തപസ്സു ചിന്തകൾ 16
സ്നേഹത്തോടും അനുകമ്പയോടും കൂടി വ്യാപരിക്കാം
“ഓരോ വ്യക്തിയോടും സ്നേഹത്തോടും അനുകമ്പയോടും ഈശോയിൽ നിന്നു വരുന്ന സമാശ്വാസത്തോടുംകൂടെ അടുത്തായിരിക്കാൻ സഭ ആഗ്രഹിക്കുന്നു. ” ഫ്രാൻസീസ് പാപ്പ
സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുകഎന്നത് ഏതു മനുഷ്യന്റെയും സ്വഭാവത്തെ സ്വർഗീയമാക്കുന്നഗുണവിശേഷങ്ങളാണ്.
സ്നേഹത്തോടും അനുകമ്പയോടും കൂടി ആവശ്യക്കാരുടെ മുമ്പിൽ നാം ആയിരിക്കുമ്പോൾ ദൈവീകതയുടെ അംശം നമ്മളിലൂടെ പ്രസരിക്കുകയാണ് ചെയ്യുക. നമ്മുടെ ആത്മീയ നിഷ്ഠകളിലൂടെ സ്നേഹവും അനുകമ്പയും വർദ്ധിക്കുന്നതിനുസരിച്ചേ നമ്മുടെ ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുകയുള്ളു. ജീവൻ്റെ സംസ്കാരം, കാരുണ്യത്തിൻ്റെ സംസ്കാരം ഇവ നമ്മുടെ സമൂഹങ്ങളിൽ രൂപപ്പെടണമെങ്കിൽ അനുകമ്പയും സ്നേഹവും ഉള്ള വ്യക്തികളുടെ കൂട്ടായ്മകൾ വളർന്നു വരണം. ഈ രണ്ടു ഗുണങ്ങളും ഒരു വ്യക്തിയിൽ നിറയുന്നത് അനുസരിച്ച് നോമ്പുകാലം അർത്ഥപൂർണ്ണം ആവും. മറ്റുള്ളവരോട് അനുകമ്പ കാണിക്കുമ്പോൾ, സ്നേഹം ചൊരിയുമ്പോൾ നാമം അറിയാതെ ദൈവീക പൂർണ്ണതയിലേക്ക് നടന്ന് അടുക്കുകയാണ്. അതിനായി നോമ്പിലെ ഈ ദിവസം നമുക്ക് തീഷ്ണതയോടെ പ്രാർത്ഥിക്കാം ജാഗ്രതയോടെ വ്യാപരിക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs