ജപമാല ധ്യാനം – 10
ഒരു പെസഹാ രാത്രി വീടുകളിലെ അപ്പം മുറിക്കൽ ശുശ്രൂഷകളെല്ലാം കഴിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. എല്ലാവരും നല്ല ഉറക്കം. പുറത്തെ വിളി കേട്ട് ഞാൻ എഴുന്നേറ്റു. നല്ല ഇരുട്ടായതിനാൽ വഴിയിലേക്ക് വെളിച്ചം കാണിക്കാൻ ചോദിച്ചു വീടിന്റെ മുറ്റത്ത് ഒരാൾ. അപ്പന്റെയും അമ്മയുടെയും റൂമിന്റെ അകത്തു കയറി അവരുടെ തലയ്ക്കൽ നിന്ന് ടോർച്ച് എടുത്തു. ഉറക്കത്തിന്റെ ആഴം കൊണ്ട് ഇതാരും അറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആരോ എഴുന്നേറ്റു. അതാ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു മകനെ കാണാനില്ല. വിളിച്ചുനോക്കി. ലൈറ്റ് ഇട്ടു ചുറ്റുംപരതി എവിടെയും ഞാനില്ല… പരിഭ്രാന്തിയുടെ നിമിഷങ്ങൾ. മകനെ കാണാനില്ല. രാത്രിയാണ്…. എവിടെയായിരിക്കും? അപകടം എന്തെങ്കിലും??? അവരുടെ ഈ വെപ്രാളത്തിനിടയ്ക്കാണ് പാട്ടും പാടി ഞാൻ വീട്ടിലേക്ക് തിരിച്ചു കയറി വരുന്നത്. എല്ലാം ശാന്തം.
യേശു എന്ന ബാലനെ മാതാപിതാക്കളുടെ കൺമുമ്പിൽ നിന്ന് കാണാതായി. അവൻ എവിടെ ചെന്നു ചേർന്നിരിക്കാമെന്ന് അവർ ആകുലപ്പെട്ടു. കണ്ടെത്തുമ്പോൾ അവൻ ദൈവാലയത്തിലുണ്ട്. ആത്മീയ കാര്യങ്ങളിലെ തർക്കവിതർക്കങ്ങളുമായി. ഇതാണ് സന്തോഷരഹസ്യങ്ങളിലെ അഞ്ചാം ധ്യാനം. കളഞ്ഞുപോയവനെ ദൈവത്തിന്റെ കരങ്ങളിൽ കണ്ടെത്തുന്നതിലും വലിയ സന്തോഷം എന്തുണ്ട്.!
സീൻ മറ്റൊന്ന്. ഏദൻ തോട്ടത്തിൽ ആദ്യ പുരുഷനും സ്ത്രീയും. ഇന്നലെ വരെ ദൈവത്തോടൊപ്പം ഈവനിങ്ങ് വാക്ക് നടത്തിയവരാണ്. ഇന്ന് വന്നപ്പോഴേക്കും കൺവെട്ടത്തു നിന്നും കാണാമറയത്തേക്ക് പതുങ്ങി. നോക്കണേ ഒറ്റ ദിവസം കൊണ്ടാണ് കാര്യങ്ങൾ കീഴ്‌മേൽ മറിയുന്നത്. ദൈവത്തിന്റെ കൂടെ നിന്നും കാട്ടുചെടികളുടെ മറവിലേക്ക്.
കൺമുമ്പിലായിരിക്കുക എന്നാൽ മറയ്ക്കാൻ ഒന്നുമില്ലാതിരിക്കുക എന്നു തന്നെ. അപരിചിത സങ്കേതങ്ങളുമായി ചങ്ങാത്തം തുടങ്ങുമ്പോഴാണല്ലോ അടച്ചിട്ട കതകുകൾക്ക് പുറകിലേക്ക് പതിഞ്ഞ ശബ്ദം വിളമ്പുന്ന ഫോണുകളുമായി മക്കളൊക്കെ പതുങ്ങുന്നത്. കിടപ്പുമുറിയിലെ അപരിചിത സാന്നിധ്യങ്ങൾ..! “സ്വഭാവത്താലേ അവർക്കറിയാത്തത് പിശാച് അവരെ പഠിപ്പിക്കുന്നുവെന്ന് ” വി. ചാവറയച്ചൻ എഴുതുന്നു. 24 മണിക്കൂറും തുറന്നു വച്ച കണ്ണുകൾക്ക് മുമ്പിൽ നിന്നാണ് പല മാതാപിതാക്കൾക്കും മക്കളെ കാണാതെ പോയിട്ടുള്ളത്. കണ്ടെത്തുന്നത് പക്ഷെ, ദൈവസന്നിധിയിൽ നിന്നല്ല തന്നെ.
എന്നും തമ്പുരാന്റെ കണ്ണും വെട്ടത്ത് ആയിരിക്കാം. മറയ്ക്കാനൊന്നുമില്ലാത്തവന്റെ നിഷ്കളങ്കതയോടെ. നമ്മുടെ കൺവെട്ടത്തില്ലാത്ത പ്രിയപ്പെട്ടവരൊക്കെ തമ്പുരാന്റെ കണ്ണും വെട്ടത്തായിരിക്കണേ എന്നും പ്രാർത്ഥിക്കാം. ”വീട്ടിലേക്ക് ഒരു കണ്ണ് വേണേ” എന്ന് അയൽപക്കത്തെ ചേടത്തിയെ പറഞ്ഞേൽപ്പിച്ചിട്ടാണ് പണ്ടുള്ളവരൊക്കെ യാത്ര പോയിരുന്നത്. അങ്ങിനെ തന്നെ പറയാൻ പറ്റിയ സങ്കേതമാണ് ദൈവം.
“എന്റെ കണ്ണ് അവരുടെ മേൽ ഉണ്ട് ”( സഖറിയ 9:8)
Source: WhatsApp
Author: Unknown



Leave a comment