പുറപ്പാട് പുസ്തകം, അദ്ധ്യായം 26

സാക്ഷ്യകൂടാരം

1 പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്‌തെ ടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍: കെരൂബുകളെക്കൊണ്ടു വിദഗ്ധമായി അലങ്കരിച്ചതുമായിരിക്കണം.2 ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരിക്കണം: എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കണം.3 അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തുതുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും.4 ആദ്യഗണം വിരികളില്‍ ഒടുവിലത്തേതിന്റെ വക്കില്‍ നീല നൂല്‍കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം; അപ്രകാരംതന്നെ, രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും.5 ആദ്യത്തെ വിരിയില്‍ അന്‍പതു വളയങ്ങള്‍ ഉണ്ടാക്കണം. രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും അന്‍പതു വളയങ്ങള്‍ ഉണ്ടാക്കണം. വളയങ്ങള്‍ ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലായിരിക്കണം.6 സ്വര്‍ണംകൊണ്ട് അന്‍പതു കൊളുത്തുകള്‍ ഉണ്ടാക്കണം. ഇരുഗണം വിരികളും കൊളുത്തുകൊണ്ടു യോജിപ്പിക്കുമ്പോള്‍ അതൊരു കൂടാരമാകും.7 കൂടാരത്തിന്റെ മുകള്‍ഭാഗം മൂടുന്നതിനായി ആട്ടിന്‍രോമം കൊണ്ടു പതിനൊന്നു വിരികള്‍ ഉണ്ടാക്കണം.8 ഓരോ വിരിക്കും മുപ്പതുമുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കണം.9 അഞ്ചു വിരികള്‍ യോജിപ്പിച്ച് ഒരു ഗണവും ആറു വിരികള്‍ യോജിപ്പിച്ച് വേറൊരു ഗണവും ഉണ്ടാക്കുക. ആറാമത്തെ വിരി കൂടാരത്തിന്റെ മുന്‍ഭാഗത്തു മടക്കിയിടുക.10 ഒന്നാമത്തെ ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ അന്‍പതു വളയങ്ങളും രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ അന്‍പതു വളയങ്ങളും തുന്നിച്ചേര്‍ക്കുക.11 ഓടുകൊണ്ടുള്ള അന്‍പതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ഇട്ട് കൂടാരം ഒന്നായി യോജിപ്പിക്കുക.12 അവശേഷിക്കുന്ന ഒരു പകുതിവിരി കൂടാരത്തിന്റെ പിന്നില്‍ തൂക്കിയിടണം.13 മേല്‍വിരിയുടെ നീളത്തില്‍ ഓരോ വശത്തും അവശേഷിക്കുന്ന ഓരോ മുഴം ഇരുവശങ്ങളും മറയ്ക്കാനായി തൂക്കിയിടണം.14 ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടു കൂടാരത്തിനു മൂടി ഉണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരു ആവരണവും ഉണ്ടാക്കണം.15 കരുവേലമരത്തിന്റെ പലകകള്‍കൊണ്ടു കൂടാരത്തിനു നിവര്‍ന്നു നില്‍ക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം.16 ഓരോ പലകയുടെയും നീളം പത്തുമുഴവും വീതി ഒന്നരമുഴവും ആയിരിക്കണം.17 പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍വീതം വേണം. എല്ലാപലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം.18 കൂടാരത്തിനു ചട്ടപ്പലകകള്‍ ഉണ്ടാക്കണം; തെക്കുവശത്ത് ഇരുപതു പലകകള്‍.19 ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാല്‍പതു പാദകുടങ്ങള്‍ ഉണ്ടാക്കണം; ഓരോ പലകയുടെയും അടിയിലുള്ള രണ്ടു കുടുമകള്‍ക്ക് രണ്ടു പാദകുടങ്ങള്‍ വീതം.20 കൂടാരത്തിന്റെ രണ്ടാംവശമായ വടക്കുവശത്തേക്കായി ഇരുപതു പലകകള്‍ നിര്‍മിക്കണം.21 ഓരോ പലകയ്ക്കുമിടയില്‍ രണ്ടുവീതം വെള്ളികൊണ്ട് നാല്‍പതു പാദകുടങ്ങള്‍ ഉണ്ടായിരിക്കണം.22 കൂടാരത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തേക്കായി ആറു പലകകള്‍ നിര്‍മിക്കണം.23 കൂടാരത്തിന്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകള്‍ ഉണ്ടാക്കണം.24 അവയുടെ ചുവടുകള്‍ അകന്നുനില്‍ക്കണം; മുകളില്‍ അവ ഒരു വളയംകൊണ്ടു യോജിപ്പിക്കണം. രണ്ടു പല കകള്‍ക്കും ഇപ്രകാരംതന്നെ. അവ രണ്ടും മൂലപ്പലകകളായിരിക്കും.25 അങ്ങനെ എട്ടു പലകകളും ഓരോ പലകയുടെയും അടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരിക്കണം.26 കരുവേലമരംകൊണ്ട് അഴികള്‍ ഉണ്ടാക്കണം. കൂടാരത്തിന്റെ ആദ്യവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍ വേണം.27 കൂടാരത്തിന്റെ രണ്ടാമത്തെ വശത്തുള്ള പല കകള്‍ക്ക് അഞ്ച് അഴികളും പിന്‍ഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകള്‍ക്ക് അഞ്ച് അഴികളും ഉണ്ടാക്കണം.28 നടുവിലെ അഴി പലകകളുടെ മധ്യത്തിലൂടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എത്തണം.29 പലകകള്‍ സ്വര്‍ണം കൊണ്ടു പൊതിയണം. അഴികള്‍ കടത്തുന്നതിന് അവയില്‍ സ്വര്‍ണം കൊണ്ടു വളയങ്ങള്‍ നിര്‍മിക്കണം. അഴികളും സ്വര്‍ണംകൊണ്ടു പൊതിയണം.30 മലയില്‍വച്ചു കാണിച്ചുതന്ന മാതൃകയനുസരിച്ചാണ് കൂടാരം പണിയേണ്ടത്.31 പിരിച്ച നൂല്‍കൊണ്ടു നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതുമായ നേര്‍ത്ത ചണത്തുണികൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. അതില്‍ കെരൂബുകളെ തുന്നിച്ചേര്‍ക്കണം.32 കരുവേലമരംകൊണ്ടു പണിതു സ്വര്‍ണം പൊതിഞ്ഞനാലു തൂണുകളില്‍ അതു തൂക്കിയിടണം. തൂണുകളുടെ കൊളുത്തുകള്‍ സ്വര്‍ണംകൊണ്ടും പാദകുടങ്ങള്‍ വെള്ളികൊണ്ടും നിര്‍മിക്കണം.33 തിരശ്ശീല കൊളുത്തുകളില്‍ തൂക്കിയിട്ടതിനുശേഷം സാക്ഷ്യപേടകം അതിനുള്ളിലേക്കു കൊണ്ടുവരണം. ഈ തിര ശ്ശീല വിശുദ്ധസ്ഥലത്തുനിന്നു ശ്രീകോവിലിനെ വേര്‍തിരിക്കും.34 ശ്രീകോവിലില്‍ സാക്ഷ്യ പേടകത്തിനു മുകളില്‍ കൃപാസനം സ്ഥാപിക്കണം.35 തിരശ്ശീലയ്ക്കുവെളിയില്‍ മേശയും മേശയ്‌ക്കെതിരേ കൂടാരത്തിന്റെ തെക്കുവശത്തു വിളക്കുകാലും സ്ഥാപിക്കണം. മേശ കൂടാരത്തിന്റെ വടക്കുവശത്തായിരിക്കണം.36 നേര്‍മയില്‍ നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതും ചിത്രത്തുന്നലാല്‍ അലംകൃതവുമായ ചണവസ്ത്രംകൊണ്ട് കൂടാരവാതിലിന് ഒരുയവനിക ഉണ്ടാക്കണം.37 ഈയവനിക തൂക്കിയിടുന്നതിന് കരുവേലമരംകൊണ്ട് അഞ്ചു തൂണുകള്‍ ഉണ്ടാക്കണം. അവ സ്വര്‍ണത്തില്‍ പൊതിയണം. അവയ്ക്കു സ്വര്‍ണക്കൊളുത്തുകളും ഓടുകൊണ്ടുള്ള അഞ്ചു പാദകുടങ്ങളുമുണ്ടായിരിക്കണം.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading