വിശുദ്ധ ജോൺ ക്രിസോസ്റ്റം

ആജീവനാന്തം നമ്മുടെ ആത്മാവിന്റെ പോഷണത്തിനും ദൈവത്തോടുള്ള അനുരഞ്ജനത്തിനും സഹായിക്കുന്ന നമ്മുടെ പുരോഹിതർ ഇന്ന് ചില ഗ്രൂപ്പുകൾക്ക് ‘വെള്ളനൈറ്റിക്കാർ’ മാത്രമാണ്. അവരുടെ കാണപ്പെട്ട ദൈവങ്ങൾ ഇന്ന് ചില അൽമായരാണ്. അവരുടെ പറച്ചിലുകൾ വേദവാക്യങ്ങളാണ്. കർത്താവിന് പോലും അത് കഴിഞ്ഞേ സ്ഥാനമുള്ളു എന്ന് തോന്നുന്നു.

കത്തോലിക്കാസഭയിൽ ഇന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ തിരുന്നാളാണ്. അദ്ദേഹം പുരോഹിതരെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, “കർത്താവിന്റെ പുരോഹിതരേ, മറ്റ് മനുഷ്യരുടെ എല്ലാവിധ മാഹാത്മ്യങ്ങളും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയുമ്പോൾ ഒന്നുമല്ലാതായിതീരുന്നു. നിങ്ങൾ മനുഷ്യർക്കിടയിലാണ് പൗരോഹിത്യം നിർവ്വഹിക്കുന്നതെന്നത് സത്യം തന്നെ. എന്നാലത് സ്വർഗ്ഗീയ അധികാരശ്രേണിയിലുള്ളതാണ്. പരിശുദ്ധാത്മാവാണ് നിങ്ങൾ പരികർമ്മം ചെയ്യുന്ന രഹസ്യങ്ങളുടെ പ്രാണേതാവ്. നിങ്ങൾ ഏലിയാ പ്രവാചകരെക്കാൾ ഉന്നതരാണ്. നിങ്ങളുടെ കൈകളിൽ അഗ്നിയല്ല, വിശ്വാസികളിലേക്ക് കൃപ ചൊരിയുന്ന പരിശുദ്ധാത്മാവായ ദൈവമാണ് വസിക്കുന്നത്”.

പുരോഹിതരെ എങ്ങനെ അധിക്ഷേപിക്കാനും നമുക്ക് മടിയില്ലാതായി എന്നത് രണ്ടുമൂന്ന് കൊല്ലങ്ങൾ കൊണ്ട് വന്ന മാറ്റമാണ്. ഇന്ന് ഫേക്ക് ഐഡിയുടെ ആവശ്യം പോലും ആളുകൾക്ക് ഇല്ല. കാരണം കൊറോണ കൊണ്ടുവന്ന ശീലങ്ങൾ പോലെ അതൊരു ന്യൂ നോർമൽ കാര്യമാണ്. എങ്ങനെയൊക്കെ അവരെ അധിക്ഷേപിച്ചാലും തങ്ങൾ ഒറ്റക്കാവില്ലെന്നും വലിയൊരു ഗ്രൂപ്പിന്റെ പിൻബലം ഉണ്ടെന്നുമുള്ള ധൈര്യം. ഫലം കൊണ്ട് വൃക്ഷത്തെ അറിയാമെന്ന് നമ്മൾ ബൈബിളിൽ വായിക്കുന്നു. അസഹിഷ്ണുതയും അധിക്ഷേപവും പരിഹാസവും സഭാസ്നേഹികളുടെ ലക്ഷണമായത് എന്ന് മുതലാണ്. ലക്ഷ്യം നല്ലതായാൽ മതിയോ, അതിലേക്കുള്ള മാർഗ്ഗങ്ങൾ ക്രൈസ്തവികമാകണ്ടേ? നിങ്ങൾ പറ്റിപ്പിടിച്ചുനിൽക്കുന്ന ഗ്രൂപ്പുകളിൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ കാണുന്നുണ്ടോ? ദീർഘക്ഷമ, സൗമ്യത, സംസാരിക്കുമ്പോൾ ആത്മസംയമനം ഇതൊക്കെയുണ്ടോ? ഈ പറയുന്ന എനിക്കിതൊക്കെ ഉണ്ടെന്നുള്ള ഒരു അവകാശവാദവുമില്ല. പക്ഷേ ഗ്രൂപ്പിലെ ആളുകളുടെ സംസാരരീതികളും പ്രവണതകളും വെച്ച് നിങ്ങൾ ഗ്രൂപ്പുകളെ വിലയിരുത്തണം കൂട്ടുകാരെ. അന്ധമായി ആർക്കും അടിമകളാവരുത്.

വിശുദ്ധ ജോൺ ക്രിസോസ്റ്റമിനെ കോൺസ്റ്റാന്റിനോപ്പിൾ ചക്രവർത്തിനിയായിരുന്ന യുഡക്‌സിയാ നാടുകടത്തിയപ്പോൾ അദ്ദേഹം എഴുതി. ” നഗരത്തിൽ നിന്ന് ഓടി രക്ഷപ്പെടുമ്പോൾ എനിക്കത് ദൌര്‍ഭാഗ്യമാണെന്ന് തോന്നിയില്ല.എന്റെ ഹൃദയം അവാച്യമായ സാന്ത്വനത്താൽ കവിഞ്ഞൊഴുകുകയായിരുന്നു. ചക്രവർത്തിനി എന്നെ ഭ്രഷ്ടനാക്കുന്നെങ്കിൽ ( ഞാൻ എന്നോട് തന്നെ പറഞ്ഞു) ഞാൻ കരുതും ഭൂമിയും അതുൾക്കൊള്ളുന്ന സകലതും കർത്താവിന്റെയാണെന്ന്. അവർ എന്നെ കടലിലെറിയുകയാണെങ്കിൽ ഞാൻ യോനായെപ്പോലെ കർത്താവിനെ വിളിച്ചപേക്ഷിക്കും. അവർ എന്നെ കല്ലെറിയാൻ കല്പിച്ചാൽ ഞാൻ വിശുദ്ധ സ്റ്റീഫൻറെ കൂട്ടാളിയാകും. അവർ എന്റെ ശിരസ്സ് ഛേദിക്കാൻ തീരുമാനിച്ചാൽ ഞാൻ വിശുദ്ധ സ്നാപകയോഹന്നാന്റെ മഹത്വം സ്വീകരിക്കും, എനിക്കുള്ളതെല്ലാം അവർ അപഹരിച്ചാൽ ഞാൻ ചിന്തിക്കും, ഞാൻ നഗ്നനായി ഭൂമിയുടെ അന്തരാളങ്ങളിൽ നിന്ന് വന്നു, അങ്ങനെ തന്നെ അവിടേക്ക് മടങ്ങുകയും ചെയ്യും”.

സഭാധികാരികളിൽ നിന്നോ നമ്മളെ നേർവഴിക്കു നടത്തേണ്ട വൈദികരിൽ നിന്നോ എന്തെങ്കിലും തിരുത്തലുകളോ എതിർപ്പോ വന്നാൽ അത് ദൈവഹിതമായി സ്വീകരിക്കാനും നമ്മുടെ പ്രവൃത്തികൾ ദൈവത്തിന് ഹിതകരമാണോ എന്ന് പുനപരിശോധിക്കാനും അനുസരിക്കാനുമൊക്കെ ദൈവകൃപ കൂടിയേ തീരൂ. പരിശുദ്ധാത്മാവ് പകരുന്ന വിവേകത്തോടെ ചിന്തിക്കാം. കാലത്തിന്റെ അടയാളങ്ങളും ദൈവഹിതവും വിവേചിച്ചറിയാം. ദൈവമക്കളെ ഭിന്നിപ്പിക്കാനും നാമാവശേഷമാക്കാനുമുള്ള സാത്താന്റെ കുടിലതന്ത്രങ്ങൾ തിരിച്ചറിയാം. ആക്രോശങ്ങൾ കുറക്കാം.

ക്രിസ്ത്യാനികൾക്കായി നിലകൊള്ളുന്ന ഗ്രൂപ്പുകൾ ചിലപ്പോഴൊക്കെ വിദ്വേഷത്തിന്റെയും പകയുടെയും പാതകൾ സ്വീകരിക്കുന്നത് വെടിഞ്ഞ്, പ്രതിബന്ധമായി – എതിരഭിപ്രായവുമായി നില്ക്കുന്നവരെ താറടിക്കാൻ ശ്രമിക്കാതെ, ക്രിസ്തുമാർഗ്ഗത്തിൽ… ക്രൈസ്തവികമായി ചരിച്ചിരുന്നെങ്കിൽ എല്ലാം കൊണ്ടും എത്ര നല്ലതായിരുന്നേനെ. എല്ലാവരും അവർക്കൊപ്പം ഒരു പ്രശ്നവുമില്ലാതെ നിലകൊണ്ടേനെ. അതിന് അവർക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ജിൽസ ജോയ് ✍️

May be an image of 1 person and text that says "oắi δdi IoàN IOAN NHC 0XPyCOSOH メナ+ Let the mouth fast from foul words and unjust criticism. For what good is it if we abstain from birds and fishes, but bite and devour our brothers? St. John Chrysostom"
St. John Chrysostom Quote
Advertisements

Leave a comment