2 രാജാക്കന്മാർ, അദ്ധ്യായം 25
ജറുസലെമിന്റെ പതനം
1 സെദെക്കിയായുടെ ഒന്‍പതാം ഭരണ വര്‍ഷം പത്താം മാസം പത്താംദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ സകല സൈന്യങ്ങളോടും കൂടെവന്ന് ജറുസലെമിനെ ആക്രമിച്ച്, ചുറ്റും ഉപരോധമേര്‍പ്പെടുത്തി.2 സെദെക്കിയായുടെ പതിനൊന്നാം ഭരണവര്‍ഷംവരെ നഗരം ഉപരോധിക്കപ്പെട്ടുകിടന്നു.3 നാലാംമാസം ഒന്‍പതാംദിവസം നഗരത്തില്‍ ക്ഷാമം വളരെ രൂക്ഷമായി. ജനത്തിന് ഭക്ഷിക്കാനൊന്നുമുണ്ടായിരുന്നില്ല.4 കല്‍ദായര്‍ നഗരം വളഞ്ഞിരുന്നെങ്കിലും കോട്ടയില്‍ പിളര്‍പ്പുണ്ടാക്കി, രാജാവും പടയാളികളും രാജകീയോദ്യാനത്തിനടുത്തുള്ള രണ്ടു ചുമരുകള്‍ക്കിടയിലുള്ള വാതിലിലൂടെ രാത്രി പലായനം ചെയ്തു. അരാബായെ ലക്ഷ്യമാക്കിയാണ് അവര്‍ പോയത്.5 എന്നാല്‍, കല്‍ദായസൈന്യം രാജാവിനെ അനുധാവനം ചെയ്ത് ജറീക്കോ സമതലത്തില്‍വച്ചു മറികടന്നു. അപ്പോള്‍ അവന്റെ പടയാളികള്‍ ചിതറിപ്പോയി.6 കല്‍ദായര്‍ രാജാവിനെ പിടിച്ച് റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു.7 പുത്രന്‍മാരെ അവന്റെ കണ്‍മുന്‍പില്‍ വച്ചു നിഗ്രഹിച്ചു. അവനെ, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതിനുശേഷം, ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
ദേവാലയം നശിപ്പിക്കുന്നു
8 ബാബിലോണ്‍രാജാവായ നബുക്കദ് നേസറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അഞ്ചാംമാസം ഏഴാംദിവസം അവന്റെ അംഗരക്ഷകന്‍മാരുടെ നായകനായ ദാസന്‍ നബുസരദാന്‍ ജറുസലെമില്‍ വന്നു.9 അവിടെ കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും ജറുസലെമിലെ വീടുകളും അഗ്‌നിക്കിരയാക്കി; മാളികകള്‍ കത്തിചാമ്പലായി.10 അവനോടുകൂടെ ഉണ്ടായിരുന്ന കല്‍ദായ സൈന്യം ജറുസലെമിനു ചുറ്റുമുള്ള കോട്ട തകര്‍ത്തു.11 നഗരത്തില്‍ അവശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍ രാജാവിനോടു കൂറു പ്രഖ്യാപിച്ചവരെയും, അവശേഷിച്ചിരുന്ന കരകൗശലക്കാരെയും നബുസരദാന്‍ തന്നോടു കൂടെക്കൊണ്ടുപോയി.12 അതിദരിദ്രരായ ചിലരെ ഉഴവുകാരായും മുന്തിരിത്തോട്ടപ്പണിക്കാരായും അവിടെത്തന്നെ നിയോഗിച്ചു.13 ദേവാലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും ജലസംഭരണിയും കല്‍ദായര്‍ കഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി.14 കലശങ്ങള്‍, കോരികകള്‍, തിരിക്കത്രികകള്‍, ധൂപത്തളികകള്‍,15 ദേവാലയ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ഓട്ടുപാത്രങ്ങള്‍, നെരിപ്പോടുകള്‍, കോപ്പകള്‍ എന്നിവയെല്ലാം അവന്‍ കൊണ്ടുപോയി. സ്വര്‍ണമോ വെള്ളിയോ ആയി ഉണ്ടായിരുന്നതെല്ലാം അവന്‍ കൊണ്ടുപോയി.16 കര്‍ത്താവിന്റെ ആലയത്തില്‍ സോളമന്‍ നിര്‍മിച്ച രണ്ടു സ്തംഭങ്ങള്‍ ജലസംഭരണി, പീഠങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ച ഓടിന്റെ തൂക്കം നിര്‍ണയാതീതമായിരുന്നു.17 ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം. അതിന് മൂന്നുമുഴം ഉയരത്തില്‍ ഓടുകൊണ്ടു നിര്‍മിച്ച മകുടം ഉണ്ടായിരുന്നു. അതിന് ചുറ്റും വലപ്പണിയും മാതളനാരങ്ങകളും ഓടുകൊണ്ടു തീര്‍ത്തിരുന്നു. വലപ്പണി ചെയ്ത മറ്റേ സ്തംഭവും അതുപോലെ തന്നെ ആയിരുന്നു.
ബാബിലോണ്‍ പ്രവാസം
18 കാവല്‍പടനായകന്‍മുഖ്യപുരോഹിതനായ സെറായിയായെയും സഹപുരോഹിതനായ സെഫാനിയായെയും വാതില്‍ സൂക്ഷിപ്പുകാര്‍ മൂന്നുപേരെയും19 നഗരത്തിലെ ഒരു സേനാപതിയെയും രാജസഭാംഗങ്ങളില്‍ അഞ്ചുപേരെയും സൈന്യാധിപന്റെ കാര്യസ്ഥനെയും – ഇവനാണ് ജനത്തെ വിളിച്ചുകൂട്ടിയിരുന്നത് – നഗരത്തില്‍ നിന്നു വേറെഅറുപതു പേരെയും റിബ്‌ലായില്‍,20 ബാബിലോണ്‍രാജാവിന്റെ അടുത്തു കൊണ്ടു ചെന്നു.21 രാജാവ് അവരെ ഹാമാത്തിലെ റിബ്‌ലായില്‍ വച്ചു വധിച്ചു. അങ്ങനെ യൂദാ നാടുകടത്തപ്പെട്ടു.22 ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ യൂദായില്‍ നിറുത്തിയിരുന്ന ജനത്തെ ഭരിക്കാന്‍ ഷാഫാന്റെ പൗത്രനും അഹിക്കാമിന്‍െ പുത്രനുമായ ഗദാലിയായെ ദേശാധിപതിയായി നിയമിച്ചു.23 ബാബിലോണ്‍രാജാവു ഗദാലിയായെ ദേശാധിപതിയാക്കിയെന്ന് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന സേനാപതികള്‍ സൈന്യസമേതം മിസ്പായില്‍ ഗദാലിയായുടെ അടുത്തു ചെന്നു. അവര്‍ നെത്താനിയായുടെ മകന്‍ ഇസ്മായേല്‍, കരെയായുടെ മകന്‍ യോഹനാന്‍, നെത്തൊഫാത്യനായ തന്‍ഹുമേത്തിന്റെ മകന്‍ സെറായിയാ, മക്കാക്യന്റെ മകന്‍ യാസനിയാ എന്നിവരായിരുന്നു.24 ഗദാലിയാ അവരോടും സൈന്യത്തോടും സത്യംചെയ്തു പറഞ്ഞു: കല്‍ദായ അധികാരികളെ ഭയപ്പെടേണ്ടാ; നാട്ടില്‍ താമസിക്കുവിന്‍, ബാബിലോണ്‍രാജാവിനെ സേവിച്ചു നാട്ടില്‍ താമസിച്ചുകൊള്ളുവിന്‍, എല്ലാം ശുഭമാകും.25 എന്നാല്‍, ഏഴാംമാസം രാജകുടുംബാംഗമായ എലിഷാമായുടെ പൗത്രനും നെത്താനിയായുടെ പുത്രനുമായ ഇസ്മായേല്‍ പത്തു പേരോടൊപ്പം മിസ്പായില്‍ ചെന്ന് ഗദാലിയായെയും കൂടെയുണ്ടായിരുന്ന കല്‍ദായരെയും ആക്രമിച്ചു വധിച്ചു.26 കല്‍ദായരെ ഭയപ്പെട്ടു കുലീനരും താഴ്ന്നവരും ആയ ജനമെല്ലാം സേനാപതികളോടൊപ്പം ഈജിപ്തിലേക്കു തിരിച്ചു.27 യൂദാരാജാവായയഹോയാക്കിന്റെ വിപ്രവാസത്തിന്റെ മുപ്പത്തേഴാംവര്‍ഷം എവില്‍മെരൊദാക്ക് ബാബിലോണ്‍രാജാവായി ഭരണമേല്‍ക്കുകയും ആ വര്‍ഷം പന്ത്രണ്ടാംമാസം ഇരുപത്തേഴാംദിവസംയഹോയാക്കിനെ സൗമനസ്യത്തോടെ മോചിപ്പിക്കുകയും ചെയ്തു.28 രാജാവ് അവനോടു കാരുണ്യപൂര്‍വം സംസാരിക്കുകയും ബാബിലോണില്‍ അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്‍മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം അവനു നല്‍കുകയും ചെയ്തു.29 അങ്ങനെയഹോയാക്കിന്‍ കാരാഗൃഹവസ്ത്രങ്ങള്‍ ഉപേക്ഷിച്ചു. ജീവിതകാലം മുഴുവന്‍പതിവായി രാജാവിനോടൊത്തു ഭക്ഷണം കഴിച്ചു.30 രാജാവ് അവനു മരണംവരെ ദൈനംദിനാവശ്യങ്ങള്‍ക്കു പണവും നല്‍കിപ്പോന്നു.