The Book of 2 Kings, Chapter 4 | 2 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

Advertisements

2 രാജാക്കന്മാർ, അദ്ധ്യായം 4

വിധവയുടെ എണ്ണ

1 പ്രവാചകഗണത്തില്‍ ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവ് മരിച്ചിരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ ഭക്തനായിരുന്നുവെന്ന് അങ്ങേക്ക് അറിയാമല്ലോ. അവനു കടംകൊടുത്തവന്‍ ഇതാ എന്റെ കുട്ടികള്‍ രണ്ടുപേരെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.2 എലീഷാ അവളോടു പറഞ്ഞു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്റെ വീട്ടില്‍ എന്തുണ്ട്? അവള്‍ പറഞ്ഞു: ഈ ദാസിയുടെ വീട്ടില്‍ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.3 അവന്‍ പറഞ്ഞു: നീ ചെന്ന് അയല്‍ക്കാരില്‍നിന്ന് ഒഴിഞ്ഞപാത്രങ്ങള്‍ ധാരാളം ശേഖരിക്കുക.4 പിന്നെ നീയും നിന്റെ പുത്രന്‍മാരും അകത്തുകടന്ന്പാത്രങ്ങളില്‍ എണ്ണ പകരുക. നിറയുന്നതു നിറയുന്നതു മാറ്റിവയ്ക്കുക.5 അവള്‍ വീട്ടില്‍ച്ചെന്ന് പുത്രന്‍മാരെ അകത്തുവിളിച്ച് വാതിലടച്ചു. അവള്‍ പകരുകയും അവര്‍ പാത്രങ്ങള്‍ എടുത്തുകൊടുക്കുകയും ചെയ്തു.6 പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ അവള്‍ പുത്രനോട് ഇനിയും കൊണ്ടുവരുക എന്നുപറഞ്ഞു. ഇനി പാത്രമില്ലെന്ന് അവന്‍ പറഞ്ഞപ്പോള്‍ എണ്ണയുടെ ഒഴുക്കു നിലച്ചു.7 അവള്‍ ദൈവപുരുഷന്റെ അടുത്തുചെന്നു വിവരം അറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു: പോയി എണ്ണ വിറ്റു കടം വീട്ടുക. ശേഷിക്കുന്നതുകൊണ്ട് നീയും പുത്രന്‍മാരും ഉപജീവനം കഴിക്കുക.

ഷൂനേംകാരിയുടെ മകന്‍

8 ഒരിക്കല്‍ എലീഷാ ഷൂനേമില്‍ ചെന്നപ്പോള്‍ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവന്‍ ഭക്ഷണത്തിന് ആ വീട്ടില്‍ ചെല്ലുക പതിവായി.9 അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഇതിലെ പോകാറുള്ള ആ മനുഷ്യന്‍ ഒരു ദൈവപുരുഷനാണ്.10 നമുക്കു മട്ടുപ്പാവില്‍ ചെറിയ ഒരു മുറിയുണ്ടാക്കി അതില്‍ കിടക്കയും മേശയും കസേരയും വിളക്കും വയ്ക്കാം. വരുമ്പോഴൊക്കെ അവന് അവിടെ വിശ്രമിക്കാമല്ലോ.11 ഒരിക്കല്‍ അവന്‍ അവിടെ വിശ്രമിക്കുകയായിരുന്നു.12 ഷൂനേംകാരിയെ വിളിക്കാന്‍ അവന്‍ തന്റെ ഭൃത്യന്‍ ഗഹസിയോടു പറഞ്ഞു: അവന്‍ വിളിച്ചപ്പോള്‍ അവള്‍ വന്ന് മുന്‍പില്‍നിന്നു.13 എലീഷാ ഭൃത്യനോടു പറഞ്ഞു: അവളോടുപറയുക, നീ ഞങ്ങള്‍ക്കുവേണ്ടി എത്ര ബുദ്ധിമുട്ടി. ഞങ്ങള്‍ എന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ ശുപാര്‍ശ ചെയ്യണമോ? അവള്‍ പറഞ്ഞു: ഞാന്‍ വസിക്കുന്നത് എന്റെ ജനത്തിന്റെ കൂടെയാണ്.14 എലീഷാ പറഞ്ഞു: അവള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? ഗഹസി പറഞ്ഞു: അവള്‍ക്കു മക്കളില്ല, ഭര്‍ത്താവ് വൃദ്ധനുമാണ്.15 അവന്‍ പറഞ്ഞു: അവളെ വിളിക്കുക. വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു.16 എലീഷാ പറഞ്ഞു: അടുത്തവര്‍ഷം ഈ സമയത്ത് നീ ഒരു പുത്രനെ താലോലിക്കും. അവള്‍ പറഞ്ഞു: ഇല്ല, ദൈവപുരുഷാ, പ്രഭോ, ഈ ദാസിയോടു വ്യാജം പറയരുതേ!17 എലീഷാ പറഞ്ഞതുപോലെ അവള്‍ ഗര്‍ഭം ധരിച്ച് അടുത്ത വസന്തത്തില്‍ ഏകദേശം ആ സമയത്ത് ഒരു പുത്രനെ പ്രസവിച്ചു.18 കുട്ടി വളര്‍ന്നു. ഒരു ദിവസം അവന്‍ കൊയ്ത്തുകാരോടുകൂടെ ആയിരുന്ന പിതാവിന്റെ അടുത്തേക്കു ചെന്നു.19 അവന്‍ പറഞ്ഞു: അയ്യോ! എന്റെ തല, എന്റെ തല വേദനിക്കുന്നു. പിതാവു ഭൃത്യനോടു പറഞ്ഞു: അവനെ അമ്മയുടെ അടുക്കല്‍ കൊണ്ടുപോയി ആക്കൂ.20 അവന്‍ കുട്ടിയെ എടുത്ത് അമ്മയുടെ അടുക്കല്‍ ആക്കി. ഉച്ചവരെ കുട്ടി അമ്മയുടെ മടിയില്‍ ഇരുന്നു. പിന്നെ അവന്‍ മരിച്ചു.21 അവള്‍ അവനെ മുകളില്‍ കൊണ്ടുചെന്ന് ദൈവപുരുഷന്റെ കിടക്കയില്‍ കിടത്തിയതിനുശേഷം വാതിലടച്ചു പുറത്തുപോന്നു.22 അവള്‍ ഭര്‍ത്താവിനോടു വിളിച്ചുപറഞ്ഞു: ഒരു വേലക്കാരനെയും കഴുതയെയും ഇങ്ങോട്ടയയ്ക്കുക. ഞാന്‍ വേഗംപോയി ദൈവപുരുഷനെ കണ്ടു വരട്ടെ.23 അവന്‍ ചോദിച്ചു: നീ ഇന്ന് അവന്റെ അടുത്തേക്ക് പോകുന്നതെന്തിന്? ഇന്ന് അമാവാസിയോ സാബത്തോ അല്ലല്ലോ. അവള്‍ പറഞ്ഞു: നന്‍മ ഭവിക്കും.24 കഴുതയ്ക്കു ജീനിയിട്ടതിനുശേഷം അവള്‍ ഭൃത്യനോടു പറഞ്ഞു: വേഗം ഓടിക്കുക; ഞാന്‍ പറയാതെ വേഗം കുറയ്ക്കരുത്.25 അവള്‍ കാര്‍മല്‍മലയില്‍ ദൈവപുരുഷന്റെ അടുത്തെത്തി. അവള്‍ വരുന്നതു കണ്ടപ്പോള്‍ അവന്‍ ഭൃത്യന്‍ ഗഹസിയോടു പറഞ്ഞു: അതാ ഷൂനേംകാരി.26 ഓടിച്ചെന്ന് അവളെ സ്വീകരിച്ച് അവള്‍ക്കും ഭര്‍ത്താവിനും കുഞ്ഞിനും സുഖംതന്നെയോ എന്ന് അന്വേഷിക്കുക. സുഖംതന്നെ, അവള്‍ പറഞ്ഞു.27 അവള്‍ മലയില്‍ ദൈവപുരുഷന്റെ അടുത്തെത്തി അവന്റെ പാദങ്ങളില്‍ പിടിച്ചു. അവളെ തള്ളിമാറ്റുന്നതിന് ഗഹസി മുന്‍പോട്ടുവന്നു. എന്നാല്‍, ദൈവപുരുഷന്‍ പറഞ്ഞു: അവളെ തടയരുത്. അവള്‍ കഠിനദുഃഖത്തിലാണ്. കര്‍ത്താവ് അത് എന്നില്‍നിന്നു മറച്ചിരിക്കുന്നു, എന്നെ അറിയിച്ചിട്ടില്ല.28 അപ്പോള്‍ അവള്‍ പറഞ്ഞു: പ്രഭോ, ഞാന്‍ അങ്ങയോടു പുത്രനെ ആവശ്യപ്പെട്ടോ? എന്നെ വഞ്ചിക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ?29 അവന്‍ ഗഹസിയോടു പറഞ്ഞു: അരപ്പട്ട ധരിച്ച് എന്റെ വടിയും എടുത്തു ചെല്ലുക. വഴിയില്‍ ആരെ കണ്ടാലും അഭിവാദനം ചെയ്യരുത്; ആരെങ്കിലും അഭിവാദനം ചെയ്താല്‍ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി കുട്ടിയുടെ മുഖത്തു വയ്ക്കുക.30 അപ്പോള്‍ കുട്ടിയുടെ അമ്മ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുപോവുകയില്ല. അപ്പോള്‍ അവന്‍ അവളെ അനുഗമിച്ചു.31 ഗഹസി മുന്‍പേ പോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാല്‍ അനക്കമോ ജീവന്റെ ലക്ഷണമോ ഉണ്ടായില്ല. അവന്‍ മടങ്ങിവന്ന് എലീഷായോടു കുട്ടി ഉണര്‍ന്നിട്ടില്ലെന്നു പറഞ്ഞു.32 എലീഷാ ആ ഭവനത്തില്‍ ചെന്നപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.33 അവന്‍ ഉള്ളില്‍കടന്ന് വാതിലടച്ചു. മുറിക്കുള്ളില്‍ അവനും കുട്ടിയും മാത്രമായി. എലീഷാ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.34 അനന്തരം, കിടക്കയില്‍ കയറി തന്റെ വായ് കുട്ടിയുടെ വായോടും തന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളോടും തന്റെ കൈകള്‍ അവന്റെ കൈകളോടും ചേര്‍ത്തുവച്ച് അവന്റെ മേല്‍ കിടന്നു. അപ്പോള്‍ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി.35 എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു.36 എലീഷാ ഗഹസിയോടു ഷൂനേംകാരിയെ വിളിക്കുക എന്നുപറഞ്ഞു. അവന്‍ വിളിച്ചു; അവള്‍ വന്നു. എലീഷാ അവളോടു പറഞ്ഞു: നിന്റെ പുത്രനെ എടുത്തുകൊള്ളുക.37 അവള്‍ അവന്റെ പാദത്തിങ്കല്‍ വീണു നമസ്‌കരിച്ചു; എന്നിട്ട് കുട്ടിയെ എടുത്തുകൊണ്ടുപോയി.

വിഷം കലര്‍ന്ന ഭക്ഷണം

38 എലീഷാ വീണ്ടും ഗില്‍ഗാലില്‍ എത്തി. അവിടെ ക്ഷാമമായിരുന്നു. പ്രവാചകഗണം മുന്‍പിലിരിക്കേ അവന്‍ ഭൃത്യനോടു പറഞ്ഞു: പ്രവാചകഗണത്തിന് വലിയ പാത്രത്തില്‍ അവിയല്‍ തയ്യാറാക്കുക.39 അവരിലൊരാള്‍ വയലില്‍നിന്നു സസ്യങ്ങള്‍ ശേഖരിക്കുമ്പോള്‍ ഒരു കാട്ടുമുന്തിരി കാണുകയും അതില്‍നിന്നു മടി നിറയെ കായ്കള്‍ പറിച്ചെടുക്കുകയും ചെയ്തു. അവ എന്താണെന്നു മനസ്‌സിലാക്കാതെ നുറുക്കി പാത്രത്തിലിട്ടു.40 അനന്തരം, അവിയല്‍ വിളമ്പി. ഭക്ഷിച്ചു തുടങ്ങിയപ്പോള്‍ അവര്‍ നിലവിളിച്ചു: ദൈവപുരുഷാ, പാത്രത്തില്‍ മരണം പതിയിരിക്കുന്നു. അവര്‍ക്കു ഭക്ഷിക്കാന്‍ കഴിഞ്ഞില്ല.41 എലീഷാ പറഞ്ഞു: കുറച്ചു മാവു കൊണ്ടുവരുക. അവന്‍ മാവ് പാത്രത്തില്‍ ഇട്ടതിനുശേഷം ഇനി വിളമ്പി ഭക്ഷിക്കാം എന്നുപറഞ്ഞു. അപകടം നീങ്ങിയിരുന്നു.

അപ്പം വര്‍ധിപ്പിക്കുന്നു

42 ബാല്‍ഷാലിഷായില്‍നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ കുറെഅപ്പവും ഇരുപതു ബാര്‍ലിയപ്പവും കുറെപുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്ന് ദൈവപുരുഷനുകൊടുത്തു. അപ്പോള്‍ എലീഷാ പറഞ്ഞു: അത് ഇവര്‍ക്കു കൊടുക്കുക. ഇവര്‍ ഭക്ഷിക്കട്ടെ.43 ഭൃത്യന്‍ ചോദിച്ചു: നൂറ് ആളുകള്‍ക്കായി ഇതു ഞാന്‍ എങ്ങനെ പങ്കുവയ്ക്കും? അവന്‍ ആവര്‍ത്തിച്ചു: കൊടുക്കുക, അവര്‍ ഭക്ഷിക്കട്ടെ. എന്തെന്നാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു:അവര്‍ ഭക്ഷിക്കുകയും മിച്ചംവരുകയും ചെയ്യും.44 ഭൃത്യന്‍ അത് അവര്‍ക്കു വിളമ്പി. കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവര്‍ ഭക്ഷിച്ചു; മിച്ചംവരുകയും ചെയ്തു.

Advertisements

The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Prophet Elijah and Elisha
Advertisements
The prophet Elisha and the Shulamite
Advertisements
Advertisements

Leave a comment