്വചരാചരങ്ങളേയും സൃഷ്ടിച്ച വിശ്വവിധാതാവായ ദൈവം യഹൂദജനം പ്രദര്‍ശിപ്പിച്ച അപമര്യാദകളും ഉപദ്രവങ്ങളും, അസന്തുഷ്ടിയും ആവലാതിയും കൂടാതെ സഹിച്ചു.

മൂന്നു വര്‍ഷത്തോളം ദൈര്‍ഖ്യമുണ്ടായിരിന്ന ഈശോയുടെ പരസ്യജീവിത കാലത്ത് അവിടുന്നു പഠിപ്പിച്ചെടുത്ത ശിഷ്യരില്‍ ഒരുവനായ യൂദാസ് അവിടുത്തെ ഒറ്റിക്കൊടുക്കുന്നതിനായി വന്നപ്പോള്‍ അവരെ ശാസിച്ചു ശിക്ഷിക്കുവാന്‍ അവിടുന്നു തയ്യാറായില്ല. “സ്നേഹിതാ! നീ എന്തിനാണ് വന്നിരിക്കുന്നുവെന്ന്” സ്നേഹപൂര്‍വ്വം ചോദിക്കയാണ് അവിടുന്ന് ചെയ്തത്. അപ്പ്സ്തോല പ്രമുഖനായ പത്രോസ് ഈശോയെ അറിയുകയില്ലെന്നു മൂന്നു പ്രാവശ്യം സത്യം ചെയ്തു പറഞ്ഞു. അദ്ദേഹത്തിന്‍റെ നേരെ വെറുപ്പിന്‍റെ ഒരു അംശം പോലും പ്രദര്‍ശിപ്പിക്കാതെ അനുഗ്രഹ പൂര്‍ണ്ണമായും നോട്ടത്താല്‍ അനുതാപത്തിലേക്ക് ക്ഷണിക്കുകയാണ് അവിടുന്ന് ചെയ്തത്. വിശുദ്ധ തോമാശ്ലീഹ ഈശോയുടെ ഉയിര്‍പ്പിനെപ്പറ്റി അവിശ്വാസം പ്രകടിച്ചപ്പോള്‍ അവിടുന്നു അദ്ദേഹത്തിന് പ്രത്യക്ഷനായി തന്‍റെ മുറിവുകളില്‍ സ്പര്‍ശിക്കുന്നതിനു അനുവദിക്കുകയുണ്ടായി. ക്ലേശപൂര്‍ണ്ണമായ മരണം വരെ ഈശോ വിനയനിധിയായിട്ടാണ് പെരുമാറിയത്.

നമ്മുടെ നാഥനും നേതാവുമായ ഈശോയുടെ മാതൃക നമുക്കും അനുകരിക്കാം. ശത്രുക്കളെപ്പോലും സ്നേഹപൂര്‍വ്വം വീക്ഷിച്ച അവിടുത്തെ ശിഷ്യരായ നാം നമ്മുടെ സഹോദരന്മാരുടെ നേരെ പകയും ദ്വേഷവും വച്ചു പുലര്‍ത്തുന്നതു ശരിയാണോ? ശത്രുക്കള്‍‍ക്കുവേണ്ടി അന്ത്യനിമിഷം പ്രാര്‍ത്ഥിച്ച അവിടുത്തെ അനുകരിക്കുവാന്‍ ആത്മാര്‍ത്ഥമായി നാം സന്നദ്ധരാകുന്നുണ്ടോ? ഈശോയുടെ വിനയശീലം അനുകരിക്കാന്‍ നമുക്കു ശ്രമിക്കാം.

ജപം
❤️❤️

ആരാധനയ്ക്കു യോഗ്യമായ ഈശോയുടെ ദിവ്യഹൃദയമേ! സമാധാനത്തിന്‍റെ ആലയമേ! അങ്ങേ വിനയസ്വഭാവത്തെയും ക്ഷമയും ഓര്‍ത്തു ധ്യാനിക്കയാല്‍ എന്‍റെ ആത്മസ്ഥിതി ഏറ്റം നിര്‍ഭാഗ്യാവസ്ഥയില്‍ ആയിരിക്കുന്നുവെന്നറിഞ്ഞു ഖേദിക്കുന്നു. ഓ! മാധുര്യം നിറഞ്ഞ എന്‍റെ രക്ഷിതാവിന്‍റെ ദിവ്യഹൃദയമേ! ദുര്‍ഗുണങ്ങളാല്‍ നിറഞ്ഞ എന്‍റെ ഹൃദയത്തെ മാറ്റി ഇതില്‍ അങ്ങേ ദിവ്യഹൃദയത്തിലെ വിനയശീലം ധാരാളമായി നല്‍കണമെന്നും അങ്ങേ അനന്തമായ ക്ഷമയും വിനയശീലത്തെയും ഓര്‍ത്തു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥന
❤️❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

വിനയശീലത്തിന്‍റെ മാതൃകയായ ഈശോയുടെ തിരുഹൃദയമേ, എനിക്കു വിനയശീലം തന്നരുളണമേ.

സല്‍ക്രിയ
❤️❤️❤️❤️

നമ്മുടെ മനസ്സിന് വിരോധമായി എന്തെങ്കിലും ഇന്നു സംഭവിച്ചാല്‍ അതു ക്ഷമയോടു കൂടെ സഹിക്കുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading